കൊച്ചി തുറമുഖത്ത് പുതിയ ദ്വീപ് രൂപപ്പെടുന്നതായി റിപ്പോർട്ട്
കൊച്ചി : കൊച്ചി തുറമുഖത്തിന് സമീപത്തായി കടലിനുള്ളിൽ പുതിയൊരു ദ്വീപ് രൂപപ്പെട്ടുവരുന്നതായി റിപ്പോർട്ട് . കൊച്ചി തുറമുഖ കവാടത്തിന് ഏഴ് കിലോമീറ്റർ പടിഞ്ഞാറ് മാറിയുള്ള മണൽത്തുരുത്ത് 21 അടി താഴ്ചയിൽ നിന്നാണ് ഉയർന്ന് വന്നത്. 2018 ഡിസംബറിലുണ്ടായ ഓഖിയ്ക്ക് ശേഷമാണ് പുതിയ മണൽത്തിട്ട ഉണ്ടാകുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത് .
കുമ്പളങ്ങി കരയുടെ അഞ്ചിരട്ടി വലിപ്പത്തിൽ രൂപപ്പെട്ട മണൽത്തിട്ടയ്ക്ക് എട്ട് കിലോമീറ്റർ നീളവും മൂന്നര കിലോമീറ്റർ വീതിയുമുണ്ട്. സാധാരണ രീതിയിൽ ഇത്തരത്തിൽ ഉയർന്നുവരുന്ന മണൽത്തിട്ടകൾ അൽപ്പ നാളുകൾ കഴിയുമ്പോൾ താനേ ഇല്ലാതാകുകയാണ് പതിവ് .
എന്നാൽ ഇവിടെ അതുണ്ടായില്ല . അതേ സമയം ചെല്ലാനത്ത് നിന്നൂർന്ന് പോയ മണ്ണാണ് മണൽതിട്ടായി അടിഞ്ഞ് കൂടിയതെന്നാണ് തീരദേശവാസികളുടെ വാദം. വാദങ്ങൾ പലതും ഉയർന്നതോടെ ഇതിനെ കുറിച്ച് പരിശോധിക്കാൻ തീരുമാനിച്ചിർക്കുകയാണ് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല. ഒരു മാസത്തിനകം റിപ്പോർട്ട് ഫിഷറീസ് വകുപ്പിന് സമർപ്പിക്കും. ഒപ്പം മണൽനിക്ഷേപത്തിന്റെ വ്യവസായിക സാധ്യതകളുൾപ്പെടെ പരിശോധിക്കാൻ വിദഗ്ധ സമിതിയേയും നിയോഗിക്കും.