മഹാരാഷ്‌ട്രയിൽ മന്ത്രിസഭാ വിപുലീകരണം ഉടൻ
മുംബൈ: മഹാരാഷ്‌ട്രയിൽ മന്ത്രിസഭാ വിപുലീകരണം ഈ ആഴ്ച തന്നെ നടന്നേക്കുമെന്ന് റിപ്പോർട്ട്. 15 മന്ത്രിമാരെയെങ്കിലും കൂടുതലായി ഉൾപ്പെടുത്തി മന്ത്രിസഭ വിപുലീകരിക്കാനാണ് സാധ്യത. ഓഗസ്റ്റ് 15ന് മുമ്പ് തന്നെ നടപടികൾ പൂർത്തിയായേക്കുമെന്നാണ് വിവരം. മന്ത്രിസഭാ വിപുലീകരണത്തോടെ ആഭ്യന്തരവകുപ്പിന്റെ ചുമതല ഫഡ്‌നാവിസിന് നൽകിയേക്കുമെന്നാണ് സൂചന.
മഹാരാഷ്‌ട്രയിൽ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഉദ്ധവ് താക്കറെ രാജിവെച്ചതിന് പിന്നാലെയായിരുന്നു ജൂൺ 30-ന് പുതിയ സർക്കാർ അധികാരത്തിലേറിയത്. ബിജെപിയുടെ പിന്തുണയോടെ ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിയായി ചുമതലയേറ്റു. ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
യഥാർത്ഥ ശിവസേനയേതെന്ന കാര്യത്തിൽ സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസ് മന്ത്രിസഭാ വിപുലീകരണത്തെ ബാധിക്കില്ലെന്ന് ഫഡ്‌നാവിസ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ചിഹ്നവുമായി ബന്ധപ്പെട്ട തർക്കമാണത്. അതിന് മന്ത്രിസഭാ വിപുലീകരണവുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രതിപക്ഷ പാർട്ടികളുടെ കുത്തകയായ 16 മണ്ഡലങ്ങൾ കണ്ടെത്തി 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ വേരുകൾ ബലപ്പെടുത്താനുള്ള ദൗത്യം ബിജെപി ആരംഭിച്ച് കഴിഞ്ഞതായി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു.