സദാം ഹുസൈനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാര്യാമാതാവിനെയും , സഹോദരിയേയും കൊലപ്പെടുത്തി
ന്യൂഡൽഹി : സദാം ഹുസൈനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാര്യാമാതാവിനെയും , സഹോദരിയേയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ . മീന്‍ കറിയില്‍ താലിയം കലര്‍ത്തി ഭാര്യയുടെ അമ്മയേയും ഭാര്യാസഹോദരിയെയും കൊലപ്പെടുത്തിയ വരുണ്‍ അറോറ എന്ന 37കാരനാണ് അറസ്റ്റിലായത്.
റിയൽ എസ്റ്റേറ്റ് വ്യവസായിയായ വരുണിനെ ഗ്രേറ്റർ കൈലാഷിലെ വസതിയിൽ നിന്നാണ് പിടികൂടിയത് . ഭാര്യ വീട്ടുകാര്‍ അപമാനിച്ചതിന് പ്രതികാരമായാണ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതെന്നാണ് വരുണ്‍ അറോറ പറയുന്നത്. വരുണിന്‍റെ ഭാര്യയുടെ അമ്മ അനിതാ ദേവി ശര്‍മ്മയുടെ പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടിലെ അസ്വാഭാവികതകള്‍ ശ്രദ്ധിച്ചതോടെയാണ് സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിയത്.
ഈ മാസം 21 നാണ് സംഭവം . ഹോമിയോ മരുന്നുകളുടെ നിർമ്മാതാവായ ദേവേന്ദ്ര മോഹൻ ശർമയാണ് പോലീസിനോട് ഭാര്യ അനിതാദേവി ശർമ ഗംഗാ റാം ആശുപത്രിയിൽ വച്ച് മരിച്ചുവെന്നും മരുമകനെ സംശയിക്കുന്നുവെന്നും അറിയിച്ചത്. തുടർന്ന് പോലീസ് അനിതയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തു . ഇവരുടെ രക്തത്തിൽ താലിയത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
പിന്നാലെ ദേവേന്ദ്ര മോഹൻ ശർമയെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി . ദേവേന്ദ്ര മോഹന്റെ രക്തത്തിലും ഉയർന്ന അളവിൽ താലിയം സാന്നിധ്യം കണ്ടെത്തി. പിന്നാലെ വരുണിന്‍റെ ഭാര്യ ദിവ്യയും ആരോഗ്യനില വഷളായി ചികിത്സ തേടിയിയിരുന്നു.
ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ അനിതാ ദേവി ശര്‍മ്മയുടെ മറ്റൊരു മകളായ പ്രിയങ്ക ഫെബ്രുവരി 15ന് ബിഎല്‍ കപൂര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചതായി പോലീസ് കണ്ടെത്തി. വിശദമായ അന്വേഷണത്തില്‍ പ്രിയങ്കയ്ക്കും താലിയം വിഷബാധ കണ്ടെത്തിയിരുന്നു. ഒപ്പം ദേവേന്ദര്‍ മോഹന്‍ ശര്‍മ്മയുടെ വീട്ടിലെ വേലക്കാരിയിലും വിഷബാധയുടെ ലക്ഷണം കണ്ടെത്തി. ഇതോടെയാണ് അന്വേഷണം വരുണിലേക്ക് തിരിഞ്ഞത്.
ആറുമാസം മുമ്പ് ഭാര്യയെ ഗർഭച്ഛിദ്രം നടത്താൻ അമ്മ അനിത നിർബന്ധിച്ചിരുന്നു . ഡോക്ടറുടെ നിർദേശപ്രകാരമായിരുന്നു ഇത് . എന്നാൽ മരിച്ചു പോയ തന്റെ പിതാവാണ് തനിക്ക് കുട്ടിയായി ജനിക്കുക എന്ന് വിശ്വാസിച്ച വരുൺ ഗർഭച്ഛിദ്രത്തിനു എതിരായിരുന്നു . അതുകൊണ്ട് തന്നെ ഭാര്യവീട്ടുകാരോട് പ്രതികാരം ചെയ്യാൻ ആഗ്രഹിച്ചിരുന്നതായും പോലീസ് പറഞ്ഞു.
ജനുവരി മാസം വരുണ്‍ ഇവരുടെ വീട്ടിലേക്ക് എത്തിയിരുന്നു. അന്ന് വരുണ്‍ കൊണ്ടുവന്ന മീന്‍ കറിയിലായിരുന്നു താലിയം കലര്‍ത്തിയത്. സദ്ദാം ഹുസൈന്‍റെ ആരാധകനാണ് വരുണ്‍. സദ്ദാം രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ താലിയം പ്രയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താലിയം പ്രയോഗിച്ചതെന്നും വരുണ്‍ പറയുന്നു.
വരുണിന്‍റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് താലിയം ലഭിച്ചത് എങ്ങനെയാണെന്നും വ്യക്തമായതായും പോലീസ് വിശദമാക്കുന്നു.