വിഗ്രഹം അബദ്ധത്തിൽ വിഴുങ്ങിയ മൂന്ന് വയസ്സുകാരൻ രക്ഷപെട്ടു.
ബംഗളൂരു: ഗണപതിയുടെ വിഗ്രഹം അബദ്ധത്തിൽ വിഴുങ്ങിയ മൂന്ന് വയസ്സുകാരൻ അത്ഭുതകരമായി രക്ഷപെട്ടു. അഞ്ച് സെന്റി മീറ്ററോളം വലിപ്പമുള്ള വിഗ്രഹമാണ് കുട്ടി വിഴുങ്ങിയത്. ബംഗളൂരു സ്വദേശിയായ ബാസവയാണ് വിഗ്രഹം അബദ്ധത്തിൽ വിഴുങ്ങിയത്. കളിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്.
വിഗ്രഹം വിഴുങ്ങിയതിനെ തുടർന്ന് ബാസവയ്‌ക്ക് കടുത്ത നെഞ്ചുവേദനയും ഉമിനീര് ഇറക്കുന്നതിൽ ബുദ്ധിമുട്ടും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പരിഭ്രാന്തരായ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിയ ഉടൻ കുട്ടിയുടെ കഴുത്തിന്റേയും നെഞ്ചിന്റേയും എക്‌സ്‌റേ എടുത്തു. എക്‌സറേ ഫലത്തിൽ കുട്ടിയുടെ ഉള്ളിൽ കുടുങ്ങിക്കിടക്കുന്ന ഗണേശ വിഗ്രഹം കണ്ടെത്തി.
തുടർന്ന് എൻഡോസ്‌കോപ്പിയുടെ സഹായം ഉപയോഗിച്ച് വിഗ്രഹം പുറത്തെടുക്കുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് വിഗ്രഹം പുറത്തെടുത്തത്. ശേഷം കുട്ടിയെ നിരീക്ഷിക്കുകയും മൂന്ന് മണിക്കൂറുകൾ കഴിഞ്ഞ് ഭക്ഷണം നൽകുകയും ചെയ്തു. മറ്റ് പ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം വൈകുന്നേരത്തോടെ ബാസവയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു.