InternationalLatest

അടുത്ത ജി 20 സമ്മേളനം ന്യൂഡല്‍ഹിയില്‍

“Manju”

ബാലി: അടുത്തവര്‍ഷം സെപ്റ്റംബര്‍ 9, 10 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ ജി 20 ഉച്ചകോടി നടക്കും. അധ്യക്ഷ പദവി ലഭിക്കുന്നത് എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനമാണെന്നും രാജ്യത്തെ വിവിധ നഗരങ്ങളിലും സംസ്ഥാനങ്ങളിലും ജി 20 യോഗം സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

‘ഇന്ത്യയുടെ ആശ്ചര്യജനകമായ വൈവിധ്യം, അന്തര്‍ലീനമായ പാരമ്പര്യം, സംസ്കാരിക പെരുമ എന്നിവയെക്കുറിച്ചുള്ള അനുഭവം എല്ലാ അതിഥികള്‍ക്കു ലഭിക്കും. ജനാധിപത്യത്തിന്റെ അമ്മയായ ഇന്ത്യയിലെ ആഘോഷത്തില്‍ എല്ലാവരും പങ്കെടുക്കണം. ജി20 യിലൂടെ ലോകമാറ്റത്തിന്റെ ചാലകശക്തിയായി മാറാംമോദി പറഞ്ഞു.

അടുത്ത ഒരു വര്‍ഷം, പുതിയ ആശയങ്ങള്‍ വിഭാവനം ചെയ്തു കൂട്ടായ പ്രവര്‍ത്തനത്തോടെയും ആഗോളമുന്നേറ്റമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. പ്രകൃതിദത്ത സ്രോതസുകളുടെ ഉടമസ്ഥാതാവകാശത്തെച്ചൊല്ലിയാണ് ഇപ്പോള്‍ സംഘര്‍ഷങ്ങള്‍ നടക്കുന്നത്. ഇതു പരിസ്ഥിതിയുടെ ദുരവസ്ഥയ്ക്കു കാരണമാകുന്നു.

ഭൂമിയുടെ സുരക്ഷിത ഭാവിക്കായി, ട്രസ്റ്റിഷിപ്പു മാത്രമാണ് ഒരു പോംവഴി. പരിസ്ഥിതിക്കായുള്ള ജീവിതശൈലി എന്ന പ്രചാരണം ഇതിനു വലിയമാറ്റംവരുത്തും. സുസ്ഥിരമായ ജീവിതശൈലി ഒരു ബഹുജനമുന്നേറ്റമായി മാറ്റുകയാണു പ്രധാനം.

‘വികസനത്തിന്റെ നേട്ടങ്ങള്‍ എല്ലാ മനുഷ്യരിലേക്കും അനുകമ്പയോടും ഐക്യദാര്‍ഢ്യത്തോടെയും എത്തിക്കണം. സ്ത്രീകളുടെ പങ്കാളിത്വമില്ലാതെ ആഗോളവികസനം സാധ്യമാകില്ല. സമാധാനത്തിലും ഐക്യത്തിനുമുള്ള സന്ദേശം ജി-20 എത്തിക്കണം. ഈ എല്ലാ മുന്‍ഗണനകളും ഇന്ത്യയുടെ ജി-20 അധ്യക്ഷപദവിയുടെ പ്രമേയമായ ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതില്‍ അടങ്ങിയിട്ടുണ്ട്’ മോദി കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ പ്രധാന വികസിതവികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി 20. അര്‍ജന്‍റീന, ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, ദക്ഷിണ കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, യുകെ, യുഎസ്‌എ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയാണ് അംഗരാജ്യങ്ങള്‍.

 

Related Articles

Back to top button