സാകേത് (ന്യൂഡൽഹി) : സിൽവർ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാനായി എത്തിയിരിക്കുന്ന ഗുരുഭക്തർ പരസ്പരം ഭക്തിയും സ്നേഹവും പങ്കിടുന്ന അപൂർവ്വ നിമിഷങ്ങളാണ് ശാന്തിഗിരി സാകേത് ബ്രാഞ്ചിൽ. പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ നിന്നും ആശ്രമം ബ്രാഞ്ചുകളിൽ നിന്നും സന്ന്യാസി സന്ന്യാസിനിമാരും ബ്രഹ്മചാരി ബ്രഹ്മചാരികളും ഭക്തജനങ്ങളും എത്തിയതോടുകൂടി സാകേത് ആശ്രമം ഒരു കൊച്ചുകേരളമായി. രാവിലെ പ്രാതലിന് ദേശയും ചമ്മന്തിയും സാമ്പാറും, ഉച്ചയ്ക്ക് ചോറും പപ്പടവും മെഴുക്കും, വടക്കേ ഇന്ത്യക്കാർക്കായി ഫ്രൈഡ് റൈസ്, വൈകിട്ട് ചപ്പാത്തിയും കറിയും യഥേഷ്ടം ചായയും ബിസ്ക്കറ്റും ഒക്കെ സന്ദർശകരുടെ മനം നിറച്ചിരിക്കുന്നു. “ക്യാ ബായി…” “കൈസേ ഹേ..”,” ക്യാ ഹോഗയാ ഹേ… “, “യേ… ക്യാ ഹേ… ഭായി…” എന്നുള്ള ഭായി വിളികൾ…. മലയാളികളുടെ സ്വസിദ്ധമായ എടുത്തു പറഞ്ഞ് പഠിക്കുന്നതുപോലെയുള്ള ഹിന്ദി സംസാരം എങ്ങും നിറയുമ്പോ.. ഇത് കേരളമോ.. ദൽഹിയോ എന്ന് പരസ്പരം മുഖത്തുനോക്കി ചോദിച്ചു നിന്ന് ചിരിച്ചു നിൽക്കുന്നു.
പുഷ്പാഞ്ജലി കൌണ്ടർ, അന്നദാന കൌണ്ടറുകൾ, മെമെൻറെോ കൌണ്ടർ ഹെൽപ്പ് ഡസ്ക്, മെഡിക്കൽ പോസ്റ്റ്, പാനിപുരിയും ശീതള പാനീയങ്ങളും നിറഞ്ഞ കൌണ്ടറുകൾ, വിശ്രമസ്ഥലങ്ങൾ എന്നിവ വളരെയധികം പേരെ ആകർഷിച്ചുകൊണ്ടിരിക്കുന്നു.
ഉച്ചയ്ക്ക് 2.30 ന് ഗുരുസ്ഥാനീയ എത്തിച്ചേരും. ഏവരും ആകാംക്ഷാഭരിതരായി ഗുരുവിനെകാത്തിരിക്കുന്നു. നിയോഗിക്കപ്പെട്ടിട്ടുള്ള ചുമതലകളുമായി ഓടി നടക്കുന്ന കോർഡിനേറ്റർമാർ. നിർമ്മാണ ഒരുക്കങ്ങൾ പൂർത്തിയാക്കാൻ മനസ്സർപ്പിച്ച് നിൽക്കുന്ന എൻജിനീയർമാരും പ്രവർത്തകരും. സാകേത് ഒരുങ്ങിക്കഴിഞ്ഞു.. സിൽവർ ജൂബിലിയ്ക്ക് കേളികൊട്ടുയരാൻ.