ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ കോവിഡ് മൂലം മാതാപിതാക്കള്‍ മരണപ്പെട്ട വാല്‍മീകി സമുദായത്തിലെ അഞ്ചു കുട്ടികള്‍ ഉപജീവനം കഴിക്കാനായി ഭിക്ഷ യാചിക്കുന്നു. രണ്ട് ആണ്‍കുട്ടികളും മുന്ന് പെണ്‍കുട്ടികളും ഉള്‍പ്പെടെ അഞ്ചു കുട്ടികളാണ് മദ്ധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ അമാഹാ ഗ്രാമത്തില്‍ നാട്ടുകാരുടെ കാരുണ്യം കൊണ്ട് ജീവിക്കുന്നത്.
ഏറ്റവും മൂത്തകുട്ടിക്ക പത്തുവയസ്സും ഇളയകുട്ടിക്ക് പത്തുമാസവുമാണ് പ്രായം. ഇവര്‍ താമസിക്കുന്നത് പോലും മതിയായ മേല്‍ക്കൂര പോലും ഇല്ലാത്ത വീട്ടിലാണ്. മാതാപിതാക്കളെ സംസ്‌ക്കരിച്ച ഭൂമിയ്ക്ക് സമീപം മോഡേണ്‍ റൂഫ് മേല്‍ക്കൂരയും പകുതി ചാക്കുമറയുമുള്ള വീടാണ് ഇത്. മഴ പെയ്താല്‍ ഷീറ്റ് ചോര്‍ന്നൊലിക്കും. കുട്ടികളുടെ പിതാവ് രാഘവേന്ദ്ര വാല്‍മീകി ഫെബ്രുവരിയിലാണ് മരണമടഞ്ഞത്. ജൂണില്‍ മാതാവ് ഗിരിജയും മരണത്തിന് കീഴടങ്ങി. അതിന് ശേഷം കുട്ടികള്‍ ദുരിതം പേറുകയാണ്.
”വൈറസ് വ്യാപനത്തില്‍ മാതാപിതാക്കള്‍ മരിച്ചു. കഴിക്കന്‍ ഒന്നുമില്ല. അതുകൊണ്ട് ദിവസവും ഭക്ഷണവും പാലും നല്‍കുന്നത് ഗ്രാമീണരാണ്. ഇവരാണ് വസ്ത്രങ്ങളും നല്‍കിയത്. ഞങ്ങള്‍ക്കൊരു വീട് നല്‍കണമെന്നും ഭക്ഷണം, വെള്ളം, വിദ്യാഭ്യാസം എന്നിവ നല്‍കണം.” മൂത്തകുട്ടി നിഷ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. മാതാപിതാക്കളുടെ മരണശേഷം നിഷയാണ് മറ്റു കുട്ടികളുടെ മാതാവും പിതാവും. ഇവര്‍ക്ക് ഒരു മുത്തച്ഛന്‍ ഗ്രാമത്തിലുണ്ടെങ്കിലും ഇയാള്‍ ഇവരെ നോക്കാറില്ല.
ഇവര്‍ക്ക് ഐഡി ഉള്‍പ്പെടെ മറ്റു രേഖകള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ക്കുള്ള സഹായവും മദ്ധ്യപ്രദേശ് സര്‍ക്കാര്‍ താമസിപ്പിച്ചിരിക്കുകയാണ്. കോവിഡ് മൂലം അനാഥരാക്കപ്പെട്ട 1001 കുട്ടികള്‍ക്ക് സാമ്ബത്തീക സഹായവും ഭക്ഷണവും വിദ്യാഭ്യാസത്തിനുമായി പ്രത്യേക പദ്ധതി മെയ് മാസം അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഈ കുട്ടികള്‍ ഈ പദ്ധതിയുടെ കീഴില്‍ വന്നിട്ടില്ല.