ന്യൂഡൽഹി: ഷോപ്പിയാനിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടൽ അവസാനിച്ചെന്ന് സൈന്യം. മൂന്നാമത്തെ ഭീകരനെയും വധിച്ച ശേഷമാണ് സൈന്യം ഇക്കാര്യം അറിയിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
അബ്ദുള്ള ഭായ് എന്ന വിദേശ ഭീകരനെയാണ് സൈന്യം ഏറ്റുമുട്ടലിന് ഒടുവിൽ വധിച്ചത്. രാവിലെ 11 മണിയോടെ രണ്ടാമത്തെ ഭീകരനെ സൈന്യം വധിച്ചിരുന്നു. ഇതിന് ശേഷം പ്രദേശത്ത് ഒരു ഭീകരൻ കൂടി ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചു. ഏകദേശം 5 മണിയോടെയാണ് അബ്ദുള്ള ഭായിയെ കണ്ടെത്തിയത്. തുടർന്ന് രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിൽ ഇയാളെയും സൈന്യം വധിക്കുകയായിരുന്നു.
സജ്ജാദ് അഫ്ഗാനി, ജഹാംഗീർ അഹമ്മദ് വാനി എന്നിവരെ സൈന്യം നേരത്തെ തന്നെ വധിച്ചിരുന്നു. സജ്ജാദ് അഫ്ഗാനി ജെയ്‌ഷെ മുഹമ്മദ് കമാൻഡറായിരുന്നു. ജെയ്ഷിലേക്ക് പുതിയ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിൽ ഇയാളാണ് പ്രധാന പങ്ക് വഹിച്ചത്. ഏറ്റുമുട്ടലിന്റെ ആദ്യ മണിക്കൂറിൽ തന്നെ ലഷ്‌കർ-ഇ-ത്വായ്ബയുമായി അടുത്ത ബന്ധം പുലർത്തിയ ജഹാംഗീർ അഹമ്മദ് വാനിയെ വധിക്കാൻ സൈന്യത്തിന് സാധിച്ചിരുന്നു.