Uncategorized

പിഎം ഓഫീസിലെ ഉദ്യോഗസ്ഥനായി ചമഞ്ഞു, ലഭിച്ചത് ഇസഡ് പ്ലസ് സുരക്ഷ

“Manju”

കശ്മീര്‍: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനെന്ന് കബളിപ്പിച്ച്‌ ഗുജറാത്ത് സ്വദേശി കശ്മീരില്‍ നേടിയത് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ അടക്കമുള്ള സൗകര്യങ്ങള്‍. ബുള്ളറ്റ് പ്രൂഫ് എസ് യു വിയും പഞ്ചനക്ഷത്ര ഹോട്ടലിലെ സൗജന്യ താമസവും ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണ് ജമ്മു കശ്മീര്‍ അധികൃതര്‍ ഇയാള്‍ക്കായി സജ്ജമാക്കിയത്. ഉയര്‍ന്ന റാങ്കിലുള്ള പല ഉദ്യോഗസ്ഥരുമായി ഇയാള്‍ ഔദ്യോഗിക കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കിരണ്‍ ഭായി പട്ടേല്‍ എന്ന ഗുജറാത്ത് സ്വദേശിയാണ് ഈ ആള്‍മാറാട്ടം നടത്തി ഒടുവില്‍ പിടിയിലായത്.

ഈ വര്‍ഷം ആദ്യമാണ് കിരണ്‍ ഭായി പട്ടേല്‍ ശ്രീനഗറിലേക്ക് രണ്ട് തവണ സന്ദര്‍ശനം നടത്തിയത്. 10 ദിവസം മുമ്പ് ഇയാള്‍ പൊലീസിന്റെ പിടിയിലായെങ്കിലും വിവരം രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടശേഷമാണ് വിവരം പുറത്തുവന്നത്. അറസ്റ്റിലായ ഉടന്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല.

ഫെബ്രുവരിയിലാണ് ശ്രീനഗറിലെ റിസോര്‍ട്ടുകളിലേക്ക് ഇയാള്‍ സന്ദര്‍ശനം നടത്തിയത്. പാരാമിലിട്ടറി ഫോഴ്സുകളുടെയും പൊലീസിന്റെയും അകമ്പടിയോടെ ഇയാള്‍ സഞ്ചരിക്കുന്നതിന്റെ നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ഇയാള്‍ക്ക് അംഗരക്ഷകരുണ്ടായിരുന്നു എന്നത് ശ്രീനഗറിലെ ലാല്‍ചൗക്കിലുള്ള ക്ലോക്ക് ടവറിനു മുമ്പില്‍ നില്‍ക്കുന്ന ഫോട്ടോയിലും വ്യക്തമാണ്. ഗുജറാത്തില്‍ നിന്ന് കൂടുതല്‍ വിനോദസഞ്ചാരികളെ ശ്രീനഗറിലെ ധൂത്പാത്രിയിലേക്ക് കൊണ്ടുവരുന്ന കാര്യം ഔദ്യോഗികമായി ചര്‍ച്ച ചെയ്യാന്‍ നിരവധി ഉന്നത ഉദ്യോഗസ്ഥരുമായി ഇയാള്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.

ആദ്യ സന്ദര്‍ശനത്തിന് രണ്ടാഴ്ചയ്ക്ക് ശേഷം ഇയാള്‍ വീണ്ടും ഇവിടെയെത്തി. അതോടെയാണ് ഇയാളെക്കുറിച്ച്‌ സംശയം തോന്നിയത്. ഐഎഎസുകാരനായ ഒരു ജില്ലാ ജഡ്ജി ഈ ഉന്നത ഉദ്യോഗസ്ഥന്റെ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്തതാണ് വഴിത്തിരിവായത്. തുടര്‍ന്ന് ഇന്റലിജന്‍സ് വിഭാഗം പൊലീസിനെ വിവരമറിയിച്ചു. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ വിശദമായി അന്വേഷിച്ച പൊലീസ് ശ്രീനഗറിലെ ഒരു ഹോട്ടലില്‍ നിന്ന് പിടികൂടുകയായിരുന്നു. സുരക്ഷാവീഴ്ചയുണ്ടായ പശ്ചാത്തലത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിട്ടുമുണ്ട്. ഗുജറാത്ത് പൊലീസിന്റെ കൂടി സഹകരണത്തോടെ കിരണ്‍ ഭായി പട്ടേലിനെതിരായ അന്വേഷണം ഇപ്പോള്‍ പുരോഗമിക്കുകയാണ്.

Related Articles

Back to top button