Uncategorized

സൗമ്യദീപ്തം ആ നേതൃപാടവം.

കോടിയേരിയുടെ വേർപാടിൽ അനുശോചിച്ച് കേരളം

“Manju”


ചെന്നൈ : സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ അംഗവും കേരളത്തിലെ കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ ജനകീയ മുഖവുമായ കോടിയേരി വിടവാങ്ങി. പൊതുവെ സൗമ്യനായി അദ്ദേഹത്തെ തോന്നുമെങ്കിലും തീരുമാനങ്ങളെടുക്കുന്നതിനും അത് നടപ്പിലാക്കുന്നതിനും അദ്ദേഹത്തിന് പ്രത്യേക പാടവം തന്നെയുണ്ടായിരുന്നു. കേരളത്തിൽ പിണറായി സർക്കാരിന്റെ രണ്ടാം ഭരണക്കാലത്താണ് കോടിയേരി വീണ്ടും നേതൃസ്ഥാനത്തെത്തുന്നത്. വിശ്വാസത്തിന്റെ പ്രതീകമായിരുന്നു കേരളീയർക്ക് പിണറായിയും, കോടിയേരിയും. ഇരുവരും ഒരുക്കിയ കൂട്ടുകെട്ടാണ് എൽ.ഡി.എഫിന്റെ മികച്ച വിജയത്തിന് കേരളത്തിൽ രണ്ടാം തവണയും ഇട നൽകിയത്. പലപ്പോഴും രണ്ട് കരുത്തരായവരുടെ തണലിൽ നിൽക്കുന്ന പ്രതീതി കേരളീയ ജനതയ്ക്കത് ഉണ്ടാക്കി.
കണ്ണൂരിലെ രാഷ്ട്രീയഭൂമികയായിരുന്നു കോടിയേരിയുടെ കരുത്ത്. തലശേരിയിലെ കോടിയേരിയിൽ സ്‌കൂൾ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബർ 16നാണ് ജനനം. പിതാവിന്റെ മരണശേഷം കുടംബം പുലർത്താൻ അമ്മയോടൊപ്പം പാൽവിൽക്കാനും, അടുത്ത വീടുകളിൽ പണിയെടുക്കാനും അദ്ദേഹം സന്നദ്ധനായി.  അന്നത്തെ സാമൂഹീക ചുറ്റുപാടുകൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കുവാൻ അദ്ദേഹത്തിന് പ്രേരകമായി. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം മാഹി മഹാത്മാഗാന്ധി കോളേജിൽ പ്രീഡിഗ്രിക്കു ചേർന്നു. മാഹി കോളേജിൽ പഠിക്കുമ്പോൾ കെഎസ്എഫ് (എസ്.എഫ്.ഐ.യുടെ ആദ്യരൂപം) പ്രവർത്തകനായി വിദ്യാർഥി സംഘടനാ പ്രവർത്തനം തുടങ്ങി. കോളേജ് യൂണിയൻ ചെയർമാനായി. തുടർന്ന്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ഡിഗ്രിക്ക് ചേർന്നപ്പോൾ പ്രവർത്തനകേന്ദ്രം തലസ്ഥാനമായി.
യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർഥിയായിരിക്കെ 1973ൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി. 1973 മുതൽ 1979 വരെ സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമായി. അടിയന്തരാവസ്ഥക്ക് തൊട്ടുമുമ്പും ശേഷവുമുള്ള കാലം എസ്എഫ്ഐയെ സംബന്ധിച്ച് നിർണായകമായിരുന്നു. അടിയന്തരാവസ്ഥക്കു മുമ്പ് കേരള ത്തിലെ അച്യുതമേനോൻ സർക്കാരിന്റെ പിന്തുണയോടെ കെഎസ്‌യുവും മറ്റു പിന്തിരിപ്പൻ ശക്തികളും എസ്എഫ്ഐയെ തകർക്കാൻ ശ്രമിച്ചു. 1971ലെ തലശേരി കലാപത്തിൽ മുസ്ലിം ജനവിഭാഗങ്ങൾക്ക് ആത്മധൈര്യം പകരാനും സഹായം നൽകാനുമുള്ള സ്ക്വാഡ് പ്രവർത്തനത്തിൽ സജീവമായി. 1970ൽ സിപിഐ എം ഈങ്ങയിൽപീടിക ബ്രാഞ്ച് സെക്രട്ടറിയായ അദ്ദേഹം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയാകുമ്പോൾ കോടിയേരി ലോക്കൽ സെക്രട്ടറിയായിരുന്നു.

