ഷില്ലോംഗ്: വടക്കുകിഴക്കൻ മേഖലയിലെ പര്യടനം ആരംഭിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മേഘാലയയിലെത്തിയ അമിത് ഷായെ തലസ്ഥാനനഗരമായ ഷില്ലോഗിലെ വിമാനതാവളത്തിൽ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മയും മന്ത്രിമാരും സ്വീകരിച്ചു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനവും സുരക്ഷയും കേന്ദ്രസർക്കാറിന്റെ എക്കാലത്തേയും പ്രഥമ പരിഗണനാ വിഷയമെന്ന് അമിത്ഷാ വ്യക്തമാക്കി. കേന്ദ്രമന്ത്രിക്കൊപ്പം വടക്കുകിഴക്കൻ മേഖലാ വികസന വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗും , വടക്കുകിഴക്കൻ മേഖലാ സാംസ്‌കാരിക-വികസന വകുപ്പ് മന്ത്രി കിഷൻ റെഡ്ഡിയും ഷില്ലോംഗിലെത്തി.
മേഘാലയ മുഖ്യമന്ത്രി കോർണാഡ് സാംഗ്മ അമിത് ഷായുടെ സന്ദർശനത്തിന് മുന്നോടിയായി എൻ.ഡി.എയുടേയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികളുടേയും യോഗം വിളിച്ചിരുന്നു. കേന്ദ്രമന്ത്രി അമിത് ഷായുടെ യാത്രയാണ് യോഗത്തിൽ ഏറെ വിശദമായി ചർച്ച ചെയ്തത് . മേഖലയുടെ എല്ലാ വിഷയങ്ങളും സാദ്ധ്യതകളും കേന്ദ്രമന്ത്രിമാർക്ക് മുന്നിൽ വയ്‌ക്കുമെന്നും സാംഗ്മ പറഞ്ഞു.