LatestThiruvananthapuram

ഓണ്‍ലൈനായി ഒ.പി രജിസ്ട്രേഷന്‍ ; ചികിത്സാ സംവിധാനത്തിന് സ്വീകാര്യതയേറി

“Manju”

തിരുവനന്തപുരം: ഓണ്‍ലൈനായി ഒ.പി രജിസ്ട്രേഷന്‍ നടത്തിയശേഷം ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന സംവിധാനത്തിന് സ്വീകാര്യതയേറി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൂടുതല്‍ പേര്‍ ഓണ്‍ലൈന്‍ സംവിധാനത്തെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്. ഒ.പി ടിക്കറ്റെടുക്കാന്‍ അതിരാവിലെ ആശുപത്രിയിലേക്ക് പുറപ്പെടേണ്ട അവസ്ഥക്ക് പുതിയ സംവിധാനം മാറ്റമുണ്ടാക്കി. ആശുപത്രിയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ഇ- ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായാണ് ഓണ്‍ലൈന്‍ വഴി ഒ.പി ടിക്കറ്റെടുക്കുന്നതിന് ക്രമീകരണമൊരുക്കിയത്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴിയുള്ള ചികിത്സാ സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തിലും ഊര്‍ജിതമാക്കി. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സാറാവര്‍ഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. എ. നിസാറുദീന്‍, ഇ- ഹെല്‍ത്തിന്റെ ചുമതലയുള്ള ഡോ. വിശ്വനാഥന്‍ എന്നിവര്‍ മെഡിക്കല്‍ കോളജിലെ ഓണ്‍ലൈന്‍ വഴിയുള്ള ഒ.പി ടിക്കറ്റ് പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തി.

ഒ.പി ടിക്കറ്റിന്റെ പ്രിന്‍റൗട്ടുമായി വരുന്നവര്‍ക്ക് നേരിട്ട് ഡോക്ടറെ കാണാനാകും. ഓണ്‍ലൈന്‍ ഒ.പി രജിസ്ട്രേഷനിലൂടെ ഒ.പി ടിക്കറ്റെടുക്കാതെ ടോക്കണ്‍ മാത്രമെടുത്ത് വരുന്നവര്‍ക്ക് ഒ.പി ബ്ലോക്കില്‍ പ്രത്യേകം കൗണ്ടര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവിടെയെത്തി റഫറല്‍ ലെറ്ററോ പഴയ ഒ.പി ടിക്കറ്റോ ഡിസ്ചാര്‍ജ് കാര്‍ഡോ കൈമാറി ഒ.പി ടിക്കറ്റെടുത്ത് ഡോക്ടറെ കാണാന്‍ കഴിയും. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പ്രാബല്യത്തില്‍ വന്നതോടെ സെക്യൂരിറ്റി കൗണ്ടറിലെ ടോക്കണിനായി ഇനി കാത്തുനില്‍ക്കേണ്ടതില്ല. https://ehealth.kerala.gov.in വഴി രജിസ്റ്റര്‍ ചെയ്താണ് ടോക്കണ്‍ എടുക്കേണ്ടതെന്ന് ഡോ. എ. നിസാറുദീന്‍ അറിയിച്ചു.

Related Articles

Back to top button