വയനാടിന്റെ ചരിത്രഗതികള്‍ യുഗങ്ങള്‍ക്കുമുമ്പ് വലിയ ഒരു നാഗരികത നിലനിന്നിരുന്ന സ്ഥലമായിരുന്നു വയനാട്. വലിയ സൗധങ്ങളും നഗരങ്ങളും വലിയ ശാസ്ത്രപുരോഗതിയും പ്രാചീന വയനാട്ടില്‍ ഉണ്ടായിരുന്നു. ജനങ്ങളുടെ അഹങ്കാരം മൂലവും അധാര്‍മ്മികമായ ജീവിതരീതികൊണ്ടും കാലപ്രവാഹത്തില്‍ ഐശ്വര്യം നഷ്ടപ്പെട്ട്, ആ സംസ്‌കാരം മുഴുവന്‍ മണ്ണിനടിയില്‍ അന്തര്‍ധാനം ചെയ്തു. വയനാട്ടില്‍ പലഭാഗത്തും ആശ്രമത്തിനടുത്ത് പ്രത്യേകിച്ചും വെണ്‍ പുറ്റുകള്‍ വളര്‍ന്നു വരുന്നതു കാണാം. മണ്ണിനടിയില്‍ കിടക്കുന്ന ചില നന്മകളുടെ ഉത്ഭവങ്ങളാണ് ഇത്. ഇവ സംരക്ഷിക്കണമെന്ന് ഗുരു അറിയിച്ചിട്ടുണ്ട്.ആദി പര്‍ണ്ണശാലയുടെ അടുത്തുള്ള പുറ്റുകള്‍ നില്‍ക്കുന്ന ഇടത്തുനിന്നാണ് ഗുരു ഇത് പറഞ്ഞത്. ഇപ്പോള്‍ ഇത് പൈശാചികരൂപങ്ങളാണെന്ന് പറഞ്ഞാലും നമ്മുടെ പ്രാര്‍ത്ഥനയിലൂടെ അതിന്റെ വിഷം പോയി അമൃതഭാവം ഉരുത്തിരിയും. അതിനെ സംരക്ഷിച്ചെടുക്കലാണ് നമ്മുടെ ഏറ്റവും വലിയ ചിന്ത. അതായിരിക്കണം ധര്‍മ്മത്തിന്റെ കാഴ്ചപ്പാട്.
കുറച്ചുനാള്‍ കഴിയുമ്പോള്‍ ഈ പ്രദേശത്തിന് വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാകും. ഈ ഭാഗത്ത് വിമാനത്താവളം വരുമെന്നും വിദേശികള്‍ ധാരാളം എത്തുമെന്നും ഇതൊരു അന്താരാഷ്ട്ര തീര്‍ത്ഥാടനകേന്ദ്രമാകുമെന്നും ഗുരു അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ ഉത്സാഹവും ധര്‍മ്മബോധവും ഉത്തരവാദിത്വബോധവും വര്‍ധിക്കുന്നതിനനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാകും. അതിനുള്ള അറിവ് ജനങ്ങളില്‍ എത്തിക്കുക എന്നതാണ് ശാന്തിഗിരിയുടെ ധര്‍മ്മം.
കേരളത്തിലെ ഏറ്റവും പിന്നോക്ക ജില്ലയായ വയനാടിന് ഗോത്ര സംസ്‌കൃതിയുടെ അതിപുരാതനമായ ഒരു സംസ്‌കാരവും സ്വന്തമായുണ്ട്. അനേകം നൂറ്റാണ്ടുകള്‍ക്കുമുമ്പ് നിലനിന്നിരുന്ന അതിസമ്പന്നമായൊരു നാഗരികത ധര്‍മ്മാധിഷ്ഠിതമല്ലാത്ത ജനജീവിതം മൂലം തകര്‍ന്നടിഞ്ഞുപോയതായി നവജ്യോതി ശ്രീകരുണാകരഗുരു ശിഷ്യരോട് വെളിപ്പെടുത്തിയിട്ടുണ്ട്. പ്രാചീന ശിലായുഗ പരിഷ്‌കൃതിയുടെ വിവിധ ഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന ശിലാസ്മാരകങ്ങളും ശിലായുധങ്ങളും അവശിഷ്ടങ്ങളും വയനാട്ടില്‍ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ അത്യപൂര്‍വ്വമായ ഗുഹാചിത്രങ്ങളും ശിലാലിഖിതങ്ങളും അമ്പലവയലിനടുത്തുള്ള എടയ്ക്കല്‍ ഗുഹയുടെ താഴ്വാരങ്ങളില്‍ നിന്നും അനേകതരത്തിലുള്ള ശിലായുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഈ കണ്ടെത്തലുകളെ അടിസ്ഥാനപ്പെടുത്തി ഒരു പ്രാചീന സംസ്‌കാരം ഈ പ്രദേശത്ത് നിലനിന്നിരുന്നതായി ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
വയനാട്ടിലെ ഏറ്റവും പ്രശസ്തമായ തീര്‍ത്ഥാടനകേന്ദ്രമാണ് ‘തെക്കന്‍ കാശി‘ എന്നു പറയപ്പെടുന്ന തിരുനെല്ലി ക്ഷേത്രം. കര്‍ണാടകത്തിലെ കുടക് മലകളോട് ചേര്‍ന്ന് അയ്യായിരത്തി ഇരുന്നൂറ് അടി ഉയരമുള്ള ബ്രഹ്മഗിരി മലയുടെ താഴ്‌വാരത്താണ് തിരുനെല്ലി ഗ്രാമം. ഊണ്ഡ ശാസ്ത്രികളുടെ വയനാടന്‍ വര്‍ണ്ണനയില്‍ ഏഴുനില മാളികകളുളള മനോഹര നഗരിയായാണ് തിരുനെല്ലിയെ വിശേഷിപ്പിക്കുന്നത്. വയനാട്ടിലെ പല സ്ഥലനാമങ്ങളും ക്ഷേത്ര ഐതിഹ്യങ്ങളും രാമായണ മഹാഭാരത കഥകളുമായി ബന്ധപ്പെട്ടാണ് ഇരിക്കുന്നത്. ദശരഥന്‍ മരണപ്പെട്ടതറിഞ്ഞ ശ്രീരാമന്‍ ബലികര്‍മ്മങ്ങള്‍ അനുഷ്ഠിച്ചത് തിരുനെല്ലി ക്ഷേത്രത്തിന് സമീപമുള്ള പാപനാശിനിയിലാണെന്നാണ് ഐതിഹ്യം. അതിനാല്‍ തിരുനെല്ലി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച് സമീപത്തുള്ള പാപനാശിനിയില്‍ പിണ്ഡം വയ്ക്കാനും പിതൃകര്‍മ്മങ്ങള്‍ക്കുമായി ആയിരക്കണക്കിന് ആളുകളാണ് ദിവസവും വന്നുപോകുന്നത്. അനവധി ഋഷിമാരുടെയും സന്ന്യാസിമാരുടെയും തപോഭൂമി കൂടിയാണ് തിരുനെല്ലി. ക്ഷേത്രത്തിന് ചുറ്റുമായി വനത്തിനുള്ളില്‍ ഋഷിമാര്‍ തപസ്സിരുന്ന സ്ഥലങ്ങളാണ് പക്ഷിപാതാളം, ഗരുഢപ്പാറ തുടങ്ങിയവ. വടക്കേമലബാര്‍ ഡിവിഷന്റെ സബ് കളക്ടറായിരുന്ന ബാബര്‍ തിരുനെല്ലി സന്ദര്‍ശിച്ചപ്പോള്‍ ‘പക്ഷിപാതാള‘ത്തില്‍ കണ്ട സന്ന്യാസിക്ക് ഗുഹയിലേക്ക് ഇറങ്ങാനുള്ള പടവുകള്‍ നിര്‍മ്മിച്ചുകൊടുക്കുകയുണ്ടായി.
