IndiaLatest

സാനിറ്റൈസര്‍ കുടിച്ച്‌ അന്നനാളം പൊള്ളി

“Manju”

ന്യൂഡെല്‍ഹി: സാനിറ്റൈസര്‍ കുടിച്ച്‌ അന്നനാളം പൊള്ളി മാസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടുപേര്‍ക്ക് ഒടുവില്‍ പുതുജീവന്‍. കര്‍ണാടക സ്വദേശിയായ 24കാരനും കശ്മീര്‍ സ്വദേശിയായ 23 കാരിയുമാണ് സാനിറ്റൈസര്‍ കുടിച്ചതിനെ തുടര്‍ന്ന് അന്നനാളം തകര്‍ന്ന് വേദനയോട് മല്ലിട്ട് കിടന്നത്.

നാല് മാസങ്ങള്‍ക്ക് മുമ്ബാണ് കര്‍ണാടക സ്വദേശി അബദ്ധത്തില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ എടുത്ത് കുടിക്കുന്നത്. തുടര്‍ന്ന് അന്നനാളം പൊള്ളി നശിച്ചതോടെ വെള്ളം പോലും ഇറക്കാന്‍ കഴിയാത്ത സാഹചര്യമായി. കുടലിലേക്ക് ബന്ധപ്പെടുത്തി ഒരു പൈപ് ഇട്ട ശേഷം അതിലൂടെ പാല്‍ മാത്രം നല്‍കിയാണ് ഡോക്ടര്‍മാര്‍ യുവാവിന്റെ ജീവന്‍ പിടിച്ചുനിര്‍ത്തിയിരുന്നത്.

കശ്മീര്‍ സ്വദേശിനിയും അബദ്ധത്തില്‍ തന്നെയാണ് സാനിറ്റൈസര്‍ കുടിച്ചതെന്നാണ് റിപോര്‍ട്. ഇവര്‍ക്ക് ഉമിനീര്‍ ഇറക്കാന്‍ പോലുമാകാത്ത സാഹചര്യമായിരുന്നു. തുടര്‍ന്ന് മാസങ്ങളോളം ആശുപത്രിയില്‍ അതേ കിടപ്പിലായിരുന്നു. ശരീരഭാരം കുത്തനെ കുറയുകയും ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്തിരുന്നു.

സ്വന്തം നാട്ടില്‍ തന്നെ ചികിത്സ തേടിയ ഇരുവരും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ദില്ലിയിലെ ഫോര്‍ടീസ് ആശുപത്രിയില്‍ എത്തുകയായിരുന്നു. ഇവിടെ വച്ചാണ് അന്നനാളം പുതുക്കിയുണ്ടാക്കുന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്ക് ഇരുവരും വിധേയരായിരിക്കുന്നത്.

ചെറുകുടലിന്റെയും വന്‍കുടലിന്റെയും ഓരോ ഭാഗമെടുത്താണ് യുവാവിന് പുതിയ അന്നനാളമുണ്ടാക്കിയത്. അഞ്ച് മണിക്കൂറിലധികം നീണ്ട ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ഇപ്പോള്‍ ഇദ്ദേഹം നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിക്കുന്നു.

ഇതേ സംഘം തന്നെയാണ് കശ്മീര്‍ സ്വദേശിനിയുടെ ശസ്ത്രക്രിയയും നടത്തിയിരിക്കുന്നത്. തൊണ്ടയും അന്നനാളവുമെല്ലാം പൊള്ളിനശിച്ച യുവതിയുടെ ശസ്ത്രക്രിയയ്ക്ക് ആറ് മണിക്കൂറിലധികം സമയമാണ് എടുത്തത്. ആമാശയത്തിന്റെയും കുടലിന്റെയും ഭാഗമെടുത്താണ് ഇവര്‍ക്ക് പുതിയ അന്നനാളമുണ്ടാക്കിയിരിക്കുന്നത്.

അബദ്ധവശാലോ അല്ലാതെയോ സാനിറ്റൈസര്‍ പോലുള്ള ദ്രാവകങ്ങള്‍ അകത്തുചെന്നാല്‍ തൊണ്ട, അന്നനാളം, കുടല്‍, ആമാശയം പോലുള്ള അവയവങ്ങളെല്ലാം തന്നെ പൊള്ളിനശിച്ചുപോകാന്‍ സാധ്യതയുണ്ടെന്നും ചില സന്ദര്‍ഭങ്ങളില്‍ രോഗിയുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ സാധിക്കണമെന്നില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

നേരത്തേ രാജ്യത്ത് പലയിടങ്ങളിലും സാനിറ്റൈസര്‍ കുടിച്ച്‌ മരണം സംഭവിച്ച കേസുകളും റിപോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ കോവിഡ് കാലത്ത് സുരക്ഷിതമായി ജീവന്‍ കാത്തുവയ്ക്കാന്‍ വേണ്ടിയാണ് സാനിറ്റൈസര്‍ ഉപയോഗിക്കേണ്ടത്. അവയെ കൈകാര്യം ചെയ്യുമ്ബോഴും ഈ ജാഗ്രത പുലര്‍ത്തുക.

Related Articles

Back to top button