ദിലീപിന്റെ കാർ കസ്റ്റഡിയിലെടുത്തു; നിർണായക തെളിവെന്ന് അന്വേഷണസംഘം
കൊച്ചി: നടൻ ദിലീപിന്റെ ചുവന്ന സ്വിഫ്റ്റ് കാർ കസ്റ്റഡിയിലെടുത്തു. ദിലീപിന്റെ പദ്മസരോവരം വീട്ടിലെത്തിയാണ് അന്വേഷണ സംഘം കാർ കസ്റ്റഡിയിലെടുത്തത്. 2016ൽ പൾസർ സുനിയും സംവിധായകൻ ബാലചന്ദ്രകുമാറും സഞ്ചരിച്ച വാഹനമാണിതെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ശേഷമുണ്ടായ ആദ്യ കസ്റ്റഡിയാണിത്. നിലവിൽ കാർ പുറത്തേക്ക് എടുക്കാൻ കഴിയുന്ന സാഹചര്യത്തിൽ അല്ലാത്തതിനാൽ വർക്ക് ഷോപ്പ് ജീവനക്കാർ എത്തിയതിന് ശേഷമാകും കസ്റ്റഡി നടപടികൾ പുരോഗമിക്കുക. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയിലെ തെളിവാണ് കസ്റ്റഡിയിലെടുക്കുന്ന സ്വിഫ്റ്റ് കാറെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
2016 ഡിസംബർ 26ന് ദിലീപിന്റെ സുഹൃത്തായിരുന്ന ബാലചന്ദ്രകുമാറും സഹോദരൻ അനൂപും, പൾസർ സുനിയും സഞ്ചരിച്ച കാറാണിതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ പൾസർ സുനിയുമായി ദിലീപിന് ബന്ധമുണ്ടെന്ന് തെളിയിക്കുന്നതിനുള്ള നിർണായക തെളിവായാണ് കാർ കസ്റ്റഡിയിലെടുക്കുന്നത്. ഈ കാറിൽ സഞ്ചരിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ പൾസർ സുനിയും ബാലചന്ദ്രകുമാറും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു.