ഗാന്ധിനഗര്‍: അമൃതകാലത്തിലേക്ക് കടന്ന ഇന്ത്യ 76-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകളിലാണ്. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഇതിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു. സൂറത്തിലുള്ള ശ്രീ സ്വാമി നാരായണ ഗുരുഗുല വിദ്യാലയത്തിലെ കുട്ടികളും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന തിരക്കിലാണ്. വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഇന്ത്യയുടെ ഭൂപടത്തിന്റെ രൂപത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് നിന്നുകൊണ്ടായിരുന്നു ഇവര്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്.
രാജ്യത്തിന് വേണ്ടി ജീവൻ ബലിയര്‍പ്പിച്ച ധീര ജവാന്മാരെ ആദരിക്കുന്നതിനായി ഓഗസ്റ്റ് 9 മുതല്‍ 30 വരെ രാജ്യത്തിലുടനീളം ‘മേരി മട്ടി, മേരി ദേശ്’ എന്ന ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. പരിപാടിയുടെ സമാപന ചടങ്ങ് ഓഗസ്റ്റ് 30-ന് ഡല്‍ഹിയിലെ കര്‍ത്തവ്യ പാതയില്‍ വച്ചായിരിക്കും നടക്കുക.
അതേസമയം മേരി മട്ടി, മേരാ ദേശ് ക്യാമ്പെയിന്റെ ഭാഗമായി ഗ്രാമങ്ങളിലും, ബ്ലോക്ക് തലങ്ങളിലും, സംസ്ഥാന-ദേശീയ തലങ്ങളിലും വിവിധ തരത്തിലുള്ള പരിപാടികളും സംഘടിപ്പിക്കും. അതോടൊപ്പം ഗ്രാമ പഞ്ചായത്തുകളില്‍ ജവാന്മാരെ സ്മരിക്കുന്ന ശിലാഫലകങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകളും ഊര്‍ജിതമായി നടക്കുന്നുണ്ട്. 2021 മാര്‍ച്ച് 12-ന് ആരംഭിച്ച ‘ആസാദി കാ അമൃത് മഹോത്സവത്തിന്റെ’ അവസാനഘട്ട പരിപാടിയാണ് ഈ ക്യാമ്പയിനെന്നും ഇന്ത്യയിലുടനീളം സംഘടിപ്പിച്ച 2 ലക്ഷത്തിലധികം പരിപാടികള്‍ക്ക് വ്യാപകമായ പൊതുജന പങ്കാളിത്തമുണ്ടായിരുന്നെന്നും പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ അറിയിച്ചു.