ഭക്ഷ്യ വില റെക്കോര്‍ഡിലെത്തി പാകിസ്ഥാൻ ; ആളുകള്‍ വ്യജ കറന്‍സി നിര്‍മ്മിക്കുന്നു
ഇസ്ലമാബാദ് : പ്രളയം വിതച്ച നാശത്തില്‍ നിന്ന് രാജ്യത്തെ പുനര്‍നിര്‍മ്മിക്കാന്‍ അധികഫണ്ട് ആവശ്യമാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ലാഹോറിലെ മോഡല്‍ ടൗണിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ച് നടന്ന ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ഞങ്ങളുടെ ആവശ്യങ്ങള്‍ ദിനം പ്രതി വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. അടിസ്ഥാന ആവശ്യങ്ങളും ലക്ഷ്യങ്ങളും കൈവരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ പൊതുജനങ്ങളുടെ അതൃപ്തിക്ക് അത് കാരണമാകും. അത് രാഷ്‌ട്രീയ അസ്ഥിരതയിലേക്ക് നയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.2021-22 കാലയളവില്‍ രാജ്യത്തെ ഗോതമ്ബ് കൃഷി 8,976,000 ഹെക്ടറായി കുറഞ്ഞു. ഒരു വര്‍ഷം മുമ്ബ് ഇത് 9,168,000 ഹെക്ടറായിരുന്നു. കൂടാതെ, ഉല്‍പ്പാദനം 3.9 ശതമാനം കുറഞ്ഞ് 26.394 ദശലക്ഷം ടണ്ണായി. ഇപ്പോള്‍ ഉണ്ടായ വെള്ളപ്പൊക്കം പ്രളയബാധിത പ്രദേശങ്ങളില്‍ ഭക്ഷ്യ അരക്ഷിതാവസ്ഥയും പോഷകാഹാരക്കുറവും രൂക്ഷമാക്കിയിട്ടുണ്ട്. യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഫോര്‍ കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ മുതല്‍ 2023 മാര്‍ച്ച് വരെ 14.6 ദശലക്ഷം ആളുകള്‍ക്ക് അടിയന്തര ഭക്ഷണ സഹായം ആവശ്യമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം രാജ്യത്തെ ഭക്ഷ്യസുരക്ഷാ സ്ഥിതി മോശപ്പെട്ട അവസ്ഥയിലേക്ക് കൊണ്ട് എത്തിക്കുകയാണ്. ഇതിന് പുറമെ ഗോതമ്ബിന്റെയും മറ്റു ഭക്ഷ്യ വസ്തുക്കളുടെയും വില വര്‍ദ്ധിച്ചു. ഉപജീവന മാര്‍ഗവും വരുമാനവും നഷ്ടപ്പെട്ടതോടെ പലരും വ്യാജ കറന്‍സി നിര്‍മ്മിക്കുന്നതിലേക്ക് തിരിയുന്ന സാഹചര്യമാണ് നിലവില്‍ പാകിസ്താനില്‍ ഉള്ളത്.
കന്നുകാലികള്‍, വിളകള്‍, തോട്ടങ്ങള്‍ എന്നിവയില്‍ കാര്യമായ നഷ്ടം സംഭവിച്ചതായി മള്‍ട്ടി-സെക്ടര്‍ റാപ്പിഡ് നീഡ് അസസ്‌മെന്റ്‌സ് കണ്ടെത്തലുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കാര്‍ഷിക വിളകള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. അതേസമയം ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകള്‍ അനുസരിച്ച് ജൂണ്‍ പകുതി മുതല്‍ ഒക്ടോബര്‍ 14 വരെ രാജ്യത്ത് 1,718 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.