അഫ്ഗാനിസ്താനിൽ താലിബാൻ വേട്ട
![](https://i0.wp.com/santhigirinews.org/wp-content/uploads/2021/06/afghan-security-750x422-1.jpg?resize=750%2C422&ssl=1)
കാബൂൾ : അഫ്ഗാനിസ്താനിൽ താലിബാൻ വേട്ട നടത്തി സുരക്ഷാ സേന. 24 മണിക്കൂറിനിടെ 111 ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു. 79 ഭീകരർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അഫ്ഗാൻ ആഭ്യന്തര മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തിന്റെ വിവിധയിടങ്ങളിൽ താലിബാൻ തുടർച്ചയായി ഭീകരാക്രമണങ്ങൾ നടത്തിവരുകയാണ്. ഇതേ തുടർന്നാണ് തിരിച്ചടിക്കാൻ തീരുമാനിച്ചത്.
വർധക്, കാണ്ഡഹാർ, ഉരുസ്ഗാൻ, സബുൾ, ബാഡ്ഗിസ്, ഫര്യാബ്, നിമ്റുസ്, ഹെൽമണ്ഡ്, തഖർ, ബഡ്ക്ഷഹൻ എന്നീ പ്രവിശ്യകളിലായിരുന്നു ഏറ്റുമുട്ടൽ നടന്നത്. ഭീകരരുടെ സങ്കേതങ്ങളും സൈന്യം തകർത്തു. ഇതിന് പുറമേ വൻ തോതിൽ ആയുധ ശേഖരങ്ങളും, സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം സൈന്യത്തിന്റെ ഭാഗത്ത് നാശനഷ്ടങ്ങളുണ്ടോയെന്ന കാര്യം വ്യക്തമല്ല.
അഫ്ഗാനിസ്താനിൽ നിന്നും യുഎസ്, നാറ്റോ സൈന്യങ്ങൾ പിന്മാറി തുടങ്ങിയിരുന്നു. ഇതിന് പിന്നാലെ താലിബാൻ ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.