1980 മുതൽ 1982 വരെ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി, 1990 മുതൽ അഞ്ചു വർഷം സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി, കൂത്തുപറമ്പ് വെടിവയ്‌പ്, കെ വി സുധീഷിന്റെ കൊലപാതകം തുടങ്ങി സംഭവബഹുലമായ കാലമായിരുന്നു അത്. 1988ൽ ആലപ്പുഴയിൽ നടന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1995ൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റിലേക്കും 2002ൽ ഹൈദരാബാദിൽ നടന്ന 17-ാം പാർടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2008ലെ 19-ാം പാർടി കോൺഗ്രസിൽ പൊളിറ്റ്ബ്യൂറോ അംഗമായി.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം തലശേരിയിൽ കോടിയേരിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടന്നു. പൊലീസ് അറസ്റ്റ് ചെയ്‌ത് ലോക്കപ്പിലിട്ട് രണ്ടു ദിവസം മർദിച്ചു. രണ്ടു ദിവസം കഴിഞ്ഞ് മിസ പ്രകാരം അറസ്റ്റ് ചെയ്‌ത് ജയിലിലടച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ പിണറായി വിജയൻ, ഇമ്പിച്ചിബാവ, വി വി ദക്ഷിണാമൂർത്തി, എം പി വീരേന്ദ്രകുമാർ, ബാഫഖി തങ്ങൾ എന്നിവർക്കൊപ്പം ജയിൽവാസം. ഈ സമയം രാഷ്ട്രീയപഠനവും ഹിന്ദി പഠനവും നടന്നു. ജയിലിൽ ക്രൂരമർദ്ദനമേറ്റ പിണറായിയെ ശുശ്രൂഷിക്കുകയും പിന്നീട് ഇരുവരും ചേർന്ന് കേരള രാഷ്ട്രീയം നിയന്ത്രിച്ചതും ചരിത്രമായി മാറി.
തിരുവനന്തപുരത്ത് അഴിമതിക്കെതിരായ സമരം, ജെഎൻയുവിലെ വിദ്യാർഥി ധ്വംസനത്തിനെതിരെ നടന്ന സമരം, നാൽപ്പാടി വാസുവിന്റെ വധത്തിൽ പ്രതിഷേധിച്ച് നടന്ന സമരം, കർഷകരുടെ ആവശ്യങ്ങളുന്നയിച്ചു നടത്തിയ റെയിൽവേ സമരം എന്നിവയിൽ പങ്കെടുത്തപ്പോൾ പൊലീസിന്റെ ഭീകര മർദനമേറ്റു.
1982, 87, 2001, 2006, 2011 വർഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തലശേരി മണ്ഡലത്തിൽനിന്ന് വിജയിച്ചു. 2001ലും 2011ലും പ്രതിപക്ഷ ഉപനേതാവായി. 2006ലെ എൽഡിഎഫ് സർക്കാരിൽ ആഭ്യന്തര- ടൂറിസം മന്ത്രിയായി. കേരളാ പൊലീസിനെ ആധുനികവൽക്കരിക്കുന്നതിലും പൊലീസുകാരുടെ സേവന-വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുന്നതിലും വലിയ സംഭാവന നൽകി. ഭരണകൂടത്തിന്റെ മർദനോപകരണം എന്ന കുപ്രസിദ്ധിയിൽനിന്ന് ജനസേവ കരാക്കി കേരളാ പൊലീസിന്റെ മുഖം മാറ്റിയെടുക്കുന്നതിൽ കോടിയേരിയെന്ന ഭരണകർത്താവിന്റെ കൈയൊപ്പു പതിഞ്ഞു. ജനമൈത്രി പൊലീസ് കേരളത്തിന് പുതിയ അനുഭവമായി. ക്രമസമാധാനപാലനത്തിൽ കേരളത്തെ ഏറ്റവും മികച്ച സംസ്ഥാനമായി ഉയർത്തി.

