അഡ്രസ്സിൽ പേര് മാത്രം, ചിലപ്പോൾ ഫോട്ടോയും; ഓർമ്മകൾ പങ്കുവെച്ച് പിടി ഉഷ
കോഴിക്കോട് : ലോക തപാൽ ദിനത്തിൽ തന്റെ വീട്ടിലേക്ക് കത്തുകൾ എത്തുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി പിടി ഉഷ. തന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകങ്ങളിലൊന്നായിരുന്നു തപാൽ വകുപ്പ്. നിരവധി അന്താരാഷ്‌ട്ര വേദികളിൽ നിന്നും മെഡലുകൾ വാരിക്കൂട്ടിയിരുന്ന കാലത്ത് തന്റെ ആരാധകരുമായുള്ള ബന്ധം നിലനിർത്താൻ ഏറെ സഹായകരമായത് കത്തുകളായിരുന്നുവെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു.
അന്നത്തെ കാലത്ത് അഡ്രസിന്റെ സ്ഥാനത്ത് തന്റെ പേര് മാത്രം ഉണ്ടായാൽ മതിയായിരുന്നു, കത്ത് കൃത്യമായി വീട്ടിലെത്തും. അഡ്രസ് എഴുതേണ്ട സ്ഥലങ്ങളിൽ പി ടി ഉഷ, ഇന്ത്യ എന്നും പി ടി ഉഷ, പയ്യോളി എന്നും മാത്രമുള്ള നിരവധി കത്തുകളുടെ ഫോട്ടോയും ഫേസ്ബുക്കിൽ ഉഷ പങ്കുവെച്ചിട്ടുണ്ട്. എന്നിട്ടും ഈ കത്തുകൾ സുരക്ഷിതമായി തന്റെ കൈകളിൽ എത്തുന്നത് ഏറ്റവും നല്ല ഓർമ്മകളിൽ ഒന്നാണെന്ന് പിടി ഉഷ പറയുന്നു. കത്തുകൾ വിതരണം ചെയ്ത പോസ്റ്റൽ വകുപ്പിന്റെ കാര്യക്ഷമതയേയും താരം പ്രശംസിക്കുന്നുണ്ട്.