രാജ്യത്തെ ഞെട്ടിച്ച, ഇന്നും നെഞ്ചിലെ ഉണങ്ങാത്ത മുറിവായ നിര്‍ഭയ സംഭവത്തിന് 10 വയസ്. 2012 ഡിസംബര്‍ 16നായിരുന്നു രാജ്യത്തെ നടുക്കിയ ക്രൂരത. രാത്രിയില്‍ സുഹൃത്തിനൊപ്പം ബസ് കാത്തുനിന്ന 26 കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി അതുവഴി വന്ന ബസില്‍ കയറി.
ഡ്രൈവര്‍ ഉള്‍പ്പെടെ ആറു പേരാണ് ബസില്‍ ഉണ്ടായിരുന്നത്. സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയ സംഘം പെണ്‍കുട്ടിയെ മൃഗീയമായി പീഡിപ്പിക്കുകയായിരുന്നു. ക്രൂരബലാല്‍സംഗത്തിനും പീഡനത്തിനും ശേഷം ഇരുവരെയും റോഡിലേക്കു വലിച്ചെറിയുകയായിരുന്നു. രാജ്യം നിര്‍ഭയ എന്നു വിളിച്ച അവള്‍ സിംഗപ്പൂരിലെ ആശുപത്രിയില്‍ ഡിസംബര്‍ 29ന് മരിച്ചു.
ദില്ലി, കേന്ദ്ര സര്‍ക്കാരുകളെ പിടിച്ചുലച്ച പ്രതിഷേധത്തിന് രാജ്യം സാക്ഷിയായി. 6 പ്രതികളില്‍ ഒരാള്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്ന ആനുകൂല്യം ലഭിച്ചു. ഏതാനും വര്‍ഷത്തിനു ശേഷം ഇയാള്‍ ജയില്‍മോചിതനായി. മുഖ്യപ്രതി രാംസിങ് ജയിലില്‍ തൂങ്ങിമരിച്ചു.
മറ്റു പ്രതികളായ മുകേഷ് സിങ്, അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവരെ 2020 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ തൂക്കിലേറ്റി. നാലുപേരുടെ വധശിക്ഷ ഒരുമിച്ചു നടപ്പാക്കുന്നത് രാജ്യത്ത് അപൂര്‍വ സംഭവമായിരുന്നു.