IndiaKeralaLatest

അശ്വതിയുടേയും ഷിന്‍സിയുടേയും മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

“Manju”

തിരുവനന്തപുരം: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി നഴ്‌സുമാരായ അശ്വതി വിജയന്റെയും ഷിന്‍സി ഫിലിപ്പിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങി കഴിഞ്ഞു. ഇതിനിടെയിലും നെയ്യാറ്റിന്‍കര അവണാകുഴി താന്നിമൂട് ‘ഹരേ രാമ’ ഹൗസിലുള്ള രണ്ടു കുട്ടികള്‍ അമ്മയുടെ മരണം ഇനിയും അറിഞ്ഞിട്ടില്ല. അവരെ ഈ ദുരന്തവാര്‍ത്ത അറിയിക്കാനുള്ള കരുത്ത് അച്ഛനായ ജിജോഷ് മിത്രയ്ക്കില്ല. ജീവിതപ്രാരാബ്ദങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ സൗദിയില്‍ മക്കളേയും കുടുംബത്തിനേയും വിട്ട് ജോലിക്ക് പോയതാണ് അശ്വതി. കുടുംബത്തെ എത്രയും വേഗം സൗദിയില്‍ എത്തിക്കുകയെന്നതായിരുന്നു അഗ്രഹം. കോവിഡ് പ്രതിസന്ധി കാരണം അത് നടക്കാതെ പോയി. അതിനിടെ നെയ്യാറ്റിന്‍കരയിലെ കുടുംബത്തെ തേടി എത്തിയത് ദുഃഖവാര്‍ത്തയും.
വെള്ളിയാഴ്ച വൈകിട്ട് സൗദിയിലുണ്ടായ വാഹനാപകടത്തിലാണ് അശ്വതിയെന്ന നഴ്‌സിന്റെ സ്വപ്നങ്ങള്‍ പൊലിഞ്ഞത്. അവണാകുഴി താന്നിമൂട് ഹരേ രാമ ഹൗസില്‍ ജിജോഷ് മിത്രയുടെ ഭാര്യയാണ് അശ്വതി വിജയന്‍ ( 31 ). മക്കള്‍ എട്ടു വയസുകാരി ദിക്ഷയും ആറു വയസുകാരന്‍ ദയാലും.സാമ്ബത്തിക ബാദ്ധ്യത കാരണമാണ് മൂന്ന് വര്‍ഷം മുമ്ബ് അശ്വതി സൗദിയില്‍ ജോലിക്ക് പോയത്. ജിജോഷ് താന്നിമൂട്ടില്‍ ബേക്കറി കട നടത്തുകയാണ്. കുടുംബത്തെ സൗദിയില്‍ കൊണ്ടു പോകാനും അശ്വതി ശ്രമിച്ചിരുന്നു. ഡിസംബറില്‍ മകന്റെ ജന്മനാളിന് വരുമെന്ന് ഉറപ്പ് നല്‍കിയായിരുന്നു അവസാനം അശ്വതി നാട്ടില്‍ വന്നു മടങ്ങിയത്. അതും മൂന്ന് മാസം മുമ്ബ്.
കിംസില്‍ നിന്ന് ബി.എസ് സി നഴ്‌സിങ് പാസായ അശ്വതി കുറച്ച്‌ കാലം സ്വകാര്യ ആശുപത്രികളില്‍ താല്ക്കാലിക ജോലി നോക്കിയിരുന്നു. സര്‍ക്കാര്‍ ഏജന്‍സി വഴിയാണ് സൗദിയില്‍ ജോലി കിട്ടിയത്. ആദ്യ അവധിക്ക് നാട്ടില്‍ വന്ന് പോയിട്ട് മൂന്നുമാസമേ ആയുള്ളൂ. പുതിയ വീട് വച്ചതിന്റെ ബാദ്ധ്യതയും നഴ്‌സിങ് പഠനത്തിന്റെ വിദ്യാഭ്യാസ വായ്പയും നിലവിലുണ്ട്. അതുകൊണ്ടാണ് ജോലിക്കായി സൗദിയിലേക്ക് പോയത്. നെട്ടയം ടാഗോര്‍ നഗറില്‍ അശ്വതി ഭവനില്‍ ജലജയുടെ മകളാണ് അശ്വതി. അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ് വാഹനാപകടത്തില്‍ മരിച്ച ശേഷം വളരെ ബുദ്ധിമുട്ടിയാണ് അമ്മ അശ്വതിയെ പഠിപ്പിച്ചതും വിവാഹം നടത്തിയതും. അരുണ്‍ സഹോദരനാണ്. അമ്മയ്ക്ക് കൂടി താങ്ങും തണലുമാകാനായിരുന്നു അശ്വതിയുടെ വിദേശജോലി തേടിയുള്ള യാത്ര.
എല്ലാ ദിവസവും രണ്ടും മുന്നും തവണ വീഡിയോ കോളില്‍ മക്കളുമായി അശ്വതി സംസാരിക്കുമായിരുന്നു. മകന്റെ ചിയും കുസൃതിയുമില്ലെങ്കില്‍ തന്റെ ജീവിതം വെറും സീറോയാണെന്നായിരുന്നു മകന്റെ കഴിഞ്ഞ ജന്മദിനത്തില്‍ അശ്വതി ഫേസ്‌ബുക്കില്‍ എഴുതിയത്. അത്രയും കുടുംബത്തോടെ അടുപ്പം കാട്ടിയ വ്യക്തിയായിരുന്നു അശ്വതി. സൗദി അറേബ്യയിലെ നജ്‌റാനിലുണ്ടായിരുന്ന വാഹനാപകത്തിലാണ് അശ്വതി വിജയനും കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പും (28) മരിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടം. നജ്റാന്‍ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരായിരുന്നു മരിച്ച രണ്ട് പേരും.
അപകടത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ സ്വദേശി റിന്‍സി മേരി ജോസ് അപകടനില തരണം ചെയ്തിട്ടില്ല. മധുര സ്വദേശി സ്‌നേഹ ജോര്‍ജ്, ഹരിപ്പാട് സ്വദേശി അജിത്ത് എന്നിവരുടെ ആരോഗ്യനില മെച്ചപ്പെട്ടു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ റിയാദിലെ ഇന്ത്യന്‍ എംബസിയുമായും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായും ബന്ധപ്പെട്ട് നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരനും നോര്‍ക്ക റൂട്‌സ് സിഇഒ കെ. ഹരികൃഷ്ണന്‍ നമ്ബൂതിരിയും അറിയിച്ചു.
നജ്‌റാനില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ താര്‍ ആശുപത്രിയിലെ സുഹൃത്തിനെ കാണാന്‍ പോയി മടങ്ങവേ വെള്ളിയാഴ്ച രാത്രിയിലുണ്ടായ അപകടത്തിലാണ് രണ്ട് നഴ്‌സുമാര്‍ മരിച്ചത്.

Related Articles

Back to top button