മനുഷ്യചരിത്രത്തിലെ സമ്പന്നമായൊരു സംസ്‌കാരത്തിന് പിറവി കുറിച്ച ഒരു ജനവിഭാഗം കാടും മേടും കുന്നുകളും നിറഞ്ഞ ഈ പ്രദേശത്ത് ജീവിച്ചിരുന്നു. അവരുടെ പിന്‍മുറക്കാരത്രെ, ഏറെ അപരിഷ്‌കൃതരെന്ന് സമകാലികസമൂഹം വിശേഷിപ്പിക്കുന്ന ആദിവാസികള്‍. പണിയര്‍, അടിയര്‍, കുറിച്യര്‍, കുറുമര്‍, ഊരാളി, കാടര്‍, കാട്ടുനായ്ക്കര്‍ എന്നീ വിഭാഗങ്ങളാണ് വയനാട്ടില്‍ കണ്ടുവരുന്ന ആദിവാസികള്‍. ഓരോ വിഭാഗത്തിനും അവരുടേതായ ആചാരാനുഷ്ഠാനങ്ങളും താമസ സ്ഥലങ്ങളും ഉണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍ വയനാട്ടിലേക്കുണ്ടായ വിവിധ വിഭാഗങ്ങളുടെ കുടി
യേറ്റം തദ്ദേശവാസികളായ ഗോത്രജനതയുടെ സ്വാതന്ത്ര്യത്തെയും സംസ്‌കാരത്തെയും
സ്വയാശ്രിതജീവിതഘടനയെയും ഭാഷയെയും അവരുടെ ആത്മാഭിമാനത്തെപ്പോലും
ബാധിച്ചു. ഭൂമിയും സമ്പത്തും നഷ്ടപ്പെട്ട അവര്‍ സവര്‍ണ്ണ ജന്മിമാരുടെ കീഴില്‍ അടിമ
പ്പണി ചെയ്യേണ്ടിവന്നു. സ്വാതന്ത്ര്യത്തിനുശേഷം ആദിവാസികളെ ഉദ്ധരിക്കുവാനുള്ള ശ്രമങ്ങള്‍ ഭാഗികമായി മാത്രമേ ഫലം കണ്ടിട്ടുള്ളൂ. കുറുവരും കുറിച്യനും ഒഴികെയുള്ള വിഭാഗങ്ങള്‍ ഇന്ന് അതിജീവനത്തിനായി ഉഴറുന്ന അവസ്ഥയാണ് ഉള്ളത്.
വയനാട് ജില്ലയിലെ നെന്മേനി, നൂല്‍പ്പുഴ, മുപ്പൈനാട് പഞ്ചായത്തുകളിലും വയനാടി
നോട് ചേര്‍ന്നുകിടക്കുന്ന തമിഴ്‌നാട് ഭാഗങ്ങളിലും കണ്ടുവരുന്ന ജനവിഭാഗമാണ് വയനാ
ടന്‍ ചെട്ടിമാര്‍. കോയമ്പത്തൂരിനടുത്തുള്ള ധാരാപുരത്തുനിന്നുമാണ് ഇവരുടെ പൂര്‍വ്വി
കര്‍ വന്നതെന്നാണ് ചരിത്രകാരന്മാര്‍ അടയാളപ്പെടുത്തുന്നത്. ഇവര്‍ ഭൂവുടമകളും കൃഷി
ക്കാരും നായന്മാരെപ്പോലെ മരുമക്കത്തായം പിന്തുടരുന്നവരുമാണ്. കല്ലിനെയും വിളക്കി
നെയും ആരാധിക്കുന്ന ഹിന്ദുക്ഷേത്രവിശ്വാസികളായ ഇവര്‍ ഇപ്പോള്‍ ഭേദപ്പെട്ട ജീവിതം നയിക്കുന്നവരാണ്.വയനാട്ടിലെ നിരവധി സ്ഥലനാമങ്ങള്‍ രാമായണ മഹാഭാരതകഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ബത്തേരി താലൂക്കിലെ പുല്‍പ്പള്ളിക്കടുത്തുള്ള മലയാണ് ശശിമല. യഥാര്‍ത്ഥ പേര് ശിശുമല എന്നാണ്. അയോദ്ധ്യയില്‍ നിന്നും നിഷ്‌കാസിതയായ സീത, താമസിച്ച വാത്മീകി ആശ്രമം ഇവിടെയാണെന്നാണ് സങ്കല്പം. ആശ്രമത്തില്‍ താമസിക്കുമ്പോള്‍ സീതയ്ക്കുണ്ടായ ശിശുക്കള്‍ – ലവനും കുശനും – ജനിച്ചതും അശ്വമേധ യാഗം നടത്തിയ രാമന്‍ അയച്ച കുതിരകളെ പിടിച്ചുകെട്ടുന്നതും ഇവിടെവെച്ചാണ് എന്നാണ് ഐതിഹ്യം. കേരളത്തിലെ വളരെ അപൂര്‍വ്വമായി കാണുന്ന സീതാദേവിക്ഷേത്രം പുല്‍പ്പള്ളിയിലാണ്.
