ദുബായി മ്യൂസിയം ഓഫ് ഫ്യൂച്ചറിലേക്കുള്ള പ്രവേശന ടിക്കറ്റ് വിൽപ്പന തുടങ്ങി
ദുബായ്:ദുബായിലെ വിസ്മയങ്ങളിലൊന്നായ മ്യൂസിയം ഓഫ് ഫ്യൂച്ചറിലേക്കുള്ള പ്രവേശന ടിക്കറ്റുകളുടെ വിൽപ്പന തുടങ്ങി.മ്യൂസിയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പ്രവേശടിക്കറ്റുകൾ വാങ്ങാനുള്ള അവസരമാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. 60 വയസ്സിന് മുകളിലുള്ള യുഎഇ പൗരൻമാർക്കും ഇവർക്കൊപ്പം തുണയായി എത്തുന്ന ഒരാൾക്കും സൗജന്യടിക്കറ്റുകൾ ലഭിക്കും.
ഫെബ്രുവരി 22-നാണ് മ്യൂസിയം പൊതുജനങ്ങൾക്കായി തുറക്കുക. ഓരോ ടിക്കറ്റ് ഉടമയ്‌ക്കും പ്രത്യേകം സന്ദർശനസമയം നൽകുന്നതിനാൽ മുൻകൂട്ടി ബുക്കിങ് നടത്തണമെന്ന് യു.എ.ഇ. സർക്കാർ മീഡിയാ ഓഫീസ് അറിയിച്ചിട്ടുണ്ട്. എല്ലാദിവസവും രാവിലെ 10 മുതൽ വൈകീട്ട് ആറുവരെയാണ് പ്രവർത്തനസമയം .
ഫെബ്രുവരി 22 ന് മ്യൂസിയം തുറക്കുമെന്ന് യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേരത്തെ അറിയിച്ചിരുന്നു.
അതിശയിപ്പിക്കുന്ന വാസ്തുവിദ്യയും നൂതന സാങ്കേതിക കണ്ടുപിടിത്തങ്ങളുംകൊണ്ട് സമൃദ്ധമാണ് മ്യൂസിയം ഓഫ് ഫ്യൂച്ചർ .17,000 ചതുരശ്രമീറ്ററിലധികംനീളമുള്ള സ്റ്റെയിൻലെസ് സ്റ്റീലിലാണ് മ്യൂസിയം പണിതീർത്തിരിക്കുന്നത്. ഇമിറാത്തി കലാകാരനായ മറ്റാർ ബിൻ ലഹേജ് രൂപകല്പനചെയ്ത രൂപ കൽപ്പന ചെയ്ത മ്യൂസിയം 14,000 മീറ്റർ അറബിക് കാലിഗ്രാഫിയാലും സമ്പന്നമാണ്.
സുസ്ഥിരതയുടെ ഒരു മാതൃക എന്നരീതിയിൽ ദുബായിലെ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുമായി സഹകരിച്ച് കെട്ടിടവുമായി ബന്ധിപ്പിച്ചിരിക്കുന്ന സ്റ്റേഷൻ ഉത്പാദിപ്പിക്കുന്ന 4000 മെഗാവാട്ട് സൗരോർജത്തിലാണ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ പ്രവർത്തിക്കുന്നത്. മ്യൂസിയത്തിന് ചുറ്റുമുള്ള പാർക്കിൽ 80-ഇനം സസ്യങ്ങളുണ്ട്. പാർക്കിനുവേണ്ടി നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ജലസേചന സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.