IndiaLatest

ഹെലികോപ്ടര്‍ അപകടം; പൈലറ്റിന്റെ പിഴവെന്ന് അന്വേഷണ കോടതി

“Manju”

ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ കൂനൂരിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ സംയുക്ത സേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പടെ 14 പേര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ പൈലറ്റിന്റെ പിഴവെന്ന് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തല്‍. രാജ്യത്തെ മുന്‍നിര പൈലറ്റായ എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

താഴ്‌വരയില്‍ അപ്രതീക്ഷിതമായി കാലാവസ്ഥ മാറിയതുമൂലം രൂപപ്പെട്ട മേഘങ്ങളിലേയ്ക്ക് ഹെലികോപ്ടര്‍ പ്രവേശിച്ചതാണ് അപകടത്തിന് കാരണം. ഇത് വഴിതെറ്റുന്നതിന് ഇടയാക്കിയെന്നും ഫ്ളൈറ്റ് ഡാറ്റാ റെക്കോര്‍ഡ‌റും കോക്ക് പിറ്റ് വോയിസ് റെക്കോര്‍ഡറും പരിശോധനയില്‍ വ്യക്തമായെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ദൃക്സാക്ഷികളുടെ വെളിപ്പെടുത്തലും ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പിഴവ് കണ്‍ട്രോള്‍ഡ‌് ഫ്ളൈറ്റ് ഇന്‍ടു ടെറൈന്‍ (സി എഫ് ഐ ടി) എന്ന അവസ്ഥയിലേയ്ക്ക് നയിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പൈലറ്റിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലായിരിക്കെ, വായുസഞ്ചാരയോഗ്യമായ ഒരു വിമാനം ഭൂപ്രദേശത്തിലേക്കോ വെള്ളത്തിലേക്കോ മറ്റ് ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളിലേയ്ക്കോ പതിക്കുന്നതിനെയാണ് സി എഫ് ഐ ടി എന്നത് കൊണ്ട് വ്യക്തമാക്കുന്നത്. നിയന്ത്രണം നഷ്ടമായെന്ന് സൂചന നല്‍കുന്നതിന് മുന്‍പ് തന്നെ വിമാനം ഇത്തരം അപകടങ്ങളില്‍പ്പെടുന്നതിനെയാണ് സി എഫ് ഐ ടി എന്നതിനെ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ വ്യാഖാനിക്കുന്നത്. വിമാനം നിയന്ത്രണത്തിലായിരിക്കെ ഏതെങ്കിലും തരത്തിലുള്ള തടസങ്ങളില്‍ മനപ്പൂര്‍വമല്ലാതെ കൂട്ടിയിടിക്കുന്നതിനെയാണ് സി എഫ് ഐ ടി എന്നതിന്റെ വ്യാഖ്യാനമായി യു എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ഡിസംബര്‍ എട്ടിനാണ് ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പടെയുള്ളവര്‍ സഞ്ചരിച്ച വിമാനം അപകടത്തില്‍പ്പെടുന്നത്. അപകടത്തില്‍ ബിപിന്‍ റാവത്ത് ഉള്‍പ്പടെ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Related Articles

Back to top button