വാത്മീകി തപസ്സ് ചെയ്തതെന്ന് പറയപ്പെടുന്ന ഗുഹ ഇതിനടുത്താണ്. അതിപ്പോള്‍ മണ്‍പുറ്റുകളാല്‍ മൂടപ്പെട്ടിരിക്കയാണ്. ഗുഹയ്ക്ക് അല്‍പം മുകളിലായി സ്ഥിതിചെയ്യുന്ന പാറയിലാണത്രെ ലക്ഷ്മണന്‍ സീതയെ ഇറക്കിവിട്ടത്. ബത്തേരി താലൂക്കിലെ ചൂതുപാറയും (പാണ്ഡവന്മാര്‍ ചൂതുകളിച്ച സ്ഥലം),പൊന്‍കുഴിയിലെ കണ്ണീര്‍ തടാകവും (സീതയുടെ കണ്ണുനീര്‍ വീണുണ്ടായ തടാകം) തുടങ്ങി ധാരാളം സ്ഥലങ്ങള്‍ പുരാണങ്ങളുമായി ബന്ധമുള്ളവയാണ്. എട്ടാം നൂറ്റാണ്ട് മുതല്‍ പതിനാലാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തില്‍ കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് ജൈന സംസ്‌കാരം വ്യാപിച്ചിരുന്നുവെങ്കിലും കേരളത്തില്‍ അത് ഇന്നും നിലനില്‍ക്കുന്നത് വയനാട്ടില്‍ മാത്രമാണ്. നിരവധി ജൈനബസ്തികളും ഇവിടെ ഉണ്ട്. ഒമ്പത് മുതല്‍ പതിനാല് വരെ നൂറ്റാണ്ടുകളിലാണ് വയനാട്ടിലെ ജൈനക്ഷേത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതുന്നു. സുല്‍ത്താന്‍ ബത്തേരി, പനമരം, മാനന്തവാടി എന്നിവിടങ്ങളിലാണ് ഇവ സ്ഥിതിചെയ്യുന്നത്.
വയനാട്ടിലെ ആദ്യകാല ജൈനകേന്ദ്രമായിരുന്ന സുല്‍ത്താന്‍ ബത്തേരിയില്‍ ഇപ്പോള്‍
ജൈനരില്ല. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് സുല്‍ത്താന്‍ ബത്തേരിയിലെ ജൈനക്ഷേത്രം (കിടങ്ങനാട് ജൈനബസ്തി) ഭാഗികമായി തകര്‍ക്കപ്പെടുകയും ടിപ്പുസുല്‍ത്താന്‍ ഈ ക്ഷേത്രം തന്റെ ആയുധപുരയായി ഉപയോഗിക്കുകയും ചെയ്തു. ‘ഗണപതിവട്ടം‘ എന്നറിയപ്പെടുന്ന സുല്‍ത്താന്‍സ് ബാറ്ററി പിന്നീട് സുല്‍ത്താന്‍ ബത്തേരി ആയത് ഇങ്ങനെയാണ്. കാര്‍ഷികവൃത്തിയില്‍ അഭിമാനിച്ചിരുന്ന ജൈനസമൂഹമാണ് വയനാട്ടിലെ പ്രധാന ഭൂ ഉടമകള്‍. പ്രകൃതി കൃഷിയുടെ ഉപജ്ഞാതാക്കളും ഇവരാണ്. കര്‍ണാടകയില്‍ നിന്നും കുടിയേറിയ ഇവര്‍ ഇപ്പോഴും വീടുകളില്‍ കര്‍ണാടകമാണ് സംസാരിക്കുന്നത്. വയനാട്ടിലെ ജൈനന്മാരെ ‘ഗൗണ്ടന്മാര്‍‘ എന്നാണ് വിളിക്കുന്നത്. കര്‍ണാടകത്തിലെ രാജവംശങ്ങളാണ് ഇവരുടെ വളര്‍ച്ചയ്ക്കാവശ്യമായ പ്രോത്സാഹനങ്ങള്‍ നല്‍കിയിരുന്നത്.ശാന്തിഗിരി ആശ്രമം സുല്‍ത്താന്‍ ബത്തേരി ബ്രാഞ്ചിന്റെ ആരംഭംകുന്നുകളും പുല്‍മേടുകളും വയലുകളും നിറഞ്ഞ തനി ഗ്രാമപ്രദേശമായിരുന്നു 1975കാലഘട്ടത്തില്‍ നെന്മേനി ഗ്രാമപഞ്ചായത്തിലെ ചീരാലിനടുത്തുള്ള നമ്പ്യാര്‍കുന്ന്. വഴി, വെള്ളം എന്നിവയുടെ അഭാവത്തില്‍ വളരെബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു ഈ പ്രദേശത്തുകാരുടെ ജീവിതം. ജനസാന്ദ്രത വള
രെ കുറഞ്ഞ ഈ പ്രദേശത്താണ് കെ.എസ്.ആര്‍.ടി.സിയില്‍ ഡ്രൈവര്‍ ആയിരുന്ന, എറ
ണാകുളം ജില്ലക്കാരനായ ഗുരുഭക്തനായ, പരമേശ്വരന്‍ ആറ് ഏക്കര്‍ ഭൂമി ഫ്രാന്‍സിസ് എന്ന ആളുടെ പക്കല്‍ നിന്നും വാങ്ങുന്നത്. സൈനിക സേവനത്തിന്റെ ഭാഗമായി സര്‍
ക്കാരില്‍ നിന്നും ഫ്രാന്‍സിസിന് പതിച്ചുകിട്ടിയ ഏഴ് ഏക്കര്‍ ഭൂമിയില്‍ നിന്നാണ് അദ്ദേ
ഹം ആറ് ഏക്കര്‍ വില്‍ക്കുന്നത്. ബാക്കിയുള്ള ഒരേക്കര്‍ സ്ഥലം സ്ഥലത്തിന്റെ നോക്കി
നടത്തിപ്പുകാരനായ സ്‌കറിയയ്ക്ക് നല്‍കി. തീര്‍ത്തും വിജനവും ഏകാന്തവുമായിരു
ന്ന നമ്പ്യാര്‍കുന്നില്‍ ഇടയ്ക്കിടെ വരാറുണ്ടായിരുന്ന പരമേശ്വരന്‍ ഈ പ്രദേശത്തുകാര
നായ മുഹമ്മദ് ഗുരുക്കളുടെ വീടുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. നീണ്ട താടിയും മുടി
യും കുറിയ ശരീരവുമുള്ള പരമേശ്വരനെ ‘പരമേശ്വരന്‍ സ്വാമി‘ എന്നാണ് നാട്ടുകാര്‍ വിളിച്ചിരുന്നത്.
പരമേശ്വരന്‍ സ്വാമിയുടെ മനസ്സില്‍ വന്ന ഒരു ചിന്തയില്‍, നമ്പ്യാര്‍കുന്നിലെ ആറ് ഏ
ക്കര്‍ സ്ഥലം ഗുരുവിന് സമര്‍പ്പിക്കണമെന്ന ആഗ്രഹം ഗുരുവിനെ അറിയിക്കുകയും ഗുരു അനുഗ്രഹപൂര്‍വം അനുമതി നല്‍കുകയും ചെയ്തു. ഗുരുവിന്റെ ജന്മാന്തരകര്‍മ്മങ്ങളും സമാധികളും അടങ്ങിയ ഈ പ്രദേശത്ത് ആശ്രമം ഉണ്ടാവുക എന്ന ദൈവനിശ്ചയത്തിന്റെ
ഉപകരണമാവുകയാണ് താന്‍ എന്ന് ഒരു പക്ഷേ അദ്ദേഹം അറിഞ്ഞിരിക്കുകയില്ല.
