Sports
ഋഷഭ് പന്തിന് സെഞ്ച്വറി നഷ്ടം; ഇന്ത്യ ഫോളോ ഓൺ ഭീഷണിയിൽ
ചെന്നൈ: ഇംഗ്ലണ്ടിന്റെ കൂറ്റൻ സ്‌കോറിനെതിരെ ഇന്ത്യ പൊരുതുന്നു. മൂന്നാം ദിനം കളിനിർത്തുമ്പോൾ ഇന്ത്യ 6 വിക്കറ്റുകൾ നഷ്ടപ്പെടുത്തി 257 റൺസ് എന്ന നിലയിലാണ്. 33 റൺസുമായി വാഷിംഗ്ടൺ സുന്ദറും 8 റൺസുമായി രവിചന്ദ്ര അശ്വിനുമാണ് ക്രീസിൽ. കളിനിർത്തുന്പോൾ ഇന്ത്യ 321 റൺസ് പിന്നിലാണ്. ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യ ഫോളോ ഓൺ ഭീഷണിയിലുമാണ്.
ഋഷഭ് പന്തും(91) ചേതേശ്വർ പൂജാരയു(73)മാണ് ഇന്ന് ഇംഗ്ലണ്ടിന് മുന്നിൽ വെല്ലുവിളിയുയർത്തിയവർ. 112 റൺസ് കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ പടുത്തുയർത്തിയത്. മികച്ച രീതിയിൽ ബാറ്റിംഗ് തുടർന്ന പൂജാരയുടെ ഇന്നിംഗ്‌സ് 73ലാണ് അവസാനിച്ചത്. സെഞ്ച്വറി 9 റൺസ് അകലെ വച്ചാണ് ഋഷഭിന് നഷ്ടമായത്. മദ്ധ്യനിരയിൽ വിരാട് കോഹ് ലിയെ 11 റൺസിനും അജിങ്ക്യാ രഹാനയെ ഒരു റൺസിനും പുറത്താക്കി ഇംഗ്ലണ്ട് ഇന്ത്യക്ക് കനത്ത ആഘാതമേൽപ്പിച്ചെങ്കിലും പൂജാര-പന്ത് കൂട്ടുകെട്ട് ക്ഷീണം തീർക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.
ഇംഗ്ലീഷ് ബൗളിംഗിൽ ഡോം ബോസ്സാണ് ഇന്ത്യൻ നിരയെ തകർത്തത്. പൂജാര, കോഹ്ലി, രഹാനെ, പന്ത് എന്നീ നിർണ്ണായക വിക്കറ്റുകൾ ബോസ്സാണ് വീഴ്ത്തിയത്.