ലോക ടൂറിസം ഭൂപടത്തിൽ കേരളത്തിന് പ്രമുഖ സ്ഥാനം നേടിക്കൊടുക്കാൻ അദ്ദേഹം നടത്തിയ ഭാവനാപൂർണമായ പ്രവർത്തനം കാരണമായി. പ്രതിപക്ഷ ഉപനേതാവെന്ന നിലയിൽ നിയമസഭയിൽ ഭരണപക്ഷത്തിന്റെ കൊള്ളരുതായ്‌മകൾ തുറന്നുകാട്ടാനും ഭരണപക്ഷത്തിന്റെ കുതന്ത്രങ്ങളെ തത്സമയം കണ്ടെത്തി പൊളിക്കാനും സമർഥമായ നേതൃത്വം നൽകുവാനും അദ്ദേഹത്തിനായി. ഇടയ്ക്ക് രോഗബാധിതനായിരുന്നുവെങ്കിലും അദ്ദേഹം തിരിച്ചുവരുമെന്ന് എല്ലാവരും കരുതി. ഈ വിടവാങ്ങൽ രാഷ്ടീയ കേരളത്തിന് ഒരു തീരനാനഷ്ടം തന്നെയാണ്.  കോമ്രേഡ് കോടിയേരിയുടെ വിയോഗത്തിൽ അനിശോചിച്ച് പ്രമുഖർ. ഗവർണർ അനുശോചനം രേഖപ്പെടുത്തി. നഷ്ടമായത് സഹയാത്രികനായ ഏറ്റവും പ്രിയപ്പെട്ട സഹോദരനെ നഷ്ടമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടിയുടെ കരുത്തനായ നേതാവെന്ന് സി.പി.ഐ. ലീഡർ. ഡി.രാജ, ഹൃദയബന്ധമുള്ള നേതാവായിരുന്നു വെന്നും 58 വർഷത്തെ ബന്ധമാണ്, ഒരേപാത്രത്തിൽ ഉണ്ടുറങ്ങിയവരാണെന്നും എ.കെ. ബാലൻ, യുവജന പ്രസ്ഥാനംതൊട്ട് അടുത്ത് പ്രവർത്തിച്ചിട്ടുള്ളതായി കടന്നപ്പള്ളി രാമചന്ദ്രൻ, 52 വർഷത്തെ ബന്ധമെന്ന്  സുധാകരൻ, മടങ്ങിവരുമെന്ന് കരുതിയതായി എം.ബി. രാജേഷ്, ജനവിശ്വാസത്തിന്റെ കാവലാളിനെയാണ് നഷ്ടമായതെന്ന് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പിതൃതുല്യനായിരുന്നുവെന്ന് ജോസ് കെ. മാണി, രാഷ്ട്രീയ കേരളത്തിന്റെ നഷ്ടമെന്ന് കെ.സുധാകരൻ, വിട്ടുവീഴ്ചയില്ലാത്ത അചഞ്ചലനായ കമ്മ്യൂണിസ്റ്റ് പോരാളിയെന്ന് യെച്ചൂരി., സൗമ്യനായ നേതാവെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങി നിരവധി പേരാണ് അനുശോചനമറിയിച്ചിരിക്കുന്നത്.

മൃതദേഹം നാളെ തലശ്ശേരിയിൽ എത്തിക്കും., തിങ്കളാഴ്ച തലശ്ശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിൽ ഹർത്താൽ ആചരിക്കും, സംസ്കാരം തിങ്കളാഴ്ച വൈകിട്ട് കണ്ണൂർ പയ്യാമ്പലം ശ്മാശനത്ത് നടക്കും. തലശ്ശേരിയിൽ നിന്ന് 5 തവണ ജയിച്ചിട്ടുള്ള അദ്ദേഹം  പാർട്ടി പ്രവർത്തനത്തിൽ കാലോചിതമായ മാറ്റം വരുത്തണമെന്ന് ആഗ്രഹിച്ച വ്യക്തിത്വമായിരുന്നു.

 

Related Articles

Back to top button