തിരുവനന്തപുരം : ആരുമറിയാതെ ഗര്‍ഭം ഒളിപ്പിക്കുക, പ്രസവിക്കുക അതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തുക, മൃതദേഹം ആരുമറിയാതെ ഒളിപ്പിക്കുക, ഇതൊക്കെ ഇപ്പോള്‍ കേരളത്തില്‍ നിത്യസംഭവമായി മാറുകയാണ്. വളളക്കടവ് സ്വദേശി മുസ്തഫയെയാണ് (24) അറസ്റ്റു ചെയ്തത്. കഴിഞ്ഞ ജനുവരി 28 നായിരുന്നു സംഭവം. മുറിക്കുളളിലിരുന്ന് വളര്‍ച്ചയെത്താത്ത കുഞ്ഞിനെ ബക്കറ്റിനുളളില്‍ പ്രസവിച്ചശേഷം യുവതി താന്‍ താമസിക്കുന്ന വലിയതുറയിലെ ദുരിതാശ്വാസ ക്യാമ്പിന് സമീപത്തെ കരിയിലകള്‍ക്കിടയില്‍ ഉപേക്ഷിക്കുകയായിരുന്നു. ക്യാമ്പിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് വലിയതുറ പൊലീസ് യുവതിയെ അറസ്റ്റുചെയ്തു. യുവതിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ആണ്‍സുഹൃത്തിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.
യുവതി അറസ്റ്റിലായത് അറിഞ്ഞതിനെ തുടര്‍ന്ന് ഒളിവില്‍ പോയ മുസ്തഫയെ ചാലയില്‍ നിന്നാണ് കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ നിരന്തരമുളള പ്രേരണയെ തുടര്‍ന്നാണ് ഏഴുമാസം ഗര്‍ഭിണിയായ യുവതി മരുന്ന് കഴിച്ച് കുഞ്ഞിനെ നശിപ്പിച്ചതെന്നാണ് യുവതി പറഞ്ഞത്. ഇയാള്‍ ഒരു കൊടും കുറ്റവാളിയെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്കെതിരെ വലിയതുറ,പൂന്തുറ,വഞ്ചിയൂര്‍,ഫോര്‍ട്ട് എന്നീ സ്റ്റേഷനുകളില്‍ കൊലപാതക ശ്രമമുള്‍പ്പെട്ട കേസുകളുണ്ട്.
കഴിഞ്ഞ ദിവസം അഞ്ചുതെങ്ങ് പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലും ഇയാള്‍ പ്രതിയാണ്. ശംഖുംമുഖം എ.സി.പി ഡി.കെ.പൃഥ്വിരാജിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് വലിയതുറ ഇന്‍സ്പെക്ടര്‍ ആര്,പ്രകാശ്,എസ്.ഐമാരായ അഭിലാഷ് മോഹന്‍,അലീന സൈറസ്,സീനീയര്‍ സി.പി.ഒ അനു ആന്റണി,സി.പി.ഒ.മാരായ ഷാബു അനീഷ്,റോജിന്‍ എന്നിവരങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.