സൗഹൃദത്തിന്റെ വഴി തേടി ചൈനയും അമേരിക്കയും
വാഷിംഗ്‌ടണ്‍: സൗഹൃദത്തിന്റെ വഴി തേടി ചൈനയും അമേരിക്കയും. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരിച്ച നാലു വര്‍ഷത്തിനു ശേഷം സൗഹൃദത്തിനൊരുങ്ങുകയാണ് ചൈനീസ്- അമേരിക്കന്‍ പ്രസിഡന്‍റുമാര്‍. സ്വതന്ത്രവും തുറസ്സാര്‍ന്നതുമായ ഇന്‍ഡോ- പസഫിക് മേഖല പ്രധാനമാണെന്ന് ബൈഡനും പരസ്പര സംഘര്‍ഷം ദുരന്തമാകുമെന്ന് ഷി ജിങ്പിങ്ങും ഓര്‍മിപ്പിച്ച ഫോണ്‍ സംഭാഷണം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മഞ്ഞുരുക്കത്തിന്റെ തുടക്കമാകുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം.
2020 മാര്‍ച്ചില്‍ ഡോണള്‍ഡ് ട്രംപും ഷിയും തമ്മിലാണ് അവസാനമായി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നേതൃതല സംഭാഷണം നടന്നത്. ബൈഡന്‍ അധികാരമേറിയ ശേഷം ആദ്യത്തേതും. കഴിഞ്ഞ നവംബറിലെ തെരഞ്ഞെടുപ്പ് വിജയത്തില്‍ ഷി ബൈഡനെ ഫോണ്‍ സംഭാഷണത്തില്‍ അനുമോദിച്ചു. അതേസമയം, പ്രചാരണ കാലയളവില്‍ ഷിയെ തെമ്മാടിയെന്ന് ബൈഡന്‍ വിളിച്ചത് വാര്‍ത്തയായിരുന്നു. ‘ചൈനയെ സമ്മര്‍ദത്തിലാക്കി ഒറ്റപ്പെടുത്താനും ശിക്ഷിക്കാനും രാജ്യാന്തര തലത്തിലെ ശ്രമങ്ങള്‍ക്ക് മുന്നില്‍നില്‍ക്കുമെന്നും’ അന്ന് പ്രഖ്യാപനം നടത്തി.
എന്നാല്‍ ചൈനക്കു മേല്‍ സമ്മര്‍ദം തുടരുമെന്ന് തെരഞ്ഞെടുക്കപ്പെട്ട ശേഷവും ബൈഡന്‍ ഭരണകൂടം പറഞ്ഞു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ട്രംപിനു പകരം ഡെമോക്രാറ്റ് പ്രതിനിധിയായി ബൈഡന്റെ വരവ് പ്രതീക്ഷയോടെയാണ് ചൈന കാണുന്നത്. ബൈഡന്‍ ‘പ്രായോഗികമായി പ്രവര്‍ത്തിക്കുന്നയാളും യാഥാര്‍ഥ്യ ബോധമുള്ളയാളുമാണെന്ന്’ ചൈനീസ് വക്താവ് പ്രത്യാശ പങ്കുവെച്ചു. അതേസമയം തന്ത്രപ്രധാന സാങ്കേതികതകളുടെ കയറ്റുമതി ഉള്‍പെടെ പുതിയ ഉല്‍പന്നങ്ങളില്‍ കൂടി നിയന്ത്രണം വരുത്താന്‍ യു.എസ് നീക്കം ആരംഭിച്ചിട്ടുണ്ട്. നേരത്തെ, ട്രംപ് ഭരണകൂടം നടപ്പാക്കിയ ഇറക്കുമതി നിരോധനം എടുത്തുകളയില്ലെന്നും അധികൃതര്‍ പറയുന്നു. ഇരു രാഷ്ട്രത്തലവന്മാരും തമ്മിലെ സംഭാഷണത്തിന് മുന്നോടിയായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കെനും ചൈനീസ് നയതന്ത്ര പ്രതിനിധി യാങ് ജീച്ചിയും തമ്മില്‍ ബന്ധപ്പെട്ടിരുന്നു. നേരത്തെ മൈക് പെന്‍സുമായും യാങ് സംഭാഷണം നടത്തിയിരുന്നു.
ബൈഡനും ഷിയും തമ്മിലെ സംഭാഷണത്തില്‍ ഹോങ്കോങ്, തായ്വാന് വിഷയത്തില്‍ യു.എസ് നടുക്കം രേഖപ്പെടുത്തി. നേരത്തെ ട്രംപ് ഭരണത്തിനിടെ, തുടര്‍ച്ചയായ ഉപരോധങ്ങളുമായി ചൈനക്കെതിരെ കടുത്ത നിലപാട് തുടര്‍ന്ന യു.എസ് ബൈഡന്‍ കാലത്തും സമാന നയം നടപ്പാക്കാനുള്ള സാധ്യത നിലനില്‍ക്കുകയാണ്. സിന്‍ജിയാങ്ങിലെ മുസ്ലിം ഉയ്ഗൂറുകള്‍ക്കെതിരെ നടത്തുന്ന വംശഹത്യയുടെ പേരില്‍ ചൈനക്കെതിരെ രാജ്യാന്തര തലത്തില്‍ പ്രതിക്ഷേധം ശക്തമാണ്. സാമ്പത്തിക പ്രാധാന്യമുള്ള ദക്ഷിണ ചൈന കടലില്‍ ചൈന കൂടുതല്‍ ശക്തിപ്പെടുത്തിയ സൈനിക സംവിധാനങ്ങള്‍ക്കെതിരെയും വ്യാപക വിമര്‍ശനമുണ്ട്. ഈ കടലിലെ പല കൊച്ചുദ്വീപുകളും ചൈന പൂര്‍ണമായി സൈനികവത്കരിച്ചുകഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.