KeralaLatest

പൊതിച്ചോറില്‍ സ്നേഹം വിളമ്പിയ ആ അമ്മ ഇതാ

“Manju”

മെഡി. കോളേജ്‌ ആശുപത്രിയുടെ വരാന്തയില്‍ കഴിഞ്ഞ ദിവസമെത്തിയ ഭക്ഷണപ്പൊതികളിലൊന്ന്‌ വിശപ്പാറ്റാന്‍ മാത്രമായിരുന്നില്ല, ഇതുവരെ കാണാത്തൊരാള്‍ക്കായി ഒരമ്മ കരുതിവെച്ച സ്‌നേഹമായി പണവും അതിലുണ്ടായിരുന്നു.

അറിയപ്പെടാത്ത സഹോദരന്റെ വിശപ്പറിഞ്ഞ്‌ കനിവോടെ അന്നമൂട്ടിയ അമ്മയും മകളും ഓര്‍ക്കാട്ടേരിയിലുണ്ട്‌. ഓര്‍ക്കാട്ടേരി കുറിഞ്ഞാലിയോട്‌ കൃഷ്‌ണോദയയില്‍ രാജിഷയാണ്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മെഡി. കോളേജില്‍ വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതിക്കൊപ്പം മകളുടെ പിറന്നാള്‍ സമ്മാനമായി ചെറിയൊരു തുകയും ചേര്‍ത്തുവെച്ചത്‌.

ഓര്‍ക്കാട്ടേരി മേഖലയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്‌ വെള്ളിയാഴ്‌ച മെഡി. കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി പൊതിച്ചോര്‍ ശേഖരിച്ചത്‌. 3216 പൊതിച്ചോറുകള്‍ ആശുപത്രിയിലുള്ളവര്‍ക്ക്‌ നല്‍കി മടങ്ങുമ്പോഴാണ്‌ ഒരു യുവാവ്‌ കയ്യിലൊരു കുറിപ്പും ഇരുനൂറ്‌ രൂപയുടെ നോട്ടുമായി സമീപിച്ചത്‌.

‘അറിയപ്പെടാത്താ സഹോദരാ/സഹോദരീ, ഒരു നേരത്തെ ഭക്ഷണം തരാന്‍ കഴിഞ്ഞതില്‍ എനിക്ക്‌ സന്തോഷമുണ്ട്‌. നിങ്ങളുടെയോ/ബന്ധുവിന്റെയോ അസുഖം പെട്ടെന്ന്‌ ഭേദമാകാന്‍ ഞങ്ങള്‍ പ്രാര്‍ഥിക്കാം. നിങ്ങളുടെ പ്രാര്‍ഥനയില്‍ ഞങ്ങളെയും ഉള്‍പ്പെടുത്തണേ.. ഈ തുകകൊണ്ട്‌ നിങ്ങള്‍ക്ക്‌ ഒരു നേരത്തെ മരുന്ന്‌ വാങ്ങാന്‍ കഴിയുമെങ്കില്‍ നന്നായിരുന്നു. ഇന്നെന്റെ മകളുടെ പിറന്നാളാണ്‌” – എന്നായിരുന്നു കുറിപ്പില്‍.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഈ കത്തിന്റെ ചിത്രം പങ്കുവെച്ചതോടെ കുറിപ്പ്‌ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു. പിറന്നാളുകാരി ആരെന്ന സൂചന കുറിപ്പിലില്ലായിരുന്നെങ്കിലും ആ നല്ല മനസിനെ കണ്ടെത്താന്‍ യുവാക്കള്‍ തീരുമാനിച്ചു. അങ്ങനെയാണ്‌ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയായ ഹൃദ്യയെയും അമ്മ രാജിഷയും കണ്ടെത്തിയത്‌. വിളമ്പിയ ഭക്ഷണം കഴിക്കുന്ന രോഗിയെ കാണാനാകാത്തതിനാല്‍ നല്ലൊരു വാക്കിലൂടെ ആശ്വാസം പകരുകയേ ഉദ്ദേശിച്ചിരുന്നുള്ളുവെന്നും ആരെങ്കിലും തിരിച്ചറിയുമെന്ന്‌ കരുതിയില്ലെന്നും രാജിഷ പറയുന്നു. മൂന്ന്‌ പൊതിയാണ്‌ രാജിഷ നല്‍കിയത്‌. കയ്യിലുണ്ടായിരുന്ന 200 രൂപ അതിലൊന്നില്‍ വെക്കുകയായിരുന്നു.

മകന്‍ ഹൃത്ഥ്വിക്‌ നിര്‍ബന്ധിച്ചാണ്‌ കുറിപ്പില്‍ മകളുടെ പിറന്നാളാണെന്ന്‌ എഴുതിയത്‌. അടുത്തുള്ള സ്വകാര്യ സ്‌കൂളില്‍ ഐടി അധ്യാപികയായിരുന്ന രാജിഷയ്‌ക്ക്‌ കോവിഡ്‌ കാലത്ത്‌ ജോലിയില്ലാതായി. ഒന്നരമാസം മുമ്പ് ഏറാമല കൃഷി ഓഫീസില്‍ ഡാറ്റ എന്‍ട്രി ജീവനക്കാരിയായി താല്‍ക്കാലിക ജോലി കിട്ടി. ഗള്‍ഫിലായിരുന്ന ഭര്‍ത്താവ്‌ രാമകൃഷ്‌ണനും കോവിഡ്‌ വ്യാപനത്തിനിടെ ജോലി നഷ്ടമായി നാട്ടിലെത്തി. കഴിഞ്ഞ മാസം വീണ്ടും ജോലി തേടി വിദേശത്തേയ്‌ക്ക്‌ മടങ്ങിയിരിക്കയാണ്‌. രാജിഷയുടെ നല്ല മനസിന്‌ അനുമോദനവുമായി നിരവധിയാളുകളുടെ വിളിയെത്തി. ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എസ്‌ കെ സജീഷടക്കമുള്ള നേതാക്കളും വീട്ടിലെത്തി അഭിനന്ദിച്ചു.

 

 

 

Related Articles

Back to top button