ഹൈദരാബാദ് സ്വദേശിയെ വിട്ടയച്ച് പാക്കിസ്ഥാൻ
ഹൈദരാബാദ് : അനധികൃതമായി തടവിൽ പാർപ്പിച്ച ഇന്ത്യക്കാരനെ അതിർത്തി സംരക്ഷണ സേനയ്ക്ക് കൈമാറി പാക് സൈന്യം. ഹൈദരാബാദ് സ്വദേശി പ്രശാന്ത് വദിനാമിനെയാണ് നാല് വർഷങ്ങൾക്ക് ശേഷം പാക് സൈന്യം വിട്ടയച്ചത്. ബുധനാഴ്ച പ്രശാന്തിനെ ഹൈദരാബാദിൽ എത്തിക്കും.
2017 ലാണ് അബദ്ധത്തിൽ അതിർത്തി കടന്ന പ്രശാന്തിനെ പാക് സൈന്യം പിടികൂടി ജയിലിൽ അടച്ചത്. അട്ടാരി- വാഗ ചെക്‌പോസ്റ്റിൽവെച്ചായിരുന്നു സംഭവം. പ്രശാന്തിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ 2019 ലാണ് യുവാവ് പാക് സൈന്യത്തിന്റെ തടവിലാണെന്ന് വ്യക്തമായത്. ഹൈദരാബാദ് പോലീസ് കമ്മീഷണർ വി.സി സജ്ജനാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നിരന്തര ഇടപെടലിനെ തുടർന്നാണ് യുവാവിനെ സൈന്യം വിട്ടയച്ചത്. വിവരം അറിഞ്ഞയുടൻ പാകിസ്താനിലെ ഇന്ത്യൻ എംബസി വഴിയാണ് ഇക്കാര്യം പാക് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയത്. കേന്ദ്രസർക്കാരിന്റെ സമ്മർദ്ദത്തെ തുടർന്ന് നിയമ പ്രകാരം പ്രശാന്തിനെ സൈന്യം കോടതിയിൽ ഹാജരാക്കി. കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതോടെ മറ്റ് നടപടികൾ പൂർത്തിയാക്കി ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു.