മഹാരാഷ്‌ട്രയിലേക്ക് കൊറിയർ ആയി ആയുധക്കടത്ത്
മുംബൈ : പഞ്ചാബിൽ നിന്ന് മഹാരാഷ്‌ട്രയിലേക്ക് ആയുധക്കടത്ത് . പിംപ്രി ചിഞ്ച്‌വാദിലെ സ്വകാര്യ കൊറിയർ കമ്പനിയുടെ വെയർഹൗസിൽ നിന്ന് രണ്ട് മരപ്പെട്ടികളിലായി സൂക്ഷിച്ച ആയുധങ്ങൾ കണ്ടെടുത്തു . 92 വാളുകളും 2 കഠാരകളും 9 കത്തികളുമാണ് പെട്ടിയിൽ ഉണ്ടായിരുന്നത്.
അമൃത്‌സർ സ്വദേശിയായ ഉമേഷ് സൂദാണ് ഔറംഗബാദിൽ താമസിക്കുന്ന അനിൽ ഹോവാന് അയച്ചുകൊടുത്തതെന്നാണ് സൂചന . ഇരുവർക്കുമെതിരെ ആയുധ നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ഏപ്രിൽ ഒന്നിന് കൊറിയർ കമ്പനിയിലെ ജീവനക്കാർ ഇലക്ട്രോണിക് മെഷീനുകൾ വഴി പാഴ്‌സൽ സ്‌കാൻ ചെയ്‌തപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. തുടർന്ന് ജീവനക്കാർ വിവരം പോലീസിൽ അറിയിച്ചു. കൊറിയർ വഴിയാണ് വാളുകൾ പാഴ്‌സൽ ചെയ്യുന്നതെന്നും പോലീസ് പറഞ്ഞു. പിടിച്ചെടുത്ത ആയുധങ്ങൾക്കെല്ലാം 3.7 ലക്ഷം രൂപ വിലവരും.
മാർച്ച് 30 ന് സമാനമായ മറ്റൊരു സംഭവം പുറത്തുവന്നിരുന്നു. തുടർന്നാണ് പോലീസ് കൊറിയർ കമ്പനി മാനേജരോട് പാഴ്സലുകളെല്ലാം എക്സ്-റേ മെഷീൻ ഉപയോഗിച്ച് സ്കാൻ ചെയ്യാൻ ആവശ്യപ്പെട്ടത് . ഈ തെരച്ചിലിലാണ് രണ്ട് മരപ്പെട്ടികളിൽ ആയുധങ്ങൾ കണ്ടെത്തിയത്.
2021 ജൂലൈയിൽ ഔറംഗബാദിലെ ഓൺലൈൻ പോർട്ടലിൽ നിന്ന് 49 വാളുകൾ വാങ്ങുന്നതിനിടെ ഇർഫാൻ ഖാൻ എന്ന വ്യക്തി പിടിക്കപ്പെട്ടിരുന്നു.