അങ്ങനെ സമര്‍പ്പിക്കപ്പെട്ട ആറേക്കര്‍ ഭൂമിയിലാണ് സുല്‍ത്താന്‍ബത്തേരി ശാന്തിഗിരി ആശ്രമത്തിന്റെ തുടക്കം. സര്‍വ്വസ്വവുമായ ഗുരുവിന്റെ പേരിലാണ് 1979-ല്‍ ഈ ഭൂമിയു
ടെ രജിസ്‌ട്രേഷന്‍ നടന്നത്.
1977-ല്‍ ഗുരു പരമേശ്വരന്‍ സ്വാമിയെ വിളിച്ച് ആശ്രമത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കേണ്ടതിനെക്കുറിച്ച് സംസാരിക്കുകയും കുമിളി സ്വദേശിയായ കെ.കെ തോമസ്
എന്ന കുഞ്ഞച്ചന്‍ സ്വാമിയെയും പരമേശ്വരന്‍ സ്വാമിയെയും ബത്തേരിയിലേക്ക് അയയ്ക്കു
കയും ചെയ്തു. അവര്‍ മുഹമ്മദ് ഗുരുക്കളുടെ വീട്ടില്‍ താമസിച്ചുകൊണ്ട് ആശ്രമഭൂമി
യില്‍ ഒരു ഷെഡ് കെട്ടാന്‍ തീരുമാനിച്ചു. ഗുരുക്കളുടെ മകന്‍ കുഞ്ഞാണിയുടെ നേതൃ
ത്വത്തില്‍ ഏതാനും തൊഴിലാളികളുടെ സഹായത്തോടെ രണ്ട് ദിവസം കൊണ്ട് ഇപ്പോള്‍
പഴയ പ്രാര്‍ത്ഥനാലയം നില്‍ക്കുന്ന ഭാഗത്ത് മണ്ണ് നീക്കി നിരപ്പാക്കി, ആറ് മുരിക്കിന്‍ കാലുകള്‍ കൊണ്ട് ഒരു ചെറിയ ഷെഡുണ്ടാക്കി. ഷെഡിന്റെ വശങ്ങള്‍ പനയോലകള്‍ കൊണ്ട് മറയ്ക്കുകയും മുകളില്‍ പുല്ല് മേയുകയും ചെയ്തു. ഷെഡിനകത്ത് തെക്ക് പടിഞ്ഞാറെ മൂലയിലായി വിളക്ക് വയ്ക്കാനൊരിടം ഉണ്ടായിരുന്നു. അവിടെ മണ്ണ് കൊണ്ട് ഒരു പടിയുണ്ടാക്കി 1977 നവംബര്‍ മാസത്തിലെ വിജയദശമി ദിവസം ഒരു ശുഭമുഹൂര്‍ത്തത്തില്‍ പരമേശ്വരന്‍ സ്വാമി വിളക്ക് കത്തിച്ചു. ഏകദേശം ഒന്നര അടി ഉയരമുള്ള, ശീര്‍ഷത്തില്‍ ഓംകാരമുള്ള, ഒരു വിളക്ക്. ഷെഡ് കെട്ടിയതോടെ കുഞ്ഞച്ചന്‍ സ്വാമി അവിടേക്ക് താമസം മാറ്റി. ഷെഡിന്റെ വടക്കു കിഴക്കേ മൂലയ്ക്കായി ഒരു ചായ്പില്‍ മൂന്നു കല്ലുകള്‍ കൂട്ടി അടുപ്പുണ്ടാക്കി അതിലാണ് പാചകം ചെയ്തിരുന്നത്. പാലിയില്‍ ഭാസ്‌കരനും സുഗതനും കുഞ്ഞാണിയും സഹായികള്‍ ആയിട്ടുണ്ടായിരുന്നു. രാവിലെയും വൈകിട്ടും കുഞ്ഞച്ചന്‍ സ്വാമി വിളക്ക് കൊളുത്തി കൃത്യമായി പ്രാര്‍ത്ഥിക്കുമായിരുന്നു. കൂടാതെ തദ്ദേശവാസികളായ ജനങ്ങളോട് നല്ലരീതിയില്‍ ഇടപെടുകയും അവര്‍
ക്ക് ഉള്ളതുപോലെ ഭക്ഷണം നല്‍കുകയും സ്‌നേഹം പങ്കുവയ്ക്കുകയും ചെയ്തുപോ
ന്നു.
ബത്തേരിയിലേക്കുള്ള ഗുരുവിന്റെ ആഗമനംഗുരുവിന് ജന്മാന്തരബന്ധമുള്ള സുല്‍ത്താന്‍ ബത്തേരി സന്ദര്‍ശിക്കണമെന്ന് ഗുരു നേരത്തേ ആഗ്രഹിച്ചിരുന്നു. 1978 നവംബര്‍ പന്ത്രണ്ടാം തീയതി സര്‍വ്വസ്വമായ ഗുരു, പരമേശ്വരന്‍ സ്വാമി, ചെല്ലപ്പന്‍ പിള്ള, ബാബുസ്വാമി, രാധ (ശിഷ്യപൂജിത), മറ്റ് ശിഷ്യന്‍മാരോടൊപ്പം ട്രെയിനില്‍ കോഴിക്കോട്ടേയ്ക്ക് യാത്ര തിരിച്ചു. പിറ്റേദിവസം രാവിലെ കോഴിക്കോട് എത്തിച്ചേര്‍ന്നു. കോഴിക്കോട് സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ ശരത് റെയില്‍വേസ്റ്റേഷനില്‍ എത്തി ഗുരുവിനെ സ്വീകരിച്ച് അദ്ദേഹത്തിന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക് കൊണ്ടുപോയി. ഗുരുവിന്റെ വരവിനെക്കുറിച്ചറിയാമായിരുന്ന ഒരു വിശ്വാസി അവിടെയെത്തി അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഗുരുവിനെ ക്ഷണിച്ചപ്പോള്‍, ഗുരു പറഞ്ഞു; ”അരിയിട്ടുപോയല്ലോ ഇന്ന് ഇവിടെ നിന്നും കഴിക്കാം.” എല്ലാവരും അവിടെ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. പതിനാലാം തീയതി രാവിലെ ടാക്‌സിയില്‍ ഗുരു കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ എത്തി ബത്തേരിയിലേക്കുള്ള ബസ്സില്‍യാത്ര തിരിച്ചു.ചുരം കയറുന്ന സമയത്ത് ഗുരു ആപ്പിളും വറ്റലും കൂടെയുള്ളവര്‍ക്ക് കൊടുത്തു. ആ സമയത്ത് നല്ല തണുപ്പ് തോന്നിയതിനാല്‍ ബാബു സ്വാമിയും കൂടെ ഉണ്ടായിരുന്നവരും നിര്‍ബന്ധിച്ചപ്പോള്‍ ഗുരു ഒരു പച്ച ഷാള്‍ പുതച്ചു. ഉച്ചയ്ക്ക് ഒരുമണിയോടുകൂടി ബത്തേരിയില്‍ ബസ്സിറങ്ങി സി.സി ബസില്‍ കയറി ചീരാലില്‍ ഇറങ്ങി. അവിടെനിന്നും ചളി നിറഞ്ഞ വഴിയിലൂടെ വെണ്ടോല്‍ കുന്നിറങ്ങി, ആര്‍ത്തവയല്‍ തോട് ഇറങ്ങിക്കയറി, ശ്മശാനത്തിന്റെ അരികിലൂടെ നടന്ന് മൂന്നരയ്ക്ക് ബത്തേരിയിലെ നമ്പ്യാര്‍കുന്ന് ആശ്രമത്തില്‍ എത്തിച്ചേര്‍ന്നു.
