IndiaLatest

മുംബൈയില്‍ 132 വര്‍ഷം പഴക്കമുള്ള തുരങ്കം

“Manju”

മുംബൈയില്‍ 132 വര്‍ഷം പഴക്കമുള്ള തുരങ്കം കണ്ടെത്തിയതായി പുരാവസ്തു വകുപ്പ്. സര്‍ക്കാര്‍ നടത്തുന്ന ജെ.ജെ ആശുപത്രിയുടെ ബേസ്‌മെന്റിലാണ് തുരങ്കം കണ്ടെത്തിയത്. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച 200 മീറ്റര്‍ നീളമുള്ള തുരങ്കത്തിന്റെ തറക്കല്ലില്‍ 1890 എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ (ആര്‍എംഒ), ഡോ. അരുണ്‍ റാത്തോഡ് ബുധനാഴ്‌ച മെഡിക്കല്‍ കോളജിന്റെ ഭിത്തിയില്‍ ഒരു ദ്വാരം കണ്ടെത്തി. കൗതുകം തോന്നിയ മെഡിക്കല്‍ ഓഫിസര്‍ അവിടെയുണ്ടായിരുന്ന മൂടി മാറ്റാന്‍ ശ്രമിച്ചു. സെക്യൂരിറ്റി ജീവനക്കാരുടെ സഹായത്തോടെ മൂടി തുറന്ന് ബേസ്‌മെന്റിലേക്ക് പോയപ്പോഴാണ് തുരങ്കം കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പുരാവസ്‌തു വകുപ്പിനെയും പ്രാദേശിക ഭരണകൂടത്തെയും വിവരമറിയിച്ചു.

ആശുപത്രി വളപ്പിലെ നഴ്സിങ് കെട്ടിടത്തിന് താഴെയാണ് തുരങ്കമുള്ളത്. 1890 ജനുവരി 27ന് ബോംബെ ഗവര്‍ണറാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. നേരത്തെ ഈ കെട്ടിടം സ്ത്രീകളെയും കുട്ടികളെയും ചികിത്സിക്കുന്നതിനുള്ള വാര്‍ഡായി ഉപയോഗിച്ചിരുന്നു. പിന്നീട് ഇത് നഴ്സിങ് കോളജാക്കി മാറ്റുകയായിരുന്നു. 177 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ ജംഷഡ്‌ജി ജിജിഭോയ്, സര്‍ റോബര്‍ട്ട് ഗ്രാന്‍റ് എന്നിവരുടെ സഹകരണത്തോടെയാണ് ജെ.ജെ ആശുപത്രി കെട്ടിടം പണിതത്.

ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണത്തിനായി 1838 മാര്‍ച്ച്‌ 16ന് ജംഷഡ്‌ജി ജിജിഭോയ് ഒരു ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. 1843 മാര്‍ച്ച്‌ 30ന് ഗ്രാന്‍റ് മെഡിക്കല്‍ കോളജിന് തറക്കല്ലിട്ടു. 1845 മെയ് 15ന് ഗ്രാന്‍റ് മെഡിക്കല്‍ കോളജും ജെ.ജെ ആശുപത്രിയും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും രോഗികള്‍ക്കുമായി തുറന്നുകൊടുത്തു.

Related Articles

Back to top button