സാമൂഹികമായി തകർന്ന് മ്യാൻമർ
നായ്പീത്വേ: സൈനിക ഭരണത്തിൻ കീഴിൽ മ്യാൻമറിലെ സാമൂഹ്യ അന്തരീക്ഷം അടിക്കടി വഷളാകുന്നു. സ്‌കൂൾ തുറക്കേണ്ട സമയമായിട്ടും നഗരങ്ങളിലും ഗ്രാമീണ മേഖലയിലും വിദ്യാർത്ഥികൾ എത്താത്തതും അദ്ധ്യാപകർ സമരം നടത്തുന്നതും വെല്ലുവിളിയാവുകയാണ്. പട്ടാള ഭരണത്തിനെതിരെ സമരം നടത്തിയെന്നാരോപിച്ച് ഒരു ലക്ഷത്തിലധികം അദ്ധ്യാപ കരെ സൈനിക ഭരണകൂടം പിരിച്ചുവിട്ടതോടെയാണ് ഭൂരിപക്ഷം അദ്ധ്യാപകരും സമരരംഗത്തിറങ്ങിയത്.
മികച്ച സ്‌ക്കൂളുകളിൽ പോലും കുട്ടികളുടെ എണ്ണത്തിൽ വൻ കുറവാണ് അനുഭവപ്പെടുന്നത്. മികച്ച അദ്ധ്യാപകരുടെ അഭാവം രക്ഷിതാക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്. അഞ്ഞൂറിലേറെ പേരെ കൊന്നുതള്ളിയ ജുന്റാ സൈനിക ഭരണകൂടം പ്രതിപക്ഷ നേതാക്കളെ എല്ലാവരേയും വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്.
മ്യാൻമറിൽ ആകെ നാലു ലക്ഷത്തി മുപ്പതിനായിരം അദ്ധ്യാപകരാണുള്ളത്. ഇതിൽ ഒന്നര ലക്ഷം പേരെ സൈന്യം പുറത്താക്കി. ഇതോടെ സാധാരണ പൌരന് ലഭിക്കേണ്ട സാമൂഹ നീതിപോലും ഇല്ലാതായിരിക്കുകയാണെന്നും തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും അദ്ധ്യാപക സംഘടനകളും ആരോപിച്ചു.