ഷാളും മുണ്ടും, പച്ചക്കളര്‍ വള്ളിയുള്ള ഹവായി ചെരുപ്പുമായിരുന്നു ഗുരുവിന്റെ വേ
ഷം. ഗുരുവിന്റെ അത്യാവശ്യ സാധനങ്ങള്‍ അടങ്ങിയ ഒരു കറുത്ത ബ്രീഫ് കേസും കയ്യില്‍ കരുതിയിരുന്നു. കുഞ്ഞച്ചന്‍ സ്വാമി ഗുരുവിന്റെ പാദം കഴുകിത്തുടച്ച് പാദനമസ്‌കാരം ചെയ്തു. തുണിവിരിച്ച ഒരു സ്റ്റൂളില്‍ ഗുരു ഉപവിഷ്ടനായി. എല്ലാവരോടും കുശലാന്വേഷണം നടത്തുകയും ഈ നാടിന്റെ നന്മയ്ക്കും ഐശ്വര്യത്തിനുമായി ഈശ്വരനിശ്ചയപ്രകാരം എന്താണോ നടക്കേണ്ടത് അത് നടക്കുവാന്‍ വേണ്ടി സങ്കല്പിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തു. അതിനുശേഷം എല്ലാവര്‍ക്കും പ്രസാദം നല്‍കി. പച്ച കവറുള്ള പാരീസ് മിഠായിയാണ് ഗുരു പ്രസാദമായി നല്‍കിയത്. പിന്നീട് നിലത്ത് പായ വിരിച്ച് പ്രത്യേക പാത്രത്തില്‍ ഗുരുവിന് ഭക്ഷണം നല്‍കി. ആഹാരത്തിന് ശേഷംഗുരു പരിസരമെല്ലാം നോക്കിക്കണ്ടു. തുടര്‍ന്ന് കൂടെ വന്നവരോടൊത്ത് പരമേശ്വരന്‍ സ്വാമി വരുമ്പോള്‍ താമസിക്കാറുണ്ടായിരുന്ന മുഹമ്മദ് ഗുരുക്കളുടെ വീട് സന്ദര്‍ശിച്ചു. അവര്‍ ഉപചാരപൂര്‍വം ഗുരുവിനെ സ്വീകരിച്ച് കോപ്പയില്‍ ചായ കൊടുത്തു. അന്വേഷണങ്ങള്‍ ആരാഞ്ഞും സ്‌നേഹംപങ്കുവച്ചും അവിടെ നിന്നിറങ്ങി ആശ്രമത്തിലെത്തി. ഗുരുവിന്റെ അടുത്തു നിന്നവരോടായി ”എല്ലാവരും ഇവിടെ വന്ന് കാര്യങ്ങളൊക്കെ നോക്കണം, പ്രാര്‍ത്ഥിക്കണം” എന്ന് ഗുരു പറഞ്ഞു. അഞ്ചുമണിയോടുകൂടി ചീരാലിലേക്ക് നടന്നു. വെണ്ടോല്‍ എത്തിയപ്പോള്‍ അവിടെയുള്ള ശ്രീ പി.കെ കുമാരന്റെ ഭാര്യ ശ്രീമതി പാറുവിന്റെ കയ്യില്‍ നിന്ന് വെള്ളം വാങ്ങി കാല്‍ കഴുകി. ചീരാലില്‍ നിന്ന് ബസ് കയറി ബത്തേരിയിലിറങ്ങി അവിടെ നിന്നും കെ.എസ്.ആര്‍.ടി.സി ബസില്‍ കോഴിക്കോട്ടേയ്ക്ക് പോയി. അന്ന് രാത്രി ഗുരു ശ്രീ ശരത്തിന്റെ വീട്ടില്‍ തങ്ങി. പിറ്റേ ദിവസം ഗുരുവും തീര്‍ത്ഥാടകസംഘവും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തി. ക്ഷേത്രമണ്ഡപത്തിലിരുന്ന് ഗുരു സുമയോട് ‘ഇപ്പോഴത്തെ അവസ്ഥ എന്താണ്‘ എന്ന് നോക്കാന്‍ പറഞ്ഞു. പെട്ടെന്ന്, പോകാമെന്ന് പറഞ്ഞ്, ഗുരു എഴുന്നേറ്റ് നടന്നു. പൂജ കഴിഞ്ഞ് വടക്കേനടയിലൂടെ ഇറങ്ങിവന്ന മേല്‍ശാന്തി ഗുരുവിനെ കണ്ട് സ്തബ്ധനായി നിന്നു പോയി. താക്കോല്‍ക്കൂട്ടം താഴെയിട്ട് ഗുരുവിന്റെ പാദങ്ങളില്‍ സാഷ്ടാംഗം നമസ്കരിച്ചു. ഗുരു ശാന്തിക്കാരനെ പിടിച്ചെഴുന്നേല്‍പ്പിച്ചു. ശാന്തിക്കാരന്‍ കരഞ്ഞുകൊണ്ട് പറഞ്ഞു ‘അങ്ങയുടെ രൂപം ഞാനീ വിഗ്രഹത്തില്‍ എന്നും കാണാറുണ്ട്.’ കൂടെ നിന്നവരോടായി അദ്ദേഹം പറഞ്ഞു.’ആത്മീയമായി എന്തെങ്കിലും കിട്ടണമെങ്കില്‍ ഇങ്ങനെയുള്ളവരുടെ അടുത്ത് നിന്നെ കിട്ടുകയുള്ളൂ.’ ഗുരുവിനോട് അദ്ദേഹം ഇങ്ങനെ അഭ്യര്‍ത്ഥിച്ചു ‘അങ്ങ് ഒരു നേരത്തെ ഭക്ഷണം വീട്ടില്‍ നിന്ന് കഴിക്കണം‘ ‘ഞാന്‍ ഭക്ഷണം കഴിച്ചതാണല്ലോ‘ എന്ന് ഗുരു പറഞ്ഞു. അദ്ദേഹം നിര്‍ബന്ധിച്ചപ്പോള്‍ രണ്ടു പേരെ ഗുരു അദ്ദേഹത്തിന്റെ വീട്ടിലേക്ക് അയച്ചു. അവര്‍ ഭക്ഷണം കഴിച്ചു മടങ്ങുമ്പോള്‍ മേല്‍ശാന്തി നിവേദിച്ച ഒരുരുള വെണ്ണ കൊടുത്തു. നിവേദിച്ച വെണ്ണ ഗുരു കഴിക്കില്ല എന്നു പറഞ്ഞ് അവരത് വാങ്ങിയില്ല. ഗുരുവിന്റെ അടുത്ത് ഈ കാര്യം പറഞ്ഞപ്പോള്‍ ‘ആരെങ്കിലും നല്ല മനസ്സോടെ തരുന്നത് വാങ്ങിക്കണം‘ എന്ന് പറഞ്ഞു. അതിനുശേഷം എല്ലാവരും ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് എറണാകുളം അശ്രമത്തിലേക്ക് യാത്രയായി.
