പോത്തൻകോട് : ആശ്രമവുമായി ബന്ധപ്പെട്ടുള്ള സംഘടനാ പ്രവര്‍ത്തനത്തിലൂടെ ഒരു വ്യക്തിയ്ക്ക് ലഭിക്കുന്നത് സാധാരണ വിദ്യാഭ്യാസത്തില്‍ നിന്ന് ലഭിക്കുന്ന അറിവിനപ്പുറം ജീവിതത്തെക്കുറിച്ചുള്ള അറിവാണെന്ന് ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി. ഡോക്ടറായും എന്‍ജിനീയറായും അറിവ് നേടി ഒരു പ്രൊഫഷണലായി വ്യക്തി ജീവിതത്തില്‍ മാറുമ്പോഴും സംഘടനാ തലത്തില്‍ പ്രവര്‍ത്തിച്ച് ആര്‍ജ്ജിക്കുന്ന അറിവ് പ്രയോജനം ചെയ്യും. ജീവിതമെന്ന മഹാസാഗരത്തിന്റെ വിവിധ മുഖങ്ങളുമായി ബന്ധപ്പെട്ടുള്ള അനുഭവമാണ് ആശ്രമത്തിലെ സംഘടനാപ്രവര്‍ത്തനം വഴി ആര്‍ജ്ജിക്കുന്നതെന്ന് സ്വാമി പറഞ്ഞു. ഇന്ന് (25-12-2022 ക്രിസ്തുമസിന് – ഞായറാഴ്ച) ആരംഭിച്ച ശാന്തിഗിരി ശാന്തിമഹിമയുടെ ഉണര്‍വ് 2022 ദ്വിദിന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ സംസാരിക്കുകയായിരുന്നു സ്വാമി.
ശാന്തിഗിരി ആശ്രമം തിരുവനന്തപുരം (സിറ്റി), തിരുവനന്തപുരം (റൂറല്‍), നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ആറ്റിങ്ങല്‍ എന്നീ ഏരിയകള്‍ സംയുക്തമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ശാന്തിഗിരി ശാന്തിമഹിമ കോര്‍ഡിനേറ്ററും ബ്രഹ്മചാരിയുമായ മനു എന്‍.എം അദ്ധ്യക്ഷത വഹിച്ചു. ബ്രഹ്മചാരി സത്പ്രഭ എ.ബി., ബ്രഹ്മചാരി മുക്തൻ ആര്‍, ബ്രഹ്മചാരി ഗുരുദാസ് ആര്‍, ബ്രഹ്മചാരി ശാന്തിപ്രിയന്‍ ആര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. വ്യക്തിത്വ വികസന ക്ലാസുകള്‍ , വിവിധ കര്‍മ്മപരിപാടികള്‍, സൈറ്റ് വിസിറ്റിംഗിന്റെ ഭാഗമായി നെയ്യാര്‍ ഡാം സന്ദര്‍ശനം എന്നീ പരിപാടികളാണ് ക്യാമ്പിന്റെ ഭാഗമായി നടത്തുന്നത്. ക്യാമ്പില്‍ നൂറോളം പേര്‍ പങ്കെടുത്തുവരുന്നു.