നോവായി ശാന്തകുമാറിന്റെ അവസാന കുറിപ്പ്
നാടകലോകത്തിന് നികത്താനാകാത്ത നഷ്ടമാണ് എ. ശാന്തകുമാറിന്റെ വിയോഗം. ദീര്‍ഘകാലമായി രക്താര്‍ബുദത്തിന് ചികില്‍സയിലായിരുന്നു. ജൂണ്‍ ആറിന് ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു കുറിപ്പില്‍ അന്തിമവിധി എന്തായാലും നാടകക്കാരനായി തന്നെ പുനര്‍ജനിക്കണമെന്ന് അദ്ദേഹം കുറിച്ചിരുന്നു. ശാന്തകുമാര്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ ഏതാനും കഥാപാത്രങ്ങള്‍ അനാഥമായി. ഇതെക്കുറിച്ച് തന്നെയായിരുന്നു അദ്ദേഹത്തിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റും.
ഫേസ്ബുക്ക് പോസ്റ്റ്…
എന്റെ ദമയന്തി
ഇന്നലെ രാത്രി ദമയന്തി എന്‍െറ അടുത്ത് വന്നു. ദമയന്തിയെ നിങ്ങളെ ഞാന്‍ പരിചയപെടുത്തിയിട്ടില്ല..നീണ്ടമുടിയഴകും മെലിഞ്ഞ മേനിയഴകും വട്ടമിഴികള്‍ക്കും അധരങ്ങള്‍ക്കും ചുറ്റും സങ്കടപ്പാടുകളുടെ കറുത്തചായങ്ങളും കഠിനമായികലര്‍ന്ന സര്‍പ്പസുന്ദരിയായിരുന്നു അവള്‍! അവള്‍ കിതച്ചും കരഞ്ഞുംകൊണ്ടും പറഞ്ഞു.
നിങ്ങള്‍ നാടകമെഴുത്തുകാരന്‍ ഇവിടെ മരണത്തോട് കഥപറഞ്ഞ് മല്ലടിക്കുന്നു !നിങ്ങള്‍ അപൂർണ്ണമാക്കിയ നാടകം അവിടെ അനാഥമായി കിടക്കുന്നു. അപൂർണവും അനാഥവുമായ ആ നാടകത്തിലെ കഥാപാത്രമാണ് ഞാൻ. നിങ്ങൾ അപൂര്ണമായി ഉപേക്ഷിച്ച എന്റെ ജീവിതം എന്താണ് ഞാൻ ചെയേണ്ടത്? എന്റെ ജീവിതാന്ത്യം എന്താണ്? നിങ്ങൾ തന്നെ ഉത്തരം പറയണം . അനേകം പുരുഷൻമാരുടെ ഗന്ധമേറ്റ ശാരീരമാണ് എനിക്കിപ്പോളുള്ളത്. നിങ്ങൾ ഒന്നുമാത്രം ഇപ്പോൾ എന്നോട് പറഞ്ഞാൽ മതി. എന്തിനാണ് എന്റെ കൗമാരത്തിലെ കുപ്പിവളകാരനായ കാമുകനെ നിങ്ങൾ കാണാതാക്കിയത്?
എന്തിനാണ് കുനുകുന അക്ഷരങ്ങളുമായി വരുന്ന എന്റെ പോസ്റ്റ് മാൻ ചന്ദ്രേട്ടനെ എന്റെ ജീവിതത്തിൽ നിന്നും തട്ടിപറച്ചത്? എന്തിനാണ് എ കെ ജി യെ വെല്ലുന്ന ജീവിതം ജീവിച്ചുതീർക്കണമെന്ന് വാശിപിടിച്ച സഖാവ് കെ കെ സത്യന്റെ പ്രണയം എന്റെ ജീവിതത്തിൽനിന്നും തട്ടിപറച്ചെടുത്തത്? ഇവരെ ഒക്കെ നിരന്തരം പ്രണയിച്ചുകൊണ്ടിരുന്ന എന്റെ ആ കൗമാര പ്രണയങ്ങൾ എന്തിനാണ് നിങ്ങൾ നഷ്ടപ്പെടുത്തിയത് ? എനിക്ക് അതിന് ഉത്തരം കിട്ടിയേ തീരു എന്നുപറഞ്ഞ് അവൾ എന്റെ മുന്നിൽ ഇരുന്നു. ഞാൻ കണ്ണുതുറന്നപ്പോൾ മുന്നിൽ നഴ്സ് ബ്ലഡ് കയറ്റുന്നു സമയം രണ്ട് മണി ഹേമറ്റോളജി വാർഡ്.