ബത്തേരിയിലെ വിശ്വാസി സമൂഹം1977-ലെ വയനാടിന്റെ പ്രകൃതവും കാലാവസ്ഥയും ഇന്നത്തേതില്‍ നിന്നും വ്യത്യസ്തമായിരുന്നു. കോടമഞ്ഞ്, വയനാടന്‍ പുലരിയെയും സായന്തനങ്ങളെയും മനോഹരമാക്കാറുണ്ടായിരുന്നു. കുന്നിന്‍ പുറത്തും താഴ് വരയിലും കാറ്റ് ചൂളമടിച്ച് വീശാറുണ്ടായിരുന്നു. കൊടും തണുപ്പും ചന്നം പിന്നം പെയ്യുന്ന മഴയും വന്യജീവികളും പ്രകൃതിയോട് മല്ലിടുന്ന മനുഷ്യര്‍ക്ക് വെല്ലുവിളി ഉയര്‍ത്താറുണ്ടായിരുന്നു. ഇത്തരം സങ്കീര്‍ണ്ണതകളുടെ നടുവിലേക്കാണ് 1977-ല്‍ ഗുരു കല്‍പന പ്രകാരം കുഞ്ഞച്ചന്‍സ്വാമി എന്ന കെ.കെ തോമസ് എത്തുന്നത്. ത്യാഗസുരഭിലമായിരുന്നു ആ ജീവിതം. ചോര്‍ന്നൊലിക്കുന്ന ഷെഡ്, മഴപെയ്താല്‍ തെന്നിവീഴുന്ന പശിമയുള്ള മണ്ണ്, ദുര്‍ഘടമായ വഴി, വെള്ളവും വെളിച്ചവും ഇല്ലാത്ത അവസ്ഥ, കൂട്ടിന് അട്ടയും തേളും പാമ്പും കുറുനരിയും കൂടാതെ ദാരിദ്ര്യവും. താഴെ വയലിലെ കേണിയില്‍ നിന്ന് കാവില്‍ വെള്ളമെടുത്ത് കുത്തനെയുള്ള കയറ്റം കയറി വേണം ആശ്രമത്തിലെത്താന്‍. അരി വെയ്ക്കാനില്ലാത്തതിനാല്‍ പല ദിവസങ്ങളിലും പട്ടിണി കിടന്നു. ചില ദിവസങ്ങളില്‍ കയ്ക്കുന്ന കപ്പയും കാന്താരിയും മാത്രമായി. തണുപ്പ് സഹിക്കാതെ ചണച്ചാക്കിലും പന
മ്പിനുള്ളിലും ചുരുണ്ടുകൂടി. വിശന്നിരിക്കുന്ന ദിവങ്ങളില്‍ അമ്പത് പൈസ കൊണ്ട് മൂന്ന് ദിവസം കഴിച്ചുകൂട്ടിയ ചരിത്രമുണ്ട്. അന്ന് ചായയ്ക്ക് പതിനഞ്ച് പൈസയായിരുന്നു. ദിവസത്തില്‍ ഒരു ചായ മാത്രം കഴിച്ച് മൂന്ന് ദിവസം കരഞ്ഞ് തളര്‍ന്ന് കിടന്നുറങ്ങിയപ്പോള്‍ ഒരു സ്വപ്നം കണ്ടു; സമീപത്തുള്ള കാപ്പില്‍ ഗോവിന്ദചെട്ട്യാരുടെ വീട്ടില്‍ പോകാന്‍. അവിടെ പോയി അഞ്ച് പറ നെല്ല് വാങ്ങിച്ച് കൊണ്ടുവന്ന് കുത്തി കഞ്ഞിവെച്ചു. അസുഖം കൊണ്ട് വലഞ്ഞിരുന്ന ദിവസങ്ങളില്‍ പോലും പരാതിയും പരിഭവവും ഇല്ലാതെ കഴിഞ്ഞുകൂടി. ഈ പോരായ്മകള്‍ക്കിടയിലും ആശ്രമത്തെ നല്ല വൃത്തിയോടും ശുചിത്വത്തോടും കൂടിയാണ് കുഞ്ഞച്ചന്‍ സ്വാമി സൂക്ഷിച്ചത്. ആശ്രമപരിസരത്തുള്ള കുടുംബങ്ങളുമായി നല്ല സൗഹൃദം സ്ഥാപിക്കാനും സ്വാമിയ്ക്കായി. അവര്‍ പലരും പ്രാര്‍ത്ഥനയ്ക്കായി ആശ്രമത്തിലേക്ക് വരാന്‍ തുടങ്ങി. പ്രാര്‍ത്ഥനയ്ക്ക് വരുമ്പോള്‍ ഒരു പാത്രംവെള്ളവുമായാണ് വന്നിരുന്നത്. സമയം കിട്ടുമ്പോഴെല്ലാം ആശ്രമത്തിലെ കൃഷികാര്യങ്ങളുമായി സഹകരിച്ചു. കൂടാതെ വീട്ടിലുള്ള ചേന, ചേമ്പ്, കപ്പ, കാച്ചില്‍ തുടങ്ങിയവയുംമറ്റു പച്ചക്കറികളും സമര്‍പ്പിക്കുന്ന രീതി തുടങ്ങി. ആദ്യം കൊയ്യുന്ന നെല്ലില്‍ നിന്നും അല്പമെടുത്ത് ആശ്രമത്തിന് നല്‍കുന്ന ശീലമുണ്ടായി. രണ്ടു വര്‍ഷം ആശ്രമത്തില്‍ ഒറ്റയ്ക്കായിരുന്നു. തിരുവനന്തപുരത്തുള്ള തങ്കപ്പന്‍പിള്ള ഇടയ്ക്കിടയ്ക്ക് വന്ന് സഹായിച്ചിരുന്നു. 1981-ല്‍ വിജയന്‍ (ജഗത്പ്രിയ സ്വാമി) വന്നതിനുശേഷം കുഞ്ഞച്ചന്‍ സ്വാമി തിരിച്ചുപോയി.
