തോക്കുമായി യുവാവ്: ജീവനക്കാരെയും ജനപ്രതിനിധികളെയും പൂട്ടിയിട്ടു
തിരുവനന്തപുരം; വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തോക്കുമായി എത്തിയ യുവാവ് ജീവനക്കാരെയും ജനപ്രതിനിധികളെയും അകത്താക്കി ഗേറ്റ് പൂട്ടി. അമരിവിള സ്വദേശി മുരുകനാണ് തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജീവനക്കാരെ പൂട്ടിയിട്ടത്. ഇതോടെ മണിക്കൂറോളം ജീവനക്കാരും മിനി സ്റ്റേഷന്‍ ഓഫീസില്‍ എത്തിയവരും ഭീതിയിലായി.
രാവിലെ 11 മണിയോടെയാണ് സംഭവം. കനാല്‍വെള്ളം തുറന്നുവിടാന്‍ കഴിയാത്ത പഞ്ചായത്തും, വില്ലേജ് ഓഫീസും അടച്ചുപൂട്ടുക എന്ന പ്ലക്കാര്‍ഡ് കയ്യിലേന്തിയാണ് യുവാവ് എത്തിയത്. സമീപത്തെ കല്ലിയൂർ പഞ്ചായത്ത് വരെ കനാൽ വെള്ളം എത്തുന്നുണ്ട്. എന്നാൽ രണ്ടു വർഷമായി വെങ്ങാനൂർ പഞ്ചായത്തിൽ ഇത് ലഭിക്കുന്നില്ല. പല തവണ പരാതി നൽകിയെങ്കിലും ഫലം കണ്ടില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. സംഭവം അറിഞ്ഞത് ബാലരാമപുരം പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ അരയില്‍നിന്ന് എയര്‍ഗണ്‍ പൊലീസ് പിടിച്ചെടുത്തു.