കുവൈത്ത് മനുഷ്യക്കടത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍
നെടുമ്പാശ്ശേരി: കുവൈത്തിലേക്ക് സ്ത്രീകളെ കടത്തിയ സംഘം ചില സ്ത്രീകളെ പെണ്‍വാണിഭത്തിന് നിര്‍ബന്ധിച്ചതായി വെളിപ്പെടുത്തല്‍.
കുവൈത്തില്‍നിന്ന് മടങ്ങിവന്ന യുവതികളിലൊരാളാണ് ഇതുസംബന്ധിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
ആശുപത്രിയിലെ ശുചീകരണ തൊഴില്‍ വാഗ്ദാനം ചെയ്താണ് യുവതിയെ കുവൈത്തിലെത്തിച്ചത്. അവിടെ കരാറടിസ്ഥാനത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ മാറി ജോലി ചെയ്യാന്‍ നിര്‍ബന്ധിതമായി. വാഗ്ദാനം ചെയ്ത ശമ്ബളമില്ലെന്ന് പരാതിപ്പെട്ടപ്പോള്‍ ചിലരുമായി ലൈംഗികബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടുവെന്ന് ഇവര്‍ പറയുന്നു. കേരളത്തിന് പുറമെ ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്ന് ഇപ്പോഴും സ്ത്രീകളെത്തുന്നുണ്ട്. മലയാളികളായ ചില സ്ത്രീകള്‍ തന്നെയാണ് ഇടനിലക്കാരായി യുവതികളെ അനാശാസ്യത്തിന് പ്രേരിപ്പിക്കുന്നത്. കുവൈത്തിലെത്തുമ്പോള്‍ ഇടനിലക്കാരികള്‍ക്കൊപ്പം കുറച്ചുദിവസം താമസിപ്പിക്കും. ഇതിനിടെ സ്വവര്‍ഗരതിക്കിരയാക്കി ബ്ലാക്ക്മെയിലും ചെയ്യും.
കുവൈത്തിലെത്തുമ്ബോള്‍ പുതിയ തൊഴില്‍വിസ പതിക്കാനെന്ന് പറഞ്ഞ് പാസ്പോര്‍ട്ട് ഇടനിലക്കാര്‍ വാങ്ങിയെടുക്കും. പിന്നീട് ഇവര്‍ പറയുന്നതനുസരിച്ചില്ലെങ്കില് യാത്രരേഖകളില്ലാതെ തങ്ങുന്നുവെന്നും ജയിലിലാക്കുമെന്നും ഭീഷണിപ്പെടുത്തും. എമിഗ്രേഷനിലെ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ മനുഷ്യക്കടത്ത് സംഘത്തെ സഹായിക്കുന്നുണ്ടോയെന്നത് അന്വേഷിക്കുന്നുണ്ട്.
കുവൈത്തില്‍ ഇരകളാക്കപ്പെട്ടവരില്‍ ഏറെപ്പേരും നെടുമ്ബാശ്ശേരി വഴി എത്തിയവരാണ്. കുവൈത്തിലേക്ക് ആറ് മാസത്തിനിടെ നെടുമ്ബാശ്ശേരിയില്‍നിന്ന് വിസിറ്റിങ് വിസയില്‍ കടന്ന ശേഷം കാലാവധി കഴിഞ്ഞും തിരികെയെത്താത്തവര്‍ ആരൊക്കെയാണെന്നത് പരിശോധിക്കുന്നുണ്ട്. കുവൈത്തില്‍ തട്ടിപ്പിനിരകളായവരില്‍ ഏഴുപേരെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഇവരുമായി മൊബൈല്‍ ഫോണില്‍ വിവരങ്ങളുമാരാഞ്ഞു. എന്നാല്‍, ഇ-മെയില്‍ രേഖാമൂലം പരാതി നല്‍കാനാവശ്യപ്പെട്ടിട്ടും ഭൂരിപക്ഷം പേരും തയാറായിട്ടില്ല.