KeralaLatest

ഒറ്റ ക്ലിക്കില്‍ പണം ; ലോണ്‍ തട്ടിപ്പ് വ്യാപകം

“Manju”

തൃശൂര്‍: മൊബൈലില്‍ വരുന്ന മെസേജുകളിലോ ആപ്പുകളിലോ അറിയാതൊരു ക്‌ളിക്ക് മതി വലിയൊരു വലയില്‍ ചെന്നുപെടാന്‍.
ആകര്‍ഷകം, നൂലാമാലകളില്ലാത്ത വായ്പ, പേപ്പര്‍ ഇടപാടുകള്‍ ഒന്നുമില്ല… എന്നിങ്ങനെ നിരവധി മോഹനവാഗ്ദാനങ്ങളും പ്രലോഭനങ്ങളും നല്‍കി വരുന്ന വെബ്‌സൈറ്റുകളെയും ആപ്പുകളെയും നിയന്ത്രിക്കാനാകാതെ കൈമലര്‍ത്തുകയാണ് പൊലീസ്. ഇതുസംബന്ധിച്ച പരാതികള്‍ക്ക് മുന്നിലും പൊലീസിന് ഇടപെടാന്‍ കഴിയുന്നില്ല. വ്യക്തിഗതവിവരങ്ങള്‍ ചോര്‍ത്താനുളള ലക്ഷ്യത്തോടെയാണ് മിക്ക തട്ടിപ്പുസംഘങ്ങളും വലവീശുന്നതെന്നാണ് പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്.
സാധാരണ ബാങ്കില്‍ നിന്നും വായ്പ എടുക്കുന്നതിന്റെ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ഉണ്ടെങ്കില്‍ അനായാസമായി പണം ലഭിക്കുമെന്നാണ് തട്ടിപ്പുകാരുടെ പ്രധാനവാഗ്ദാനം. ജനങ്ങളുടെ അറിവില്ലായ്മ മുതലെടുത്ത് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുക മാത്രമല്ല, വായ്പ എടുത്തവരുടെ ഫോണ്‍ പോലും വിദൂര നിയന്ത്രണത്തിലാക്കാന്‍ തട്ടിപ്പുകാര്‍ക്ക് അവസരം ലഭിക്കുന്നുണ്ട്. കാലത്തിനനുസരിച്ച്‌ തട്ടിപ്പുകാര്‍ അവരുടെ തന്ത്രങ്ങളും അപ്‌ഡേറ്റ് ചെയ്യും. ഒരു തട്ടിപ്പില്‍നിന്ന് രക്ഷപ്പെട്ടാല്‍പോലും മറ്റൊന്നില്‍ വീഴാനും സാദ്ധ്യകളേറെ.
ജാഗ്രതവേണം
– റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നു മാത്രം വായ്പയെടുത്ത് സുരക്ഷിതത്വം ഉറപ്പാക്കുക.
– തട്ടിപ്പ് ശ്രദ്ധയില്‍പ്പെടുകയോ ഇരയാവുകയോ ചെയ്താല്‍ റിസര്‍വ് ബാങ്കിന്റെ സൈറ്റിലും പൊലീസിലും വിവരം നല്‍കുക
– ബാങ്ക് പ്രതിനിധികള്‍ എന്ന വ്യാജേനെ ഉപഭോക്താക്കളെ ബന്ധപ്പെടുന്ന തട്ടിപ്പുകാരെ കരുതിയിരിക്കുക
• പരാതി നല്‍കാന്‍: https://cms.rbi.org.in
• പ്‌ളേ സ്റ്റോര്‍ നിറഞ്ഞ് ആപ്പ്
പ്ലേസ്റ്റോറില്‍ ധാരാളം ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകളാണ് അനുദിനം പൊട്ടിമുളയ്ക്കുന്നത്. ഇവയില്‍ ഭൂരിഭാഗം വായ്പാ ദാതാക്കള്‍ക്കും ആര്‍.ബി.ഐയുടെ എന്‍.ബി.എഫ്.സി ലൈസന്‍സ് ഇല്ലാത്തവരാണ്. ഏഴു ദിവസം മുതല്‍ ആറുമാസംവരെ തിരിച്ചടവ് കാലാവധിയുള്ള ഇത്തരം വായ്പകള്‍ക്ക് 20% മുതല്‍ 40% വരെയുള്ള പലിശയും 10 മുതല്‍ 25 ശതമാനംവരെ പ്രോസസ്സിംഗ് ചാര്‍ജ്ജുമാണ് ഈടാക്കുന്നുണ്ടെന്ന് പറയുന്നു. കേവലം ആധാര്‍ കാര്‍ഡിന്റെയും പാന്‍കാര്‍ഡിന്റെയും സോഫ്റ്റ് കോപ്പികള്‍ മാത്രമേ വായ്പതുക അക്കൗണ്ടിലേക്ക് മാറ്റാന്‍ ഇവര്‍ ആവശ്യപ്പെടുന്നുള്ളൂ. ഇ.എം.ഐ മുടങ്ങുന്ന പക്ഷം ഇവരുടെ ഭീഷണി തുടങ്ങും. പിന്നീട്, ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന വേളയില്‍ ഫോണ്‍ ഉടമ സമ്മതിച്ച ഉറപ്പുപ്രകാരം വായ്പയെടുത്തവരുടെ കോണ്ടാക്‌ട് വിവരങ്ങള്‍ കൈക്കലാക്കി അവരുടെ സുഹൃത്തുക്കളുടെ നമ്ബറുകളിലേക്ക് മെസേജ് അയയ്ക്കുകയും വിളിച്ചു ശല്യം ചെയ്യുകയും ചെയ്യും. തട്ടിപ്പിനിരയാകുന്നവര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന വേളയില്‍ യാതൊന്നും ശ്രദ്ധിക്കാതെ വായ്പാ ആപ്പുകാര്‍ ആവശ്യപ്പെടുന്ന പെര്‍മിഷനുകള്‍ നല്‍കുന്നതാണ് തട്ടിപ്പുകാര്‍ മുതലെടുക്കുന്നത്.
• സ്‌ക്രീന്‍ ഷെയര്‍ ചതി
ബാങ്കുകള്‍, അംഗീകൃത പണമിടപാട് സ്ഥാപനങ്ങള്‍ എന്നിവയുടേതെന്നു തോന്നിപ്പിക്കുന്ന ആപ്പുകള്‍ സ്‌ക്രീന്‍ ഷെയര്‍ ആപ്പുകള്‍ മാത്രമായിരിക്കും. സ്‌ക്രീന്‍ ഷെയര്‍ ആപ്പുകള്‍ അക്കൗണ്ട് ഉടമയെക്കൊണ്ട് ഡൗണ്‍ലോഡ് ചെയ്യിപ്പിക്കുന്നു. ആപ്പ് തുറക്കുന്നതോടെ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരം തട്ടിപ്പുകാര്‍ക്ക് ലഭ്യമാവും. അക്കൗണ്ട് ഉടമ ഉപയോഗിക്കുന്ന മൊബൈലിലെയോ, കമ്ബ്യൂട്ടറിലെയോ വിവരം തട്ടിപ്പുകാര്‍ക്ക് ലഭ്യമാകുന്നതോടെ, തട്ടിപ്പ് എളുപ്പമാകുന്നു. ബാങ്ക് ഇടപാടുകള്‍ വരെ നിയന്ത്രിക്കാനുമാകും.

Related Articles

Back to top button