IndiaLatest

ബ്രിട്ടനിലെ മലയാളി കുടംബത്തിലെ മരണം;വിശ്വസിക്കാനാകാതെ പടിയൂര്‍

“Manju”

ഇരിട്ടി: ബ്രിട്ടനില്‍ പടിയൂര്‍ കൊമ്പന്‍പാറ സ്വദേശി സാജു ചെലവാലിന്റെ ഭാര്യ അഞ്ജുവിന്റെയും രണ്ട് പിഞ്ചു മക്കളുടേയും കൊലപാതക വാര്‍ത്ത പുറത്തു വന്നതോടെ വിറങ്ങലിച്ചു നില്‍ക്കുകയാണ് പടിയൂരും കൊമ്പന്‍ പാറ എന്ന ഗ്രാമവും.

ബെംഗളൂരുവില്‍ ഒരു കമ്പനിയില്‍ ഡ്രൈവറായി ജോലിനോക്കുന്ന സമയത്താണ് സാജു അവിടെ ഒരു ഹോസ്പിറ്റലില്‍ ജോലി ചെയ്യുകയായിരുന്ന അഞ്ജുവിനെ പരിചയപ്പെടുന്നത്. പിന്നീട ഇത് പ്രണയമാവുകയും വിവാഹത്തിലെത്തുകയുമായിരുന്നു. വിവാഹശേഷം ഗള്‍ഫിലേക്ക് പോയ സാജു പിന്നീട് ഭാര്യയെയും അങ്ങോട്ട് കൊണ്ടുപോയി. ഈ സമയത്ത് തന്റെ മാതാവ് പങ്കജാക്ഷിയെയും ഗള്‍ഫിലേക്ക് കൊണ്ടുപോയിരുന്നു. ഭാര്യ അഞ്ജുവിന് അടുത്തിടെ ബ്രിട്ടനില്‍ ജോലി ലഭിച്ചതോടെയാണ് സാജുവും മക്കളും ഇവര്‍ക്കൊപ്പം അങ്ങോട്ട് പോയത്.
കുടുംബ ബന്ധങ്ങളില്‍ യാതൊരു താളപ്പിഴകളും ഇതുവരെ കാണാന്‍ തങ്ങള്‍ക്കാര്‍ക്കും കാണാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് നാട്ടുകാരെല്ലാം പറയുന്നത്. ഒരു വര്‍ഷം മുന്‍പ് എല്ലാവരും നാട്ടില്‍ വന്നതായും ഇവര്‍ പറഞ്ഞു. അന്ന് പടിയൂര്‍ പൊടിക്കളം ഭഗവതി ക്ഷേത്രത്തില്‍ വെച്ച്‌ കുട്ടിയുടെ എഴുത്തിനിരുത്ത് കര്‍മ്മം നടത്തിയതായും തികഞ്ഞ ശുഭാപ്തി വിശ്വാസക്കാരനും ഈശ്വര വിശ്വാസിയുമായിരുന്ന സാജു ഇവിടുത്തെ ക്ഷേത്രങ്ങള്‍ക്കെല്ലാം കൈയ്യയച്ച്‌ സഹായ സഹകരങ്ങള്‍ നല്കിവരുന്നതായും നാട്ടുകാര്‍ പറഞ്ഞു.
പടിയൂര്‍ പുലിക്കാടിനടുത്ത കൊമ്ബന്‍പാറയിലെ പരേതനായ ചേലവാലില്‍ കുട്ടപ്പന്റേയും പങ്കജാക്ഷിയുടെയും ഏഴ് പെണ്‍മക്കള്‍ക്ക് ഏക സഹോദരനാണ് സാജു. തന്റെ സഹോദരിമാരുടെ വിവാഹങ്ങള്‍ പലതും നടത്തിക്കൊടുത്തതും സാജു തന്നെയായിരുന്നു. സാജുവില്‍ നിന്നും ഇങ്ങിനെ ഒരു കടുംകൈ ഉണ്ടായി എന്ന് വിശ്വസിക്കാന്‍ പാടുപെടുകയാണ് നാട്ടുകാരും വീട്ടുകാരും.

Related Articles

Back to top button