ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ബില്ലിന്റെ നിയമ സാധുതകള്‍ പരിശോധിക്കുവാനായി രൂപീകരിച്ച ഉന്നത തല സമിതിയുടെ യോഗം ഉടൻ ചേരും. ബില്ലിന്റെ സാധുതകള്‍ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി പ്രാഥമികമായി പരിശോധിക്കും. ഭരണഘടന ഭേദഗതി വരുത്തേണ്ടത് കൊണ്ട് തന്നെ സംസ്ഥാനങ്ങളോട് അഭിപ്രായം തേടും. ലോകസഭയിലേക്കും നിയമസഭയിലേക്കും പഞ്ചായത്തുകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ സാധുതകള്‍ ആണ് പരിശോധിക്കുക.
അതേസമയം വിജ്ഞാപനത്തിനു മുൻപ് കമ്മറ്റിയുടെ ഭാഗമാകാൻ അധിര്‍ രഞ്ജൻ ചൗധരി സമ്മതം അറിയിച്ചതായി സര്‍ക്കാര്‍വൃത്തങ്ങള്‍ വ്യക്തമാക്കി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന കേന്ദ്ര നീക്കത്തെ ചര്‍ച്ച വിഷയമാക്കേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍.
അതേസമയം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സമിതിക്കെതിരെ പ്രമേയം പാസാക്കാൻ കോണ്‍ഗ്രസ് തയാറെടുക്കുകാണ്. ഇന്ത്യ സഖ്യ യോഗത്തില്‍ പ്രമേയത്തിന് നിര്‍ദേശം വയ്ക്കും.ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിലുളള അതൃപ്തി രാഹുല്‍ ഗാന്ധി പരസ്യമാക്കി ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരായ നീക്കമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പരിഷ്‌കരണം പഠിക്കാൻ നിയോഗിച്ച എട്ടംഗ സമിതിയില്‍ കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജൻ ചൗധരിയെ ഉള്‍പ്പെടുത്തിയത് അദ്ദേഹത്തിന്റെ സമ്മതം വാങ്ങിയാണെന്ന് ബിജെപി പ്രതികരിച്ചു.