ലഡാക്കിൽ കെ.9 വജ്ര ടാങ്കുകൾ വിന്യസിക്കും
ശ്രീനഗർ : ലഡാക്ക് അതിർത്തിയിൽ ചൈനയ്‌ക്കെതിരെ നിർണായക നീക്കവുമായി ഇന്ത്യ. സെൽഫ് പ്രൊപ്പെൽഡ് പീരങ്കികളോട് കൂടിയ കെ.9 വജ്ര ടാങ്കുകൾ വിന്യസിക്കും. ഇതിനായുള്ള നടപടികൾ ആരംഭിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതിർത്തിയിൽ സംഘർഷത്തിനുള്ള സാദ്ധ്യത ഇനിയും തള്ളിക്കളയാൻ ആകാത്ത സാഹചര്യത്തിൽ കഴിഞ്ഞ ഫെബ്രുവരി മുതൽ ടാങ്കുകൾ ഉപയോഗിച്ചുള്ള പരിശീലനം ആരംഭിച്ചിരുന്നു. ഇത് ഏകദേശം അവസാനിക്കാനിരിക്കെയാണ് ടാങ്കുകൾ വിന്യസിക്കാനുള്ള നടപടികൾ അധികൃതർ വേഗത്തിലാക്കിയത്.
അടുത്തിടെ ലഡാക്ക് അതിർത്തിയിൽ ചൈനീസ് സൈന്യത്തിന്റെ സംശയാസ്പദ നീക്കങ്ങൾ സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതാണ് നീക്കങ്ങൾ വേഗത്തിലാക്കാൻ കാരണമെന്നാണ് നിഗമനം.
ലഡാക്കിലെ സമതലങ്ങളിൽ അതീവ കാര്യക്ഷമതയോടെ പ്രവർത്തിപ്പിക്കാൻ കഴിയുന്ന ടാങ്കുകളാണ് കെ.9 വജ്ര ടാങ്കുകൾ. ആദ്യമായാണ് വജ്ര ടാങ്കുകൾ ലഡാക്കിൽ വിന്യസിക്കുന്നത്. 2018 ലാണ് ടാങ്കുകൾ കരസേനയ്ക്ക് ഔദ്യോഗികമായി കൈമാറിയത്.
മണിക്കൂറിൽ 67 കിലോ മീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ടാങ്കുകൾക്ക് 18 മുതൽ 52 കിലോ മീറ്റർവരെയുള്ള ലക്ഷ്യം ഭേദിക്കാൻ സാധിക്കും. അഞ്ച് പേരടങ്ങുന്ന സൈനിക സംഘത്തിന് ടാങ്കിൽ സഞ്ചരിക്കാം.