ചേര്‍ത്തല:
“മോളേ കല്ലൂ…. ഇവിടെ വരു..
ബിസ്കറ്റ് കഴിച്ചോ….വാ… കാറ്റേറ്റ് ടി.വി കാണാം …”
ഈ വിളിയും പറച്ചിലും കേള്‍ക്കുമ്പോള്‍ നമ്മള് വിചാരിക്കും വീട്ടിലുള്ള ആരോടോ ആണ് സംസാരിക്കുന്നതെന്ന്. എന്നാല്‍ അല്ല. ഇത് പശുക്കളോടും കുട്ടികളോടുമാണ് ഈ സംസാരവും പറച്ചിലുമൊക്കെ. മാത്രമല്ല അവര്‍ക്കൊപ്പമാണ് ഈ സ്ത്രീയുടെ ഉറക്കവും എല്ലാം. അവരാണ് അവര്‍ക്ക് കൂട്ടും. ഭര്‍ത്താവ് സദാശിവന് 2005 നവംബര്‍ 13ന് മരിച്ചു. സ്വകാര്യബസ് സര്‍വിസ് നടത്തിയിരുന്ന ഭര്‍ത്താവിന്റെ മരണത്തോടെ ഇവര്‍ തികച്ചും ഒറ്റപ്പെട്ടു. ജീവിതം വഴിമുട്ടിയതോടെ ഉഷാദേവി ഒറ്റപ്പെടലില്‍നിന്ന് ആശ്വാസം കണ്ടെത്തിയത് പശുവളര്‍ത്തലിലായിരുന്നു. നിലവില്‍ അഞ്ച് പശുക്കളുണ്ടെങ്കിലും ഒന്നിനാണ് കറവയുള്ളത്. കൊഴുപ്പ് തീരെ കുറവുള്ളതിനാല്‍ പാല് വാങ്ങാന്‍ ആരും വരാറില്ല. കിട്ടുന്ന പാല് കിടാങ്ങള്‍ക്കും വീട്ടിലെ അതിഥികളായി എത്തുന്ന പട്ടികള്‍ക്കും പൂച്ചയ്ക്കുമായി നല്‍കുകയാണ് പതിവ്. പെന്ഷന് തുക കൊണ്ട് വൈക്കോലും കാലിത്തീറ്റകളും വാങ്ങിയാല്‍ മറ്റ് ചെലവുകള്‍ക്ക് ലോട്ടറി കച്ചവടം നടത്തിയാണ് ഉഷാദേവി ജീവിതം തള്ളിനീക്കുന്നത്.
ലക്ഷ്മിക്കാണ് ഇപ്പോള്‍ കറവയുള്ളത്. ഇവള്‍ക്ക് മൂന്ന് കുട്ടികളാണ്. കണ്ണന്, ത്രയമ്ബക, കല്യാണിയെന്ന് പേരുള്ള കല്ലു, അപ്പു, ഇവയില്‍ രണ്ട് മാസം പ്രായമുള്ള കുട്ടിക്കുറുമ്ബുള്ള കിടാരിയാണ് കല്ലു. വീട്ടിനുള്ളില്‍ കഴിയുന്ന പശുക്കള്‍ മൂത്രവും ചാണകവുമിടണമെങ്കില്‍ ഉഷാദേവിയെ ആംഗ്യ ഭാഷ കാണിക്കും. ഉടന്‍ ബക്കറ്റുമായി എത്തി ആവശ്യം കഴിഞ്ഞാല്‍ പുറത്ത് കൊണ്ടുപോയി കളയുകയാണ് പതിവ്.
2015ല്‍ ചേര്‍ത്തല തെക്ക് പഞ്ചായത്തിന്റെ ആദരവും ആ വര്‍ഷംതന്നെ ക്ഷീരകര്‍ഷക അവാര്‍ഡും ഉഷാദേവിയെ തേടിയെത്തി. ഒരേയൊരു ദുഃഖമാണ് ഉള്ളത്. മഴക്കാലത്ത് വീടിന് ചുറ്റും മഴ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ പശുക്കളെ പുറത്തേയ്ക്ക് പോലും കൊണ്ടുപോകാന്‍ പറ്റാത്ത അവസ്ഥ. ഇതിന് പരിഹാരം കാണാന്‍ പലവിധ ഓഫിസുകളും കയറിയിട്ടും നടന്നില്ല. മന്ത്രി പി.പ്രസാദിനോട് അവസ്ഥകള്‍ പറഞ്ഞിട്ടുണ്ട്. പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ഉഷാദേവി.