KeralaLatest

മലയാളി സൈനികന്റെ ഭൗതിക ശരീരം നാളെ നാട്ടിലെത്തിക്കും

“Manju”

തൃശൂര്‍: കുനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച മലയാളി സൈനികന്‍ പ്രദീപ് കുമാറിന്റെ മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉന്നത സൈനിക ഉദ്യോഗസ്ഥരും തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ പ്രദീപ് അറക്കലും ഉള്‍പ്പെടെ 13 പേരാണ് അപകടത്തില്‍ മരിച്ചത്. ഹെലികോപ്റ്ററിന്റെ ഫ്‌ളൈറ്റ് ഗണ്ണര്‍ ആയിരുന്നു പ്രദീപ്.

ഇന്ന് രാത്രി ഡല്‍ഹിയില്‍ നിന്ന് സൂലൂര്‍ വ്യോമതാവളത്തില്‍ എത്തിക്കുന്ന മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും. ഇത് സംബന്ധിച്ച്‌ പ്രദീപിന്റെ കുടുംബത്തെ സുലൂര്‍ വ്യോമതാവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാവിലെ സന്ദര്‍ശിച്ചിരുന്നു. പ്രദീപ് പഠിച്ച പുത്തൂര്‍ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചതിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തും. കോയമ്പത്തൂരില്‍ നിന്ന് പ്രദീപിന്റെ ഭാര്യയും മക്കളും കഴിഞ്ഞ ദിവസം രാത്രി പൊന്നുകരയിലെ വീട്ടില്‍ എത്തിയിരുന്നു.

പിതാവിന്റെ ചികിത്സ ആവശ്യങ്ങള്‍ക്കായാണ് പ്രദീപ് അവസാനമായി നാട്ടിലെത്തിയത്. തിരികെ ജോലിയില്‍ പ്രവേശിച്ചതിന്റെ നാലാം ദിവസമായിരുന്നു അപകടം. അച്ഛന്‍ രാധാകൃഷ്ണന്‍, അമ്മ കുമാരി, ഭാര്യ ശ്രീലക്ഷ്മിയും മക്കളായ ദക്ഷിണ്‍ദേവ്‌സ, ദേവ പ്രയാഗ് എന്നിവരടങ്ങുന്നതാണ് പ്രദീപിന്റെ കുടുംബം. 2018ലെ പ്രളയസമയത്ത് കോയമ്പത്തൂര്‍ വ്യോമസേന താവളത്തില്‍ നിന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്റ്റര്‍ സംഘത്തില്‍ എയര്‍ ക്രൂ പ്രദീപും ഉണ്ടായിരുന്നു. 2004ലാണ് സൈന്യത്തില്‍ ചേര്‍ന്നത്.

 

Related Articles

Back to top button