കശ്മീരിലെ മുസ്ലീങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ അവകാശമുണ്ട്, താലിബാൻ
കാബൂൾ: കശ്മീരിൽ ഉൾപ്പെടെ എവിടെയും മുസ്ലീങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ അവകാശമുണ്ടെന്ന മുന്നറിയിപ്പുമായി ഖത്തറിലെ താലിബാൻ വക്താവ് സൊഹൈൽ ഷഹീൻ.
ഞങ്ങള്‍ മുസ്ലീങ്ങളായതിനാൽ ഇന്ത്യയിലും മറ്റേതൊരു രാജ്യത്തും മുസ്ലീങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ ഞങ്ങള്‍ക്ക് അവകാശമുണ്ട്. ഖത്തറിലെ ദോഹയിലെ താലിബാന്റെ രാഷ്ട്രീയ ഓഫീസിൽ നിന്ന് ബിബിസി ഉർദുവിനൊപ്പം സൂം വഴി ഒരു വീഡിയോ അഭിമുഖത്തിൽ സുഹൈൽ ഷഹീൻ പറഞ്ഞു.
അഫ്ഗാനിസ്ഥാൻ പ്രദേശം താലിബാൻ ഭരണത്തിൻ കീഴിൽ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കപ്പെടുമെന്ന ഇന്ത്യയുടെ ആശങ്കയ്ക്കിടയിലാണ് താലിബാന്‍ വക്താവിന്റെ പരാമര്‍ശം.
യുഎസുമായുള്ള ദോഹ കരാറിനെക്കുറിച്ച് സംസാരിച്ച സുഹൈൽ , ഏതെങ്കിലും രാജ്യത്തിനെതിരെ സായുധ പ്രവർത്തനങ്ങൾ നടത്തുന്നത് താലിബാൻ തന്ത്രത്തിന്റെ ഭാഗമല്ലെന്ന് പറഞ്ഞു.
“മുസ്ലീങ്ങളെന്ന നിലയിൽ, കശ്മീരിലെ അല്ലെങ്കിൽ ഇന്ത്യ പോലുള്ള മറ്റേതെങ്കിലും രാജ്യത്ത് മുസ്ലീങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്.ഞങ്ങൾ ശബ്ദം ഉയർത്തുകയും മുസ്ലീങ്ങൾ നിങ്ങളുടെ സ്വന്തം ജനങ്ങളാണെന്നും നിങ്ങളുടെ സ്വന്തം പൗരന്മാരാണെന്നും ഞങ്ങൾ പറയും. നിങ്ങളുടെ നിയമപ്രകാരം അവർക്ക് തുല്യ അവകാശങ്ങൾ ലഭിക്കാൻ അവകാശമുണ്ട്,” താലിബാൻ വക്താവ്കൂട്ടിച്ചേർത്തു.
കശ്മീരിനെക്കുറിച്ച് ഗ്രൂപ്പ് നേരത്തെ നടത്തിയ പ്രസ്താവനകളിൽ നിന്ന് വ്യത്യസ്തമാണ് ഷഹീന്റെ പരാമർശങ്ങൾ. കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്ത് ദിവസങ്ങൾക്ക് ശേഷം താലിബാൻ കശ്മീർ ഒരു “ഉഭയകക്ഷി, ആഭ്യന്തര കാര്യമാണ്” എന്ന് പറഞ്ഞിരുന്നു.
അഫ്ഗാനിസ്ഥാന്റെ ഭൂമി ഒരു തരത്തിലുമുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യാഴാഴ്ച പറഞ്ഞു.