IndiaLatest

നീരജ് ചോപ്രയുടെ ജാവ്‌ലിന് കോടികളുടെ വില

“Manju”

ഡൽഹി : ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര എറിഞ്ഞുവീഴ്‌ത്തിയ ജാവ്‌ലിന് ഇന്ന് കോടികളുടെ വിലയുണ്ട്. ഒളിമ്പിക്‌സിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താരം സമ്മാനിച്ച ഈ ജാവ്‌ലിൻ ലേലത്തിൽ വിൽപ്പനയ്‌ക്ക് വെച്ചിരിക്കുകയാണ്.
ഒരു കോടിയിലേറെ രൂപയാണ് ജാവ്‌ലിന് വേണ്ടി ലേലം വിളിച്ചിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലോകപ്രശസ്ത അത്‌ലറ്റിക്‌സ് എക്യുപ്‌മെന്റ് വിതരണക്കാരായ നോർഡിക്‌സ് സ്‌പോർട്‌സ് ആണ് വൽഹാല 800 ഹാർഡ് എൻഎക്‌സ്എസ് ജാവ്‌ലിൻ നിർമ്മിച്ചിരിക്കുന്നത്. എന്നാൽ ലേലത്തിൽ വെയ്‌ക്കുമ്പോൾ കോടികൾ വിലവരുന്നത് ഇത് കാരണമല്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജാവ്‌ലിൻ സമ്മാനിക്കുമ്പോൾ താരം ജാവ്‌ലിനിൽ ഓട്ടോഗ്രാഫ് നൽകിയിരുന്നു. അത് കൂടാതെ ഒളിമ്പിക്‌സിൽ 87.58 മീറ്റർ എന്ന ലോക് റെക്കോർഡ് നേടിയതും ഈ ജാവ്‌ലിൻ ഉപയോഗിച്ചാണ്. ഈ സ്‌നേഹ സമ്മാനം പ്രധാനമന്ത്രി ലേലത്തിൽ വിൽക്കാൻ തീരുമാനിച്ചതിന് പിന്നിലും ഒരു കാരണമുണ്ട്.
തനിക്ക് ലഭിച്ച സമ്മാനങ്ങൾ എല്ലാ തന്നെ മോദി ലേലത്തിൽ വിൽക്കാറാണ് പതിവ്. ആ പണം ഉപയോഗിച്ച് രാജ്യത്ത് വികസന പദ്ധതികൾ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ജാവ്‌ലിൻ ലേലത്തിൽ വിൽക്കുന്ന പണം ഉപയോഗിച്ച് നമാമി ഗംഗാ മിഷൻ പദ്ധതിക്ക് കീഴിൽ ഗംഗാ ശുദ്ധീകരണം നടത്താനാണ് തീരുമാനം.
ഇതുപോലെ ടോക്കിയോ ഒളിമ്പിക്‌സ് താരങ്ങൾ 15 സമ്മാനങ്ങളാണ് പ്രധാനമന്ത്രിയ്‌ക്ക് നൽകിയത്. ഈ സമ്മാനങ്ങളെല്ലാം ഓൺലൈനിലൂടെ ലേലത്തിൽ വിൽക്കാനാണ് തീരുമാനം. ഇതിന് മാത്രമായി 10 കോടിയോളം രൂപ ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 1348 സമ്മാനങ്ങൾ ഇപ്രാവശ്യത്തെ ലേലത്തിൽ വിൽക്കുന്നുണ്ട്.
ടോക്കിയോ പാരാലിമ്പിക്‌സിൽ സ്വർണ മെഡൽ നേടിയ സുമിത് അന്ദിലിന്റെ ജാവ്‌ലിന് ഒരു കോടി രൂപയാണ് വിലയിട്ടിരിക്കുന്നത്. ബാഡ്മിന്റൺ താരം പിവി സിന്ധുവിന്റെ ബാറ്റിന് 80 ലക്ഷം രൂപയാണ് വില. ഹോക്കി വനിതാ ടീമിന്റെ ഹോക്കി സ്റ്റിക്കിനും ഇതേ വിലയാണ്. നാളെ വൈകീട്ട് 5 മണിവരെയാണ് ലേലം നടക്കുക.

Related Articles

Back to top button