ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായുള്ള സേനാ മെഡലുകൾ പ്രഖ്യാപിച്ചു. ഒരു അശോക ചക്രയും ഒരു കീർത്തിചക്രയും ഉൾപ്പടെ 144 മെഡലുകളാണ് പ്രഖ്യാപിച്ചത്. ജമ്മുകശ്മീർ പൊലീസിൽ എഎസ്ഐയായിരുന്ന ബാബുറാമിന് മരണാന്തര ബഹുമതിയായി അശോക ചക്ര നൽകും. ജമ്മുകശ്മീർ പൊലീസിലെ കോൺസ്റ്റബിളായിരുന്ന അൽത്താഫ് ഹുസൈൻ ഭട്ടിന് മരണാനന്തര ബഹുമതിയായി കീർത്തി ചക്രയും പ്രഖ്യാപിച്ചു.
ഇത്തവണ 15 പേർക്കാണ് ശൗര്യചക്ര. മഹർ റെജിമെന്റിലെ മേജർ രാഹുൽ ബാലമോഹൻ ധീരതക്കുള്ള രണ്ടാം സേനാമെഡലിന് അർഹനായി. മേജർ അതുൽ ജയിംസ്, ക്യാപ്റ്റൻ സ്നേഹാഷിഷ് പോൾ, എൻജിനീയറിംഗ് വിഭാഗത്തിലെ വിബിൻ സി, ശിവകുമാർ ജി എന്നിവരും മെഡലിന് അർഹരായി. കമ്മാന്റർ വിപിൻ പണിക്കറിന് ധീരതക്കുള്ള നാവികസേന മെഡൽ ലഭിക്കും. സ്ക്വാഡ്രൻ ലീഡർ ദീപക് മോഹനൻ വ്യോമസേന മെഡലിനും അർഹനായി.
എഡിജിപി യോഗേഷ് ഗുപ്തയ്ക്ക് വിശിഷ്ട സേവനത്തിനുളള മെഡൽ ഉൾപ്പെടെ കേരളത്തില്‍നിന്ന് 11 പൊലീസ് ഉദ്യോഗസ്ഥര്‍ രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അര്‍ഹരായി. ഐജി ജി.സ്പര്‍ജന്‍ കുമാര്‍, എസ്പിമാരായ ബി.കൃഷ്ണകുമാര്‍, ടോമി സെബാസ്റ്റ്യന്‍ (റിട്ട), ഡിവൈഎസ്പിമാരായ എ.അശോകന്‍ (റിട്ട), എസ്.അരുണ്‍ കുമാര്‍, ഇന്‍സ്പെക്ടര്‍ ബി.സജി കുമാര്‍, ആംഡ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ കിഴക്കേ വീട്ടില്‍ ഗണേശന്‍, സബ് ഇന്‍സ്പെക്ടര്‍ പി.വി.സിന്ധു, അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍മാരായ സന്തോഷ് കുമാര്‍ സദാശിവന്‍, എം.സതീശന്‍ എന്നിവര്‍ക്കാണ് സ്തുത്യര്‍ഹ സേവനത്തിനുളള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചത്.