നാട്ടുകാരില്‍ പലരും ആശ്രമത്തെ സംശയദൃഷ്ടിയോടെ കാണുന്ന കാലഘട്ടത്തിലും, സമീപവാസികളെ ആശ്രമത്തോടടുപ്പിക്കാന്‍ സ്വാമിക്ക് കഴിഞ്ഞു. ആശ്രമത്തിനടു
ത്തുള്ള ബിജു, വത്സന്‍, കുഞ്ഞാണി, പാലയില്‍ ഭാസ്‌കരന്‍, കൃഷ്ണകുട്ടി സുഗതന്‍ എന്നിവര്‍ ഏറെ സഹായിച്ചു. ഈ കാലഘട്ടത്തില്‍ ലോണ്‍ എടുത്ത് അഞ്ചു പശുക്കളെ വാങ്ങിയതിനുശേഷമാണ് ആശ്രമത്തിന്റെ ദാരിദ്ര്യത്തിന് അറുതി വന്നത്. സര്‍വസ്വമായ ഗുരുവിന്റെ രണ്ടാമത്തെ ബത്തേരി സന്ദര്‍ശനം മുതലാണ് കൃഷ്ണന്‍കുട്ടി സജീവമായി ആശ്രമ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുന്നത്. ഗുരുവിന് ആദ്യമായി ഗ്രാണ്ടിസ് കൊണ്ടുള്ള കയറ്റുകട്ടിലും കസേരയും ഉണ്ടാക്കി സമര്‍പ്പിച്ചു. ഓടുകൊണ്ടുള്ള പര്‍ണ്ണശാല ഉണ്ടാക്കിയപ്പോള്‍ ഈട്ടികൊണ്ടുള്ള കസേരയും കട്ടിലും ചാരുകസേരയും ഉണ്ടാക്കി സമര്‍പ്പിച്ചു.
1980-ല്‍ താഴെ നിര്‍മ്മിച്ച ഹാളിന്റെ ആശാരിപ്പണി കൃഷ്ണന്‍കുട്ടിയും രമണനും
കൂടിയാണ് ചെയ്ത് പൂര്‍ത്തിയാക്കിയത്. പമരമേശ്വരന്‍ സ്വാമി ബത്തേരിയില്‍ വരുന്ന
കാലഘട്ടം മുതല്‍ സുഗതനെ പരിചയമുണ്ടായിരുന്നു. ആശ്രമത്തിന്റെ ആദികാലപ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച ഏതാനും പേരില്‍ ഒരാളാണ് സുഗതന്‍. എന്നാല്‍ ഗുരുവിന്റെ ആദ്യ രണ്ടു സന്ദര്‍ശനങ്ങളിലും സുഗതന് ഗുരുവിനെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഈ ഒരു വിഷമം മനസ്സിലുണ്ടായപ്പോള്‍ പ്രകാശം പൊങ്ങി വരുന്നതുപോലെയുള്ള ഒരുഅനുഭവമുണ്ടായി. അന്ന് രാത്രി വീട്ടില്‍ ഉറങ്ങുമ്പോള്‍ ഒരു സ്വപ്നം കണ്ടു. മുണ്ടുടുത്തഒരാള്‍ ഭസ്മം നല്‍കുകയും അത് നെറ്റിയില്‍
തൊട്ട് ബാക്കി തലയണയ്ക്ക് താഴെ വയ്ക്കുകയും ചെയ്തു. രാവിലെ ഉറക്കമെഴുന്നേറ്റ് തലയണയ്ക്ക് താഴെ നോക്കിയപ്പോള്‍ അവിടെ ഭസ്മം ഇരിക്കുന്നതു കണ്ടു. കുഞ്ഞച്ചന്‍ സ്വാമിയോട് ഈ അനുഭവം പറഞ്ഞപ്പോള്‍ ‘അതാരുടേയും അടുത്ത് പറയണ്ട‘ എന്ന് പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗുരുവിനെ പ്രാര്‍ത്ഥിക്കുമ്പോള്‍ ദീപങ്ങള്‍ കടന്നുപോകുന്നതായും അതിലൊരു ദീപം തെളിഞ്ഞു വരുന്നതായും ദീപത്തിനകത്ത് ഒരാളുടെ രൂപം പ്രത്യക്ഷമാവുന്നതായും കണ്ടു. നാല് ദിവസം ഇങ്ങനെ കണ്ടു. ഇരിക്കപ്പൊറുതിയില്ലാതെ അഞ്ചാം ദിവസം രാവിലെ മൂന്നരയ്ക്ക് ഗുരുവിനെ കാണാന്‍ തിരുവനന്തപുരത്തേക്കു പോയി. അവിടെയെത്തി ഗുരു വിനെ കണ്ടപ്പോള്‍ താന്‍ ദീപത്തിനകത്ത് കണ്ട രൂപമാണെന്ന തിരിച്ചറിവ് അദ്ദേഹത്തെ വിസ്മയഭരിതനാക്കി. ആരോടും പറയാതെയാണ് വന്നതെന്നറിഞ്ഞപ്പോള്‍ ഗുരു പറഞ്ഞു
‘ആരോടെങ്കിലും പറഞ്ഞിട്ടുവേണ്ടേ പോരാന്‍‘അനുഭവം പറഞ്ഞപ്പോള്‍ ‘ഇത് നിനക്ക് കാ
ണിച്ചുതന്നതാണ്, ഇത് മാത്രമല്ല ഇനിയും കാണാനുണ്ട്.’എന്നും പറഞ്ഞു. മൂന്നാം ദിവ
സം ഗുരു പറഞ്ഞു ; ‘ബത്തേരിയില്‍ ആളില്ല പൈസകൊണ്ട് സഹായിക്കണം‘. ഗുരു തന്നെ
ടിക്കറ്റ് ബുക്ക് ചെയ്ത് കൊടുത്തിട്ട് സന്ന്യാസ ചിന്തയൊന്നും വേണ്ട ഗൃഹസ്ഥനായി ജീവിക്കണം‘ എന്നും ‘ആശ്രമത്തിലും വീട്ടിലുമായി താമസിക്കണം‘ എന്നും പറഞ്ഞു.
ബത്തേരിയിലെ കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടും നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടും ഗുരു സുഗതന് കത്തുകള്‍ അയയ്ക്കുമായിരുന്നു.
