പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹപ്രായമെത്തിയില്ലെങ്കിലും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി
സിന്ധുമോൾ. ആർ
ചണ്ഡീഗഢ്; പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹപ്രായമെത്തിയില്ലെങ്കിലും ഒരുമിച്ച് ജീവിക്കാമെന്ന് ചണ്ഡിഗഢ് ഹൈക്കോടതി. മാതാപിതാക്കള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി പത്തൊമ്പതുകാരിയാണ് ഹരിയാന–പഞ്ചാബ് ഹൈക്കോടതിയെ സമീപിച്ചത്. 20കാരനായ ആണ്‍കുട്ടിയുമായി സൌഹൃദത്തിലാണെന്നും ഒരുമിച്ച് ജീവിക്കാന്‍ താല്‍പര്യമുണ്ടെന്നും സംരക്ഷണം വേണമെന്നുമായിരുന്നു പെണ്‍കുട്ടി കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മകളുടെ സുഹൃത്തിന് വിവാഹ പ്രായം എത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കള്‍ ഹര്‍ജിയെ എതിര്‍ത്തത്.
ദിവസങ്ങള്‍ നീണ്ട വാദത്തിനൊടുവിലാണ് നിര്‍ണായക ഉത്തരവ് കോടതി പുറപ്പെടുവിച്ചത്. ഓരോ വ്യക്തിക്കും സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പു നല്‍കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നതിലുള്ള സ്വാതന്ത്ര്യവും ഇതിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ പ്രായപൂര്‍ത്തിയായ ഒരാളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ അമിതമായി ഇടപെടുന്നത് നല്ലതല്ലെന്ന് കോടതി വ്യക്തമാക്കി. പെണ്‍കുട്ടിക്കും സുഹൃത്തിനും മതിയായ സംരക്ഷണം ഒരുക്കാന്‍ ജസ്റ്റിസ് അല്‍ക്ക സരിന്‍ പൊലീസിന് നിര്‍ദേശം നല്‍കി.