ഷിംല : ലോകത്തിലെ ഏറ്റവും നീളമുള്ള വിഷപ്പാമ്പായ രാജവെമ്പാലയെ ഹിമാചൽ പ്രദേശിൽ ആദ്യമായി കണ്ടെത്തി. ഹിമാചലിലെ സിർമോർ ജില്ലയിൽ കോലാൽ വനത്തോട് ചേർന്ന് ഗിരിനഗറിലാണ് പാമ്പിനെ ആദ്യമായി കണ്ടെത്തിയത്. സംസ്ഥാനത്തെ വനം-വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടത്.
കഴിഞ്ഞയാഴ്ചയാണ് പ്രദേശത്ത് രാജവെമ്പാലയെ കണ്ടെത്തിയത്. പ്രദേശവാസിയായ പ്രവീൺ ഠാക്കൂർ പാമ്പിന്റെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി വനം വകുപ്പിന് അയച്ചുകൊടുക്കുകയായിരുന്നു. ഇത് പരിശോധിച്ചപ്പോൾ രാജവെമ്പാലയാണെന്ന് മനസിലായി. തുടർന്ന് ഡിവിഷണൽ ഫോസ്റ്റ് ഓഫീസർ ഉൾപ്പെടെയുള്ള സംഘം സ്ഥലം സന്ദർശിക്കുകയും പാമ്പിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു.
ഹിമാചൽ പ്രദേശിൽ ഇതുവരെ രാജവെമ്പാലയെ കണ്ടെത്തിയിട്ടില്ല എന്നാണ് മുൻപുള്ള രേഖകൾ പരിശോധിച്ചപ്പോൾ വ്യക്തമായതെന്ന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്(പിസിസിഎഫ്) അർച്ചന ശർമ്മ പറയുന്നു. ഹിമാചലിലെ ശിവാലിക് മലയിൽ ആദ്യമായാണ് രാജവെമ്പാലയെ കണ്ടെത്തുന്നത്. നേരത്തെ സമീപത്തുള്ള മലയോര സംസ്ഥാനമായ ഉത്തരാഖണ്ഡിൽ ഇതിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് ഇവയെ കണ്ടെത്തുന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും അർച്ചന ശർമ്മ കൂട്ടിച്ചേർത്തു.