ജറുസലേം ടെമ്പിൾ മൗണ്ട് സമുച്ചയം തീർത്ഥാടകർക്കായി തുറന്നു
ജറുസലേം: ഇസ്രയേൽ ഹമാസിനെതിരെ നടത്തിയ പ്രത്യാക്രമണങ്ങൾ അവസാനിച്ചശേഷം പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങൾ തുറക്കുന്നു. ജറുസലേം ടെമ്പിൾ മൗണ്ട് സമുച്ചയമാണ് തീർത്ഥാടകർക്കായി തുറന്നത്. ഇരുപതു ദിവസം തുടർച്ചയായി അടച്ചിട്ട ശേഷമാണ് കേന്ദ്രം തുറക്കുന്നത്. ജൂതസമൂഹം ആരാധനയ്ക്കായി എത്തുന്ന കേന്ദ്രമാണ് ഒരു ഇടവേളയ്ക്ക് ശേഷം വിശ്വാസി സമൂഹത്തിന് വിട്ടുനൽകിയത്. മൂന്ന് തീർത്ഥാടന കേന്ദ്രങ്ങൾ ഒരേ മലമുകളിൽ സ്ഥിതിചെയ്യുന്നുവെന്ന അപൂർവ്വതയുള്ള പ്രദേശമാണിത്.
ഇതിനിടെ ഇസ്രായേൽ പോലീസ് അറബ് തീർത്ഥാടക കേന്ദ്രങ്ങളിലേക്ക് എത്താൻ മറ്റ് സമൂഹങ്ങളെ അനുവദിക്കുന്നില്ലെന്ന പരാതി പലസ്തീൻ കലാപകാരികൾ ഉന്നയിക്കുന്നുണ്ട്. തടിച്ചുകൂടിയവരെ അടിച്ചോടിച്ചുവെന്നും പരാതിയിൽ പറയുന്നു. അൽ-അഖ്‌സ പള്ളിയിൽ പ്രാർത്ഥന നടത്താൻ സൈന്യം അനുവദിച്ചില്ലെന്നാണ് പ്രധാന പരാതി. ജൂതസമൂഹം വിശുദ്ധമതിലായി ആരാധിക്കുന്ന ഭാഗത്തിന്റെ മറുവശത്താണ് ടെമ്പിൾ മൗണ്ടിൽ അൽ അഖ്‌സയും സ്ഥിതിചെയ്യുന്നത്. നിയന്ത്രണം യുദ്ധസമയത്തുമാത്രമായിരുന്നു എന്നും സ്ഥിതി ശാന്തമാകുന്നതോടെ എല്ലാ തീർത്ഥാടക കേന്ദ്രങ്ങളെയും വിശ്വാസി സമുഹങ്ങൾക്കായി വിട്ടുനൽകുമെന്നും സൈന്യം അറിയിച്ചു.
മെയ് 10നാണ് ഹമാസിനെതിരെ ഇസ്രായേൽ ശക്തമായ തിരിച്ചടി ആരംഭിച്ചത്. ഹമാസ് റോക്കറ്റുകൾ ഏറ്റ് ഇസ്രായേലി പൗരന്മാരും വിദേശികളും കൊല്ലപ്പെട്ടതോടെ ആരംഭിച്ച ശക്തമായ പ്രത്യാക്രമണം ഹമാസിന്റെ 500 ലേറെ കേന്ദ്രങ്ങളേയും നിരവധി ഭീകരനേതാക്കളേയും വധിച്ചശേഷമാണ് ഇസ്രായേൽ സൈന്യം നിർത്തിയത്.