IndiaLatest

സേനാപി​ന്‍മാറ്റം തിങ്കളാഴ്ച പൂര്‍ത്തിയാകും

“Manju”

ന്യൂഡല്‍ഹി: യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കടുത്ത് കിഴക്കന്‍ ലഡാക്കില്‍ ഗോഗ്രഹോട്ട്സ്‌പ്രിംഗ്സില്‍ (പി.പി-15) നിന്നുള്ള ചൈനയുടെയും ഇന്ത്യയുടെയും സേനയുടെ പിന്‍മാറ്റം തിങ്കളാഴ്ചയോടെ പൂര്‍ത്തിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഉസ്ബെക്കിസ്ഥാനിലെ ഷാങ്ഹായ് കോഒാപ്പറേഷന്‍ ഒാര്‍ഗനൈസേഷന്‍ ഉച്ചകോടിക്ക് മുമ്പ് പിന്‍മാറ്റം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. അവിടെ ഇരുവരും കൂടിക്കാഴ്ച നടത്തിയേക്കാമെന്ന അഭ്യൂഹത്തിനിടെയാണ് അധിനിവേശവുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷമായി തുടരുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ വ്യാഴാഴ്ച പിന്‍വാങ്ങല്‍ ആരംഭിച്ചത്.

മേഖലയിലെ സമാധാനവും ശാന്തതയും നിലനിറുത്തുന്നതിനായി കടന്നുകയറ്റം നടത്തിയ പ്രദേശങ്ങളില്‍ നിന്ന് പിന്‍വാങ്ങുകയും താത്ക്കാലിക നിര്‍മ്മാണങ്ങള്‍ നീക്കം ചെയ്ത് പരസ്പരം പരിശോധിച്ച്‌ ബോദ്ധ്യപ്പെടുകയും ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രസ്താവനയില്‍ അറിയിച്ചു. പ്രദേശത്ത് ഒരു ബഫര്‍ സോണ്‍ രൂപപ്പെടുത്താനും സാദ്ധ്യതയുണ്ട്.

കനത്ത ഏറ്റുമുട്ടല്‍ നടന്ന ഗാല്‍വന്‍ പ്രദേശത്തു നിന്നുള്ള ഇരുരാജ്യങ്ങളുടെയും പിന്‍മാറ്റം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. 2020 ജൂണില്‍ ചൈന നടത്തിയ അധിനിവേശത്തോടെയാണ് തര്‍ക്കത്തിനും ഏറ്റുമുട്ടലിനും തുടക്കമായത്. ഏറ്റുമുട്ടലില്‍ 40 ചൈനീസ് പട്ടാളക്കാരും 20 ഇന്ത്യന്‍ പട്ടാളക്കാരും കൊല്ലപ്പെട്ടു. ജൂലായ് 17ന് നടന്ന 16-ാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ചയ്ക്ക് പിറകെയാണ് ഗോഗ്രഹോട്ട്സ്പ്രിംഗ്സ് പ്രദേശത്ത് നിന്ന് പൂര്‍ണ്ണമായും പിന്‍മാറുമെന്ന സംയുക്ത പ്രസ്താവന പുറത്തു വന്നത്. കരാറനുസരിച്ച്‌ യഥാര്‍ത്ഥ നിയന്ത്രണരേഖയിലെ മുന്‍സ്ഥിതി നിലനിറുത്തുന്നതോടൊപ്പം തത്‌സ്ഥിതിയില്‍ മാറ്റം വരുത്തുന്ന വിധത്തില്‍ ഏകപക്ഷീയമായ നീക്കം ഉണ്ടാകുന്നില്ലെന്ന് ഇരുരാജ്യങ്ങളും ഉറപ്പുവരുത്തും.

അതേസമയം, ഗാല്‍വന്‍ താഴ്‌വരയിലും പാങ്‌ഗോംഗ് തടാകക്കരയിലും ചൈന കടന്നു കയറിയ പ്രദേശങ്ങളില്‍ നിന്നുള്ള പിന്‍മാറ്റം ആരംഭിച്ചിട്ടുണ്ടെങ്കിലും ചൈനീസ് പട്ടാളം വടക്കന്‍ അതിര്‍ത്തിയില്‍ ഡെപ്‌സാംഗ് സമതലത്തില്‍ കൈവശപ്പെടുത്തിയ ഏറെ പ്രദേശങ്ങളില്‍ പിന്‍മാറ്റമുണ്ടായിട്ടില്ലെന്നാണ് കരുതുന്നത്.

യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഗാല്‍വന്‍ താഴ്വരയില്‍ നടന്ന അധിനിവേശത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടിയിരുന്നു. പുതിയ സാഹചര്യത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മൂന്ന് സേനാമേധാവികള്‍, ദേശീയ സുരക്ഷാ ആസൂത്രകര്‍ തുടങ്ങിയവര്‍ അടങ്ങിയ ചൈനീസ് സ്റ്റഡി ഗ്രൂപ്പ് അടുത്ത ദിവസങ്ങ്യില്‍ അവലോകനയോഗം ചേര്‍ന്നേക്കും. ചൈനയുമായി ബന്ധപ്പെട്ട നയങ്ങളില്‍ സര്‍ക്കാരിന് ഉപദേശം നല്‍കുന്ന അനൗദ്യോഗിക സംഘമാണ് ചൈനീസ് സ്റ്റഡി ഗ്രൂപ്പ്.

Related Articles

Back to top button