പാലിയില്‍ ഭാസ്‌കരന്റെ പതിനേഴ് പതിനെട്ട് വയസ്സിലായിരുന്നു പരമേശ്വരന്‍ സ്വാമിയെ പരിചയപ്പെടുന്നത്. സ്ഥലം വാങ്ങിയതിനുശേഷം അതിന്റെ ട്രഞ്ച് കോരുന്നതുള്‍പ്പെ
ടെയുള്ള കാര്യങ്ങളില്‍ ഭാസ്‌കരന്‍ പരമേശ്വരന്‍സ്വാമിയുമായി സഹകരിച്ചിരുന്നു. പറഞ്ഞ
റിയിക്കാനാവാത്ത എന്തോ ഒരു സ്‌നേഹമാണ് ആശ്രമവുമായി അദ്ദേഹത്തെ അടുപ്പിച്ചു
നിര്‍ത്തിയത്. ഒഴിവു സമയങ്ങളില്‍ ഭാസ്‌കരന്‍ ആശ്രമ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാ
യിരുന്നു. ആദ്യമായി ഷെഡ് ഉണ്ടാക്കിയപ്പോള്‍ കുഞ്ഞാണി, സുഗതന്‍, വത്സലന്‍ എന്നിവ
രോടൊപ്പം മുന്‍നിരയില്‍ ഉണ്ടായിരുന്നു. ഗുരുവിനെ കണ്ടപ്പോള്‍, അതുവരയില്ലാത്ത ഒരി
ഷ്ടം തോന്നി. ആദ്യമായി കണ്ടപ്പോള്‍ രണ്ടുകൈയും കൂട്ടിപ്പിടിച്ച് ‘എല്ലാ കാര്യങ്ങളും സാവകാശം ചെയ്താല്‍ മതി ‘ എന്ന് ഗുരു പറഞ്ഞു. വിശ്വാസത്തില്‍ വന്ന് രണ്ട് മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ജാഗ്രതാവസ്ഥയില്‍ ഗുരുവിന്റെ രൂപം തെളിയുമായിരുന്നു. പ്രകാശത്തിന്റെ അണുക്കള്‍ ചില സമയത്ത് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുമായിരുന്നു. ചെയ്യേണ്ട കാര്യങ്ങള്‍ തനിയേ മനസ്സില്‍ ഉയര്‍ന്നുവരുമായിരുന്നു. ഒരു ജന്മത്തില്‍ ഗുരുവിനെ വിട്ടുപിരിഞ്ഞു പോയ ഒരു സന്ദര്‍ഭമുണ്ടായിട്ടുണ്ടെന്നും ‘ഇവിടെ ആശ്രമത്തില്‍ പലരും വരും. അതാരായാലും ശ്രദ്ധിച്ച് നിന്ന് കൈകാര്യം ചെയ്യണം‘ എന്നും ഗുരു പറഞ്ഞു. ഗുരു വരുമ്പോഴൊക്കെയും പൈസ തരുമായിരുന്നു. ആ ഒരിടയ്ക്ക് മനസ്സ് നൊന്ത് തന്റെ സാമ്പത്തിക പ്രശ്‌നത്തെക്കുറിച്ച് ഗുരുവിനോട് പറഞ്ഞപ്പോള്‍ ‘ആശ്രമവുമായി ബന്ധപ്പെട്ടിരിക്കുമ്പോള്‍ അതങ്ങ് മാറും‘ എന്ന് ഗുരു ആശ്വസിപ്പിച്ചു. ആരംഭകാലഘട്ടം തൊട്ട് നാളിതുവരെ ആശ്രമവിശ്വാസം മിതമായി സൂക്ഷിച്ചു
കൊണ്ടുവന്ന ഒരു വ്യക്തിയാണ് പാലിയില്‍ ഭാസ്‌കരന്‍. അഭിവന്ദ്യ ശിഷ്യപൂജിതയുടെ ബത്തേരി സന്ദര്‍ശനം ഗുരുവിന്റെ ശരീരവിയോഗത്തിനുശേഷം രണ്ടായിരത്തില്‍ ജനുവരി 21 ന് അഭിവന്ദ്യ ശിഷ്യപൂജിത സുല്‍ത്താന്‍ ബത്തേരി ആശ്രമം സന്ദര്‍ശിക്കുകയും അടിസ്ഥാന ശിലസ്ഥാപിക്കുകയും ചെയ്തു. ആശ്രമം പണി 2005 ജൂണ്‍ അഞ്ചിന് പൂര്‍ത്തിയാക്കി അഭിവന്ദ്യ ശിഷ്യപൂജിത തന്നെ പ്രതിഷ്ഠാ കര്‍മ്മം നിര്‍വ്വഹിച്ചു. 18 വര്‍ഷങ്ങള്‍ക്കു ശേഷം അഭിവന്ദ്യശിഷ്യപൂജിത വീണ്ടും സുല്‍ത്താന്‍ ബത്തേരി ആശ്രമത്തിലേക്കെത്തുന്നത് അവിടുത്തെ പ്രതിഷ്ഠാപൂര്‍ത്തീകരണത്തിനുവേണ്ടിയാണ്.ശാന്തിഗിരിയുടെ ഒരു ഉപാശ്രമം ഒരു ദേശത്ത് അഭിവൃദ്ധി പ്രാപിക്കുമ്പോള്‍ ആ നാടിന് അടിസ്ഥാനപരമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. കെട്ടു കിടക്കുന്ന പിതൃക്കള്‍ക്ക് ശാന്തിയുടെ വിശുദ്ധപ്രകാശത്തിന്റെ അനുരണനങ്ങള്‍ പകര്‍ന്നു കിട്ടുന്നു. പിതൃക്കളുടെ നന്മകളിലൂടെ ഓരോ ഭവനങ്ങള്‍ക്കും ശാന്തിയും സമാധാനവും അഭിവൃദ്ധിയുമുണ്ടാകുന്നു. ലോകത്തിന് ഉതകുന്ന സത്‌സന്താനങ്ങള്‍ നാടിന്റെ പലഭാഗത്തും ജന്മം കൊള്ളുന്നു. അവരിലൂടെ ആ നാടിന്റെ കര്‍മ്മഗതി തിരുത്തിക്കുറിക്കപ്പെടുന്നു. വിശ്വവിമോചന കര്‍മ്മത്തിന്റെ ആദ്യ കര്‍മ്മകര്‍ത്താക്കളാണ് ഇപ്പോള്‍ ഒന്നുമറിയാതെ ഇതിന്റെ ഓരോ കര്‍മ്മത്തിലും പങ്കാളികളായിക്കൊണ്ടിരിക്കുന്നത്. ലോക നവോത്ഥാനത്തിന്റെ തുടക്കക്കാര്‍. വെറും സാധാരണക്കാരായ അവരുടെയൊക്കെ കുടുംബങ്ങളില്‍ വന്നു ജനിക്കുന്ന സന്താനങ്ങളുടെ പുണ്യത്തിലൂടെ ഈ രക്ഷകര്‍ത്താക്കളും പുണ്യസൗഭാഗ്യങ്ങള്‍ക്ക് ഉടമസ്ഥരാകുന്നു. ജാതിയോ മതമോ വര്‍ഗ്ഗമോ ദേശമോ ഭാഷയോ ഒന്നും ഗണിക്കാതെ ഈശ്വരന്റെ മക്കളായി ഒരുമയോടെ നന്മയ്ക്കുതകുന്നതെന്താണോ ആ ദൈവനിശ്ചയം വന്നുഭവിക്കുവാന്‍ നമു
ക്ക് പ്രാര്‍ത്ഥിക്കാം.