KeralaLatest

ചങ്ങലവലി; ഭായിമാരെ’ തടയാന്‍ ടി ടി ഇ മാര്‍ക്കും ഗാര്‍ഡിനും ഭയം

“Manju”

കൊച്ചി: കൊല്‍ക്കത്തയില്‍ നിന്ന് എറണാകുളം സൗത്തിലേക്ക് പ്രതിവാര സര്‍വീസ് നടത്തുന്ന ഷാലിമാര്‍ എക്സ്പ്രസിലെ അന്തവും കുന്തവുമില്ലാത്ത ‘ചങ്ങലവലി’ അധികൃതര്‍ക്ക് തലവേദനയാകുകയാണ്.
ട്രെയിന്‍ സര്‍വീസിന്റെയാകെ താളം തെറ്റിക്കുകയാണ് ഈ ട്രെയിനിലെ അന്യസംസ്ഥാന തൊഴിലാളികളായ യാത്രക്കാരുടെ നിയമം മറന്ന പ്രവൃത്തി.
പശ്ചിമബംഗാളില്‍ നിന്നെത്തുന്ന എക്സ്പ്രസിന് തൃശൂര്‍ കഴിഞ്ഞാല്‍ അടുത്ത സ്റ്റോപ്പ് എറണാകുളം സൗത്ത് ആണ്. യാത്രക്കാരില്‍ ഭൂരിഭാഗവും പെരുമ്ബാവൂര്‍ ഉള്‍പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പണിയെടുക്കുന്നവരാണ്. ആലുവയിലാണ് ഇവര്‍ക്ക് ഇറങ്ങേണ്ടത്. എന്നാല്‍ അവിടെ സ്റ്റോപ്പില്ലാത്തതിനാല്‍ അടുത്ത സ്റ്റേഷനായ കളമശേരിയിലേക്ക് എത്തുമ്ബോള്‍ ചങ്ങല വലിച്ചു ട്രെയിന്‍ നിറുത്തിപ്പിക്കുന്നുവെന്നാണ് പരാതി.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 240 ലേറെ പേര്‍ ഇവിടെ ഇറങ്ങിയതായി ട്രെയിന്‍ ഗാര്‍ഡ് റെയില്‍വേ സംരക്ഷണ സേനയെ (ആര്‍.പി.എഫ്) അറിയിച്ചു. മുമ്ബും ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. ഒറ്റപ്പെട്ട സ്റ്റേഷനായതിനാല്‍ ടി.ടി.ഇ മാര്‍ക്കും ഗാര്‍ഡിനും ഇവരെ തടയാന്‍ ഭയമാണ് .
അനധികൃതമായ ചങ്ങലവലി മൂലം ഷാലിമാര്‍ മാത്രമല്ല ഇതിനുപിന്നാലെയുള്ള മറ്റു സര്‍വീസുകളും വൈകുമെന്നു മാത്രമല്ല ലഹരികടത്തു സംഘങ്ങളും ക്രിമിനലുകളും ഈ അവസരം മുതലെടുക്കാനുള്ള സാദ്ധ്യതയും നിലനില്‍ക്കുന്നു.
ആലുവയില്‍ സ്റ്റോപ്പ് വേണം
അന്യസംസ്ഥാന തൊഴിലാളികള്‍ക്കു വേണ്ടി ആരംഭിച്ച അന്ത്യോദയ ട്രെയിന്‍ സര്‍വീസില്‍പെട്ട ഷാലിമാര്‍ തിങ്കളാഴ്ച മാത്രമാണ് സര്‍വീസ് നടത്തുന്നത്. ബംഗാള്‍, അസാം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു കേരളത്തിലേക്ക് വരുന്ന തൊഴിലാളികളുടെ ആശ്രയമാണ് ഈ ട്രെയിന്‍. തിങ്കളാഴ്ച രാവിലെ 6.30 നു സൗത്തിലെത്തുന്ന ട്രെയിന്‍ അന്നു രാത്രി 11.30 ന് ഇവിടെ നിന്നു മടക്കയാത്ര ആരംഭിക്കും. സിറ്റിംഗ് മാത്രമുള്ള ട്രെയിനില്‍ റിസര്‍വേഷന്‍ നിര്‍ബന്ധമാണ്.
ചങ്ങലവലിച്ചാല്‍ തടവും പിഴയും
അവശ്യ സന്ദര്‍ഭങ്ങളില്‍ ട്രെയിന്‍ നിറുത്താനുള്ള ഏക മാര്‍ഗമാണ് ‘ചങ്ങല വലി’ എന്ന അപായ ചങ്ങലയുടെ ഉപയോഗം. ട്രെയിന്‍ സര്‍വീസുകള്‍ക്ക് സമയക്രമം പാലിക്കാന്‍ കഴിയാത്തതിന് പ്രധാനകാരണം ചങ്ങലവലിയാണെന്ന് റെയില്‍വേ മന്ത്രാലയം കണ്ടെത്തിയിരുന്നു. തക്കതായ കാരണമില്ലാതെ ചങ്ങലവലിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ഇതിന്റെ പേരില്‍ 2021-22 ല്‍ സതേണ്‍ റെയില്‍വേ 1369 കേസുകളെടുത്തു. 1043 പേരെ അറസ്റ്റു ചെയ്തു. ഏഴര ലക്ഷം രൂപ പിഴയായി ഈടാക്കി.

Related Articles

Back to top button