KeralaLatest

വൈദ്യുത പദ്ധതികള്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തിലൂടെ നടപ്പാക്കും

“Manju”

കോഴിക്കോട്: ചെലവ് കുറഞ്ഞതും പരിസ്ഥിതിക്ക് അനുയോജ്യമായതുമായ ജലവൈദ്യുത പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാല്‍) കോഴിക്കോട് ജില്ലയിലെ അരിപ്പാറയില്‍ നിര്‍മ്മിച്ച വൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വൈദ്യുതി ഉത്പാദനത്തില്‍ പുനരുപയോഗ സാധ്യതയില്ലാത്ത ഊര്‍ജ്ജ സ്രോതസ്സുകളെ ആശ്രയിക്കേണ്ടതില്ല എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ജലം, കാറ്റ്, സൂര്യപ്രകാശം എന്നിവയില്‍ നിന്നും പരമാവധി ഊര്‍ജോല്‍പ്പാദനം നടത്താനാണ് ലക്ഷ്യമിടുന്നത്. അതിനുതകുന്ന നിരവധി പദ്ധതികള്‍ക്ക് കഴിഞ്ഞ എല്‍ഡിഫ് സര്‍ക്കാര്‍ തുടക്കമിട്ടിട്ടുണ്ട്. അവ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനൊപ്പം ആഭ്യന്തര വൈദ്യുത ഉത്പ്പാദനം വര്‍ധിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ഏറ്റവും ചെലവ് കുറഞ്ഞതും പരിസ്ഥിതിക്ക് അനുയോജ്യവുമാണ് ജലവൈദ്യുത പദ്ധതികള്‍. അതിനാല്‍ ജലവൈദ്യുത പദ്ധതികളുടെ ശേഷി വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്.

നമ്മുടെ വനങ്ങള്‍ക്കും ജൈവവൈവിധ്യത്തിനും ഒരു തരത്തിലുമുള്ള നാശം വരുത്താതെയായിരിക്കും ഇത് നടപ്പാക്കുക. ഇതോടൊപ്പം അക്ഷയ ഊര്‍ജ്ജ വികസനത്തിലൂടെ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ കൂട്ടായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആലോചനയുണ്ട്. പ്രളയവും കോവിഡും അടക്കമുള്ള അനേകം ബുദ്ധിമുട്ടുകള്‍ നേരിട്ടെങ്കിലും അഞ്ച് വര്‍ഷം കൊണ്ട് ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ സിയാലിനു കഴിഞ്ഞുവെന്നത് അഭിമാനകരമായ നേട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അരിപ്പാറ ജലവൈദ്യുത പദ്ധതി സിയാലിന്റെ വികസനചരിത്രത്തിലെ പ്രധാനഘട്ടമാണ്. വിമാനത്താവളം മികച്ച രീതിയില്‍ നടത്തുന്നതോടൊപ്പം ഊര്‍ജ ഉല്‍പ്പാദന രംഗത്തും സിയാല്‍ നേരത്തെ തന്നെ ചുവടുറപ്പിച്ചിട്ടുണ്ട്. വിമാനത്താവളത്തിന് പരിസരത്ത് സ്ഥാപിച്ച സോളാര്‍ പാനല്‍ വഴിയാണ് ഊര്‍ജ ഉല്‍പ്പാദനം നടത്തുന്നത്. സോളാര്‍ വൈദ്യുതി ഉപയോഗിച്ച്‌ വിമാനത്താവളം പ്രവര്‍ത്തിക്കുന്നത് രാജ്യത്തിന്റെ മാത്രമല്ല ലോകത്തിന്റെ തന്നെ ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്.

ഇരുവഴിഞ്ഞിപ്പുഴയില്‍ അരിപ്പാറ ജലവൈദ്യുതി പദ്ധതി കൂടി യാഥാര്‍ഥ്യമായതോടെ വിമാനത്താവളത്തിന് പുറമെ സിയാലിന്റെ ആദ്യത്തെ വികസന പദ്ധതിയാണ് സാക്ഷാത്കരിക്കപ്പെട്ടത്. പൂര്‍ണമായും നദീജല പ്രവാഹത്തെ ആശ്രയിക്കുന്ന പദ്ധതിയില്‍ പരിസ്ഥിതിക്ക് ദോഷകരമായ നിര്‍മ്മാണ പ്രവൃത്തികളൊന്നും നടത്തേണ്ടി വന്നിട്ടില്ല. നാടിനെയും നാട്ടുകാരെയും വിശ്വാസത്തിലെടുത്ത് അവരുടെ പൂര്‍ണ പിന്തുണയോടെയാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ അരിപ്പാറയില്‍ 52 കോടി ചെലവഴിച്ചാണ് സിയാല്‍ ജല വൈദ്യുത നിലയം സ്ഥാപിച്ചത്. 2016 ജനുവരിയില്‍ ആരംഭിച്ച പദ്ധതി അഞ്ചു വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. കെഎസ്‌ഇബിയുടെ ചെറുകിട ജലവൈദ്യുതി നയം പ്രകാരം സിയാലിന് അനുവദിച്ചു കിട്ടിയതാണ് പദ്ധതി. 4.5 മെഗാ വാട്ടാണ് നിലയത്തിന്റെ സ്ഥാപിത ശേഷി. അഞ്ച് ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകെ 30 മീറ്റര്‍ വീതിയില്‍ തടയണ നിര്‍മ്മിച്ച്‌ അവിടെ നിന്ന് അരകിലോമീറ്റര്‍ അകലെയുള്ള അരിപ്പാറ പവര്‍ഹൗസിലേയ്ക്ക് പെന്‍സ്റ്റോക്ക് കുഴലുവഴി വെള്ളമെത്തിച്ചാണ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്.

‘റണ്‍ ഓഫ് ദ റിവര്‍ പ്രോജക്’ അനുസരിച്ചുള്ള പദ്ധതിയില്‍ വലിയ അണകെട്ടി വെള്ളം സംഭരിച്ചു നിര്‍ത്തേണ്ടതില്ല. അതുകൊണ്ടുതന്നെ പരിസ്ഥിതി ആഘാതം കുറവാണ്. പദ്ധതിയില്‍ പ്രതിദിനം 108 ലക്ഷം യൂണിറ്റ് വൈദ്യുതി ഉണ്ടാക്കാനാകും. വര്‍ഷത്തില്‍ 130 ദിവസമെങ്കിലും ഇത്തരത്തില്‍ വൈദ്യുതി ഉല്‍പ്പാദനം നടത്താനാകുമെന്നാണ് സിയാലിന്റെ പ്രതീക്ഷ.

വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ രാജന്‍, പി രാജീവ്, പി എ മുഹമ്മദ്‌റിയാസ്, ലിന്റോ ജോസഫ് എംഎല്‍എ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂര്‍, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ്, ചെമ്പകശ്ശേരില്‍, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം റോയികുന്നപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു. രാഹുല്‍ഗാന്ധി എംപിയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. സിയാല്‍ എംഡി എസ് സുഹാസ് സ്വാഗതവും എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ജോസ് തോമസ് നന്ദിയും പറഞ്ഞു.

Related